Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർബാഗ് വിവാദം: തകാത്തയെ കൈവിട്ട് നിസ്സാനും

takata-recall-extended

നിർമാണ പിഴവിന്റെ പേരിൽ പഴികേട്ട തകാത്ത കോർപറേഷന്റെ എയർബാഗുകൾ ഉപേക്ഷിക്കാൻ ജപ്പാനിൽ നിന്നുള്ള നിസ്സാനും തീരുമാനിച്ചു. ലോകത്തിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷന്റെയും എതിരാളികളായ ഹോണ്ട മോട്ടോർ കമ്പനിയുടെയുമൊക്കെ പാത പിന്തുടർന്നാണു നിസ്സാന്റെയും തീരുമാനം.

തകാത്ത കോർപറേഷൻ നിർമിച്ചു നൽകുന്ന, അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യമുള്ള ഇൻഫ്ളേറ്റർ ഘടിപ്പിച്ച എയർബാഗുകൾ മേലിൽ ഉപയോഗിക്കില്ലെന്നാണു നിസ്സാൻ പ്രഖ്യാപിച്ചത്. യു എസിലെ നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ(എൻ എച്ച് ടി എസ് എ) തകാത്തയ്ക്ക് 20 കോടി ഡോളർ (ഏകദേശം 1321.28 കോടി രൂപ) പിഴ ചുമത്തിയതോടെയാണു ജപ്പാനിലെ മുൻനിര കാർ നിർമാതാക്കൾ കമ്പനിക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചത്. സുരക്ഷ ഉറപ്പാക്കേണ്ട എയർബാഗുകളുടെ നിർമാണത്തിൽ സംഭവിച്ച വീഴ്ച വർഷങ്ങളോളം മറച്ചുവച്ചതിനാണ് തകാത്ത കോർപറേഷന് എൻ എച്ച് ടി എസ് എ പിഴശിക്ഷ വിധിച്ചത്.

അടിയന്തര സാഹചര്യത്തിൽ എയർബാഗ് വിന്യസിക്കാൻ സഹായിക്കുന്ന ഇൻഫ്ളേറ്ററിൽ ഉപയോഗിച്ച രാസവസ്തുവാണ് തകാത്ത കോർപറേഷനെ പ്രതിക്കൂട്ടിലാക്കിയതെന്നാണു വിലയിരുത്തൽ. അമിത മർദത്തോടെ ഇത്തരം എയർബാഗുകൾ വിന്യസിക്കപ്പെടുമ്പോൾ മൂർച്ചയേറിയ ലോഹഭാഗങ്ങളും മറ്റും ചിതറിത്തെറിച്ചാണു കാർ യാത്രികർക്ക് അപകടഭീഷണി നേരിടുന്നത്. ഇപ്രകാരം എയർബാഗുകൾ പൊട്ടിത്തെറിച്ച് എട്ടു പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണു കണക്ക്; ധാരാളം പേർക്കു പരുക്കുമേറ്റു. എയർബാഗുകൾ സുരക്ഷാ ഭീഷണിയായതോടെ ലോകവ്യാപകമായി അഞ്ചു കോടിയോളം വാഹനങ്ങളാണ് പതിനൊന്നോളം നിർമാതാക്കൾ ചേർന്നു തിരിച്ചുവിളിച്ചു പരിശോധിച്ചത്.

യു എസിലെ എൻ എച്ച് ടി എസ് എയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതിയ വാഹനങ്ങളിൽ അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യമുള്ള ഇൻഫ്ളേറ്റർ ഘടിപ്പിച്ച എയർബാഗുകൾ ഉപയോഗിക്കില്ലെന്നാണു നിസ്സാൻ വ്യക്തമാക്കിയത്. കാർ ഉടമകളുടെ സുരക്ഷയ്ക്ക് അതീവ പരിഗണന നൽകുന്നതിനാൽ നിലവിൽ നിരത്തിലുള്ള വാഹനങ്ങളിലെ അപകടകാരികളായ ഇൻഫ്ളേറ്ററുകൾ പരിഷ്കരിക്കാനുള്ള നടപടി തുടരുമെന്നും കമ്പനി അറിയിച്ചു.

നേരത്തെ ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയും മസ്ദയുമൊക്കെ തകാക്ക കോർപറേഷനിൽ നിന്നുള്ള അപകടകാരികളായ എയർബാഗുകൾ ഉപേക്ഷിക്കുകയാണെന്നു പ്രഖ്യാപിച്ചിരുന്നു. തകാത്ത കോർപറേഷനിൽ 1.2% ഓഹരി പങ്കാളിത്തമുണ്ടായിട്ടും കമ്പനിയോടുള്ള നിലപാടിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നു ഹോണ്ടയും വ്യക്തമാക്കി. കൂടാതെ ‘സുബാരു’വിന്റെ നിർമാതാക്കളായ ഫ്യുജി ഹെവി ഇൻഡസ്ട്രീസും മിറ്റ്സുബിഷി മോട്ടോഴ്സും തകാത്തയോട് അകലം പാലിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.