Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിസ്സാന്റെ യമാഷിത മിറ്റ്സുബിഷി ആർ ആൻഡ് ഡി മേധാവി

Mitsubishi

നിസ്സാൻ മോട്ടോർ കമ്പനി പ്രതിനിധി കമ്പനിയുടെ ഗവേഷണ, വികസന വിഭാഗങ്ങളുടെ മേധാവി സ്ഥാനം ഏറ്റെടുക്കുമെന്നു ജാപ്പനീസ് വാഹന നിർമാതാക്കളായ മിറ്റ്സുബിഷി മോട്ടോഴ്സ് കോർപറേഷൻ സ്ഥിരീകരിച്ചു. നിസ്സാനിൽ സീനിയർ ടെക്നോളജി അഡ്വൈസർ സ്ഥാനം വഹിക്കുന്ന മിറ്റ്സുഹികൊ യമാഷിതയാണ് ജൂൺ 24 മുതൽ പ്രാബല്യത്തോടെ മിറ്റ്സുബിഷിയുടെ ആർ ആൻഡ് ഡി വിഭാഗം മേധാവി സ്ഥാനം ഏറ്റെടുക്കുക.
വാഹനങ്ങളുടെ ഇന്ധനക്ഷമത നിർണയിക്കുന്നതിൽ കൃത്രിമം കാട്ടിയെന്ന ആരോപണത്തെത് തുടർന്നു മിറ്റ്സുബിഷിയുടെ മാനേജ്മെന്റ് തലത്തിൽ നടപ്പാക്കുന്ന അഴിച്ചുപണിയുടെ ഭാഗമായാണ് ഈ നടപടി. രണ്ടു ദശാബ്ദത്തിനിടെ മൂന്നാം തവണയും വിവാദത്തിൽ അകപ്പെട്ട മിറ്റ്സുബിഷിയിൽ നിയന്ത്രണാധികാരത്തോടെ മൂന്നിലൊന്ന് ഓഹരി സ്വന്തമാക്കാനും നിസ്സാൻ തീരുമാനിച്ചിട്ടുണ്ട്.

ജപ്പാനിൽ വിൽപ്പനയ്ക്കുള്ള നാലു മോഡലുകളുടെ ഇന്ധനക്ഷമത കണക്കുകൾ പെരുപ്പിച്ചു കാട്ടിയെന്നു കഴിഞ്ഞ മാസമാണു മിറ്റ്സുബിഷി അംഗീകരിച്ചത്; ഈ മോഡലുകളിൽ രണ്ടെണ്ണമാവട്ടെ നിസ്സാൻ ബാഡ്ജിൽ വിൽപ്പനയ്ക്കെത്തുന്നവയാണ്. വിവാദത്തെ തുടർന്ന് ഓഹരി വില കുത്തനെ ഇടിഞ്ഞതോടെ മിറ്റ്സുബിഷിയുടെ വിപണി മൂല്യത്തിൽ 300 കോടി ഡോളറി(ഏകദേശം 20156.24 കോടി രൂപ)ന്റെ നഷ്ടമാണു രേഖപ്പെടുത്തിയത്. നിസ്സാനിൽ  പ്രോഡക്ട്, ടെക്നോളജി റിസർച്, ഡവലപ്മെന്റ് വിഭാഗങ്ങളുടെ ചുമതയുള്ള എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു യമാഷിത. 2005ൽ ഈ പദവി ഏറ്റെടുത്ത യമാഷിത 2014 വരെ തൽസ്ഥാനത്തു തുടർന്നിരുന്നു. ഇക്കാലത്ത് ബാറ്ററിയിൽ ഓടുന്ന കാറുകളുടെ വികസനത്തിൽ പങ്കാളിത്തം വഹിച്ചിരുന്ന യമാഷിത, വൈദ്യുത ഇന്ധന സെൽ കാർ വികസനത്തിൽ ഡെയ്മ്ലർ എ ജിയും ഫോഡ് മോട്ടോർ കമ്പനിയുമായുള്ള നിസ്സാന്റെ സഹകരണത്തിനും നേതൃത്വം നൽകിയിരുന്നു. നിസ്സാന്റെ യു എസിലെ ടെക്നിക്കൽ റിസർച് സെന്റർ മേധാവിയായും യമാഷിത പ്രവർത്തിച്ചിട്ടുണ്ട്. ടെറ്റ്സുരൊ അയ്കാവ പ്രസിഡന്റ് സ്ഥാനം രാജിവച്ച ഒഴിവിൽ മിറ്റ്സുബിഷി മോട്ടോഴ്സ് ചെയർമാനായ ഒസാമു മസുകൊ ആ പദവിയും ഏറ്റെടുത്തിട്ടുണ്ട്.

ഇന്ധനക്ഷമതാ നിർണയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ജാപ്പനീസ് വാഹന നിർമാതാക്കളിൽ ആറാം സ്ഥാനത്തുള്ള മിറ്റ്സുബിഷി മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 17.40 കോടി ഡോളറി(ഏകദേശം 1169.06 കോടി രൂപ)ന്റെ പ്രത്യേക നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇതോടെ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായം മുൻ വർഷത്തെ അപേക്ഷിച്ച് 39% ഇടിവോടെ 7,260 കോടി യെൻ(ഏകദേശം 4435.55 കോടി രൂപ) ആയി കുറഞ്ഞിരുന്നു.

Your Rating: