Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മസെരാട്ടി ഡീലർഷിപ് ബെംഗളൂരുവിലും

Maserati-logo

ഇറ്റാലിയൻ ആഡംബര കാർ നിർമാതാക്കളായ മസെരാട്ടി ദക്ഷിണേന്ത്യയിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചു. ജൂബിലന്റ് ഓട്ടോ വർക്സ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചു ബെംഗളൂരുവിൽ പുതിയ ഷോറൂം തുറന്ന മസെരാട്ടിക്കു ക്രമേണ തമിഴ്നാട്ടിലും സാന്നിധ്യം ഉറപ്പിക്കാൻ പദ്ധതിയുണ്ട്. ന്യൂഡൽഹിയിൽ സെപ്റ്റംബറിൽ പുതിയ ഡീലർഷിപ്പ് തുറന്നാണു മസെരാട്ടി ഇന്ത്യൻ വിപണിയിലേക്കു തിരിച്ചെത്തിയത്. കമ്പനിയുടെ രണ്ടാമത്തെ ഷോറൂമാണു ബെംഗളൂരുവിലെ എം ജി റോഡിൽ പ്രവർത്തനം ആരംഭിച്ചത്; ഫ്ളാഗ്ഷിപ് മോഡലായ ‘ക്രാട്രോപൊർട്ടെ’, ഇ സെഗ്മന്റ് സെഡാനായ ‘ഖിബ്ലി’, സ്പോർട്സ് കൂപ്പെയായ ‘ഗ്രാൻടുറിസ്മൊ’, ‘ഗ്രാൻകബ്രിയൊ’ എന്നിവയൊക്കെ പുതിയ ഷോറൂമിൽ അണിനിരക്കുന്നുണ്ട്.

Maserati Ghibli മസെരാട്ടി ഖിബ്ലി

മസെരാട്ടിയുടെ ആഗോള നിലവാരം പാലിക്കുന്ന ഷോറൂമിൽ അത്യാധുനിക സൗകര്യങ്ങളും ആറു കാറുകൾ പ്രദർശിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. മസെരാട്ടിയുടെ പൂർണ ശ്രേണിയുടെ വിൽപ്പനയും വിൽപ്പനാനന്തര സേവനവും നിർവഹിക്കാൻ ബെംഗളൂരു ഷോറൂം സജ്ജമാണെന്നു കമ്പനി അറിയിച്ചു. പ്രത്യേക കസ്റ്റമർ ലോഞ്ചും ഉടമയുടെ ഇഷ്ടാനുസരണം കാറുകൾ സജ്ജീകരിക്കുന്ന കോൺഫിഗറേറ്റർ എരിയയുമുള്ള ഷോറൂമിൽ മസെരാട്ടി സ്പെയർ പാർട്സും മർച്ചൻഡൈസ് ഉൽപന്നങ്ങളും ലഭ്യമാണ്. ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബൈൽസി(എഫ് സി എ)ന്റെ ഉടമസ്ഥതയിലുള്ള മസെരാട്ടിക്ക് മൂന്നു വർഷം മുമ്പു തന്നെ ഇന്ത്യയിൽ സാന്നിധ്യമുണ്ടായിരുന്നതാണ്; ശ്രേയൻസ് ഗ്രൂപ്പായിരുന്നു അന്ന് കമ്പനിയുടെ ഔദ്യോഗിക ഇറക്കുമതിക്കാർ. എന്നാൽ വിൽപ്പനാന്തര സേവനത്തെക്കുറിച്ച് പരാതികളേറിയതോടെ കഴിഞ്ഞ ഏപ്രിലിൽ ഫെറാരിയും മസെരാട്ടിയും ശ്രേയൻസ് ഗ്രൂപ്പുമായുള്ള വിപണന കരാർ അവസാനിപ്പിക്കുകയായിരുന്നു.

maserati-quattroporte മസെരാട്ടി ക്രാട്രോപൊർട്ടെ

എഫ് സി എയുടെ തന്നെ ഉടമസ്ഥതയിലുള്ള ആഡംബര കാർ ബ്രാൻഡായ ഫെറാരിയുടെ പാത പിന്തുടർന്നാണു മസെരാട്ടിയും ഇന്ത്യയിൽ സ്വന്തം നിലയിൽ വിൽപ്പനയും വിപണനവും ആരംഭിച്ചത്. രണ്ടാം വരവിൽ ന്യൂഡൽഹിക്കും ബെംഗളൂരുവിനും പിന്നാലെ ബഗ്ഗ ലക്ഷ്വറി കാഴ്സുമായി സഹകരിച്ചു മുംബൈയിലും ഡീലർഷിപ് തുറക്കാൻ മസെരാട്ടിക്കു പദ്ധതിയുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.