‘ബുള്ളറ്റ്’ ഉൽപ്പാദനം ഇരട്ടിയാക്കാൻ തമിഴ്നാട്ടിൽ പുതിയ നിർമാണശാല സ്ഥാപിക്കാൻ ഐഷർ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ഐഷർ മോട്ടോഴ്സ് തീരുമാനിച്ചു. ചെന്നൈയ്ക്കടുത്ത് ഒരഗടത്ത് മൂന്നാമത്തെ പ്ലാന്റ് സ്ഥാപിച്ച് 2018ൽ വാർഷിക ഉൽപ്പാദനശേഷി ഒൻപതു ലക്ഷത്തിലെത്തിക്കാനാണു പദ്ധതിയെന്ന് ഐഷർ മോട്ടോർ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ സിദ്ധാർഥലാൽ അറിയിച്ചു. നിലവിൽ തിരുവൊട്ടിയൂരിലും ഒരഗടത്തുമുള്ള നിർമാണശാലകളിൽ നിന്നായി നാലര ലക്ഷം യൂണിറ്റാണു കമ്പനിയുടെ വാർഷിക ഉൽപ്പാദനശേഷി.
ഈ വർഷം ആദ്യമാണ് ഒരഗടം വല്ലംവാടഗലിൽ ഐഷർ മോട്ടോർ 57 കോടി രൂപ മുടക്കി 50 ഏക്കർ സ്ഥം സ്വന്തമാക്കിയത്. അടുത്ത പാദത്തിൽ പ്രഖ്യാപിക്കുന്ന മൂലധന ചെലവുകളിലാവും പുതിയ ശാലയ്ക്കുള്ള നിക്ഷേപം വകയിരുത്തുക.
ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണു ‘ബുള്ളറ്റ്’ നിർമാണശേഷി ഗണ്യമായി ഉയർത്താൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്. വിദേശ വിപണികളിലെ സാന്നിധ്യം ശക്തമാക്കാനായി കഴിഞ്ഞ ജൂലൈ മുതൽ ലണ്ടൻ ആസ്ഥാനമാക്കിയാണുസിദ്ധാർഥ ലാലിന്റെ പ്രവർത്തനം.
ആഭ്യന്തര, വിദേശ വിപണികളിൽ മികച്ച പ്രകടനം കാഴ്ചവച്ചാണു റോയൽ എൻഫീൽഡ് മുന്നേറുന്നത്. കഴിഞ്ഞ ജനുവരി — ഒക്ടോബർ കാലത്തെ വിൽപ്പന മുൻവർഷം ഇതേ കാലത്തു വിറ്റ 2,40,993 യൂണിറ്റിനെ അപേക്ഷിച്ച് 51% വളർച്ചയോടെ 3,64,178 യൂണിറ്റായിരുന്നു. ഇതേ കാലയളവിലെ കയറ്റുമതിയിലാവട്ടെ 37% വർധന നേടാനും കമ്പനിക്കായി. 2014ന്റെ ആദ്യ 10 മാസത്തിനിടെ 5,422 യൂണിറ്റ് കയറ്റുമതി ചെയ്തത് ഇത്തവണ 7,412 യൂണിറ്റ് ആയി ഉയർന്നു.
കൂടുതൽ വിദേശ രാജ്യങ്ങളിലേക്കു വിപണനം വ്യാപിപ്പിക്കാനും കമ്പനിക്കു കഴിഞ്ഞു. ദുബായ്, പാരിസ്, മഡ്രിഡ് എന്നിവിടങ്ങളിൽ എക്സ്ക്ലൂസീവ് സ്റ്റോർ തുറന്നു. ബജാജ് ഓട്ടോയ്ക്കു ശക്തമായ സാന്നിധ്യമുള്ള കൊളംബിയയിലാവട്ടെ നാലു സ്റ്റോറുകളാണു റോയൽ എൻഫീൽഡ് ആരംഭിച്ചത്. നിലവിൽ നാനൂറിലേറെ ഡീലർഷിപ്പുകളാണു റോയൽ എൻഫീൽഡിന് ഇന്ത്യയ്ക്കു പുറത്തുള്ളത്; ഇതിൽ 10 എണ്ണം എക്സ്ക്ലൂസീവ് ബ്രാൻഡ് സ്റ്റോറുകളാണ്. ആഭ്യന്തര വിപണിയിലാവട്ടെ ഡീലർഷിപ്പുകളുടെ എണ്ണം 500 എത്താറായി.
ഇതിനു പുറമെ റോയൽ എൻഫീൽഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ആദ്യ ഉപസ്ഥാപനം യു എസിൽ തുടങ്ങുന്നുണ്ട്. വിസ്കോൺസിനിലെ മിൽവോകീ ആസ്ഥാനമായിട്ടാവും റോയൽ എൻഫീൽഡ് നോർത്ത് അമേരിക്കയുടെ പ്രവർത്തനം. കൂടാതെ ഇന്തൊനീഷയിലെ ജക്കാർത്തയിൽ എക്സ്ക്ലൂസീവ് സ്റ്റോറുകൾ തുറക്കാനും റോയൽ എൻഫീൽഡിനു പദ്ധതിയുണ്ട്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.