കാർ നിർമാതാക്കളായ റെനോയും നിസ്സാനുമായുള്ള ലയനത്തിനെതിരെ ഫ്രഞ്ച് പ്രധാനമന്ത്രി മാനുവൽ വാൾസ് രംഗത്ത്. കാർ നിർമാണ കമ്പനിയിൽ സർക്കാരിന്റെ പങ്കിനെക്കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനിടെയാണ് ഫ്രഞ്ച് നിർമാതാക്കളായ റെനോയും ജപ്പാനിൽ നിന്നുള്ള നിസ്സാനുമായുള്ള ലയനത്തെ അദ്ദേഹം എതിർത്തത്. പൂർണതോതിലുള്ള ലയനത്തിനു പകരം റെനോ — നിസ്സാൻ സഖ്യം തുടരണമെന്നാണു വാൾസിന്റെ നിലപാട്.
കമ്പനിയിൽ ഓഹരി ഉടമ എന്ന നിലയിലുള്ള ഉത്തരവാദിത്തമാണു ഫ്രാൻസ് നിർവഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടുതന്നെ സഖ്യം നിലനിർത്തുന്നതിനോടു യോജിപ്പാണെങ്കിലും പൂർണതോതിലുള്ള ലയനം വേണ്ടെന്നാണു തന്റെ നിലപാടെന്ന് അദ്ദേഹം വിശദീകരിച്ചു. നിസ്സാന്റെയും റെനോയുടെയും മാനേജർമാരിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
നിലവിൽ റെനോയുടെ 19.7% ഓഹരികളാണു ഫ്രഞ്ച് സർക്കാരിന്റെ പക്കലുള്ളത്. എന്നാൽ ഈ പങ്കാളിത്തം കുറയ്ക്കാൻ സർക്കാർ സന്നദ്ധമാണെന്നും വാൾസ് വെളിപ്പെടുത്തി. സർക്കാരിന്റെ പക്കലുള്ള ഓഹരികളുടെ ഭാവി എന്തായാലും റെനോയും നിസ്സാനുമായുള്ള സഖ്യം ഇത്തരത്തിൽ തുടരണമെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു. നേരത്തെ റെനോയിൽ 15% ഓഹരിയുണ്ടായിരുന്നത് ഇക്കൊല്ലം ആദ്യമാണു ഫ്രഞ്ച് സർക്കാർ 19.7% ആയി ഉയർത്തിയത്.
യു എസിലെ മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ ഫോക്സ്വാഗൻ കൃത്രിമ കാട്ടിയതു പോലുള്ള സംഭവങ്ങൾ കാർ വ്യവസായത്തിന്റെ ആത്മവിശ്വാത്തെ തന്നെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിൽ റെനോയിലെ സർക്കാർ പങ്കാളിത്തം ഏറെ ക്രിയാത്മകമാണെന്നും വാൾസ് അഭിപ്രായപ്പെട്ടു. 1999 മുതൽ റെനോയുടെ പങ്കാളിയായ നിസ്സാൻ തന്നെ ഫ്രഞ്ച് സർക്കാർ ഓഹരി ഉടമകളായി തുടരുന്നതിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു.
ഒപ്പം പങ്കാളിത്ത വ്യവസ്ഥകൾ പരിഷ്കരിക്കണമെന്നും നിസ്സാൻ ആവശ്യപ്പെട്ടിരുന്നു; റെനോ ജനറൽ അസംബ്ലിയിൽ വോട്ടിങ്ങിനുള്ള അവകാശവും നിസ്സാൻ ലക്ഷ്യമിടുന്നുണ്ട്.റെനോയിലെ 43.4% ഓഹരികളാണു നിലവിൽ നിസ്സാന്റെ പക്കലുള്ളത്. ഇതിനു പുറമെ നിസ്സാന്റെ ഉപസ്ഥാപനത്തിനും റെനോയിൽ 15% ഓഹരിയുണ്ട്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.