മുംബൈയിലെ വായു മലിനീകരണതോത് ഡൽഹിയിലേക്കാൾ കൂടുതലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പഠന റിപ്പോർട്ട് വന്നത് അടുത്തിടെയാണ്. വായു മലിനീകരണത്തിന്റെ തോത് അപകടകരമാം വിധം വർദ്ധിച്ചിരിക്കുന്നതിനാൽ മുംബൈയിൽ പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത് നിരോധനം ഏർപ്പെടുത്താൻ മുംബൈ കോർപ്പറേഷൻ ഒരുങ്ങുന്നു.
ബിഎംസിയുടെ ‘ദ കോപ്പർഹെൻസീവ് മൊബിലിറ്റി പ്ലാനി’ന്റെ (സിഎംപി) അടിസ്ഥാനത്തിലാണ് നിയന്ത്രണം. കൂടാതെ തിരഞ്ഞെടുക്കുന്ന പ്രദേശങ്ങൾക്ക് കഞ്ചഷൻ ടാക്സും ഏർപ്പെടുത്തും. ബൈക്കുകളുടേയും കാറുകളുടേയും രജിസ്ട്രേഷൻ കുറച്ചു കാലത്തേയ്ക്ക് തടയുകയോ അല്ലെങ്കിൽ ഒരു വര്‍ഷം രജിസ്റ്റർ ചെയ്യാൻ സാധിക്കുന്ന വാഹനങ്ങൾക്ക് പരിധി നിശ്ചയിക്കുകയോ ചെയ്യണം എന്ന നിർദ്ദേശമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. കൂടാതെ വാഹനം വാങ്ങുന്നയാൾ പാർക്കിങ് സൗകര്യമുണ്ടെന്ന തെളിവ് സമർപ്പിക്കുകയും വേണം. നിയന്ത്രിത പ്രദേശങ്ങൾ നിശ്ചിത സമയ പരിതിയിൽ വാഹനങ്ങൾ പ്രവേശിക്കുന്നത് തടയുകയും നിയന്ത്രണം ലംഘിക്കുന്നവർക്ക് കടുത്ത പിഴ ചുമത്തുകയും വേണമെന്നും സിഎംപി റിപ്പോർട്ട് പറയുന്നു.
പബ്ലിക്ക് ട്രാൻസ്പോർട് സിസ്റ്റം വിപുലീകരിക്കുന്നതിന്റെ ഭാഗമായി 29 റെയിൽ ഓവർബ്രിഡ്ജുകളും 19 ഫ്ലൈ ഓവറുകളും 6 എലിവേറ്റഡ് റോഡുകളും 100 സൈക്കിളിങ് പാത്തുകളും പദ്ധതിയിലുണ്ട്. കൂടുതൽ എസി, നോൺ എസി ബസുകൾ നിരത്തിലിറക്കുന്നതു വഴി പ്രൈവറ്റ് വാഹനത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കാനാകുമെന്നാണ് ബിഎംസി പ്രതീക്ഷിക്കുന്നത്. ഡൽഹി മോഡൽ പിന്തുടർന്ന് ഒറ്റ-ഇരട്ട രജിസ്ട്രേഷനുള്ള വാഹനങ്ങളെ ഒന്നിടവിട്ട ദിവസങ്ങളിൽ നിയന്ത്രിച്ച് നഗത്തിലെ വാഹനങ്ങളുടെ എണ്ണം 50 ശതമാനം കുറയ്ക്കാനാകുമെന്നും അതുവഴി വാഹനങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണം ഏകദേശം 26 ശതമാനം വരെ കുറയ്ക്കാമെന്ന് സർക്കാർ കരുതുന്നു.