ജർമൻ കാർ നിർമാതാക്കളായ ഫോക്സ്‌വാഗന്റെ ഇന്ത്യയിലെ ബ്രാൻഡ് ഡയറക്ടറായിരുന്ന മൈക്കൽ മേയർ ഇനി ചൈനയിലേക്ക്. ഇന്ത്യയിലെ സേവനം പൂർത്തിയാക്കുന്നതോടെ മേയറെ ഫോക്സ്‌വാഗൻ പാസഞ്ചർ കാഴ്സ് ചൈനയുടെ വിൽപ്പന, വിപണന വിഭാഗം മേധാവിയായാണു നിയമിച്ചിരിക്കുന്നത്. ഫോക്സ്‌വാഗനെ സംബന്ധിച്ചിടത്തോളം ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ വിപണിയാണു ചൈന.
മേയർ വിട വാങ്ങഉന്നതോടെ ഫോക്സ്‌വാഗൻ ഗ്രൂപ് സെയിൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായ തിയറി ലെസിപിയോക്കിനാവും ഫോക്സ്‌വാഗൻ കാഴ്സ് ഇന്ത്യയുടെ ചുമതലയെന്നും കമ്പനി അറിയിച്ചു. മേയർ 2014 ജൂണിലാണു ഫോക്സ്‌വാഗൻ കാഴ്സ് ഇന്ത്യ മേധാവിയായി ചുമതലേൽക്കുന്നത്. 2015ൽ ‘ബീറ്റിൽ’, 2016ൽ ‘അമിയൊ’, ‘ജി ടി ഐ’ എന്നിവ അവതരിപ്പിച്ചു ഫോക്സ്‌വാഗന്റെ ഇന്ത്യയിലെ ഉൽപന്നശ്രേണി വിപുലീകരിച്ചത് മേയറാണ്. ഇക്കൊല്ലം ‘ടിഗ്വൻ’, ‘പസറ്റ്’ എന്നിവയുടെ അവതരണത്തിനുള്ള മുന്നൊരുക്കങ്ങളും അദ്ദേഹം പൂർത്തിയാക്കിയിരുന്നു.
കമ്പനി മുൻ മാനേജിങ് ഡയറക്ടറായ അരവിന്ദ് സക്സേന തുടക്കമിട്ട ഏകീകരണ നടപടികളും മേയർ ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോയി. ഒപ്പം ഡീലർമാർക്കും കമ്പനിക്കും പ്രവർത്തന ലാഭം ഉറപ്പാക്കാനുള്ള നടപടികളും അദ്ദേഹം ഊർജിതമാക്കി. എന്നാൽ ഇന്ത്യയിലെ ഫോക്സ്‌വാഗൻ വിൽപ്പന കുത്തനെ ഉയർത്താനോ വിപണി വിഹിതം വർധിപ്പിക്കാനോ കഴിയാതെയാണു മേയറുടെ വിട വാങ്ങൽ. വിപണി ആഗ്രഹിക്കുന്ന വിധത്തിലുള്ള മോഡലുകളുടെ കാര്യത്തിൽ ഫോക്സ്‌വാഗനുള്ള പോരായ്മയാണ് ഈ രംഗത്തു മേയർക്കു തിരിച്ചടിയായത്. എങ്കിലും ആഗോളതലത്തിൽ ഫോക്സ്‌വാഗനെ പിടിച്ചുലച്ച ‘ഡീസൽഗേറ്റ്’ വിവാദം ഇന്ത്യയിൽ കാര്യമായ പ്രത്യാഘാതം സൃഷ്ടിക്കാതെ നോക്കാൻ അദ്ദേഹത്തിനു സാധിച്ചു.