വേഗത എന്നെ മരണത്തിലേയ്ക്കു നയിക്കുകയാണെങ്കിൽ ഞാൻ ചിരിച്ചുകൊണ്ടാവും മരണത്തെ വരിക്കുക എന്നു പറഞ്ഞ പോൾ വാൾക്കർക്ക് ആഗ്രഹിച്ച മരണം തന്നെയാണ് ലഭിച്ചത്. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പതിപ്പുകളുടെ ശ്വാസമടക്കി കണ്ടിരുന്ന കോടിക്കണക്കിനു ജനങ്ങൾക്ക് ഇന്നും പോൾ വാക്കർ എന്ന അതുല്യനടന്റെ നഷ്ടം നികത്താനാവാത്തതാണ്. പോൾ വാക്കർ മരിച്ചിട്ടു വർഷം രണ്ടു കഴിഞ്ഞെങ്കിലും വേഗത്തിന്റെ രാജാവ് ഇന്നും ആരാധകരുടെ ഉള്ളിൽ ജീവിച്ചിരിക്കുന്നുണ്ട്.
പോൾ വാക്കറിന്റെ മരണത്തിന് വാഹന നിർമാതാക്കളായ പോര്‍ഷെ കമ്പനിയ്ക്കെതിരെ മകൾ മെഡൊ വാക്കർ നൽകിയ പരാതിയിൽമേൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് പോർഷെ കമ്പനി. പോൾവാക്കറുടെ മരണത്തിന് ഉത്തരവാദി അദ്ദേഹം തന്നെയാണ് എന്നാണ് കമ്പനി പറഞ്ഞത്. ലിമിറ്റഡ് എഡിഷൻ 2005 കരേര ജിടി ഉപയോഗിക്കുന്നതിന്റെ എല്ലാ റിസ്കുകളും പോളിന് അറിയമായിരുന്നെന്നും അത് അറിഞ്ഞിട്ടും ആ കാർ വീണ്ടും ഉപയോഗിച്ചതിൽ പോൾ വാള്‍ക്കർ തന്നെയാണ് ഉത്തരവാദി എന്നുമാണ് പോർഷെ പറഞ്ഞിരിക്കുന്നത്.
കൂടാതെ കമ്പനി നിഷ്കർഷിക്കുന്ന രീതിയിൽ വാഹനം പരിപാലിച്ചിട്ടില്ലെന്നും അതും അപകടത്തിന് കാരണമായെന്നും കമ്പനിയെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ പോളിന്റെ മകൾ നൽകിയ പരാതിയിന്മേൽ കമ്പനി ആദ്യമായാണ് പ്രതികരിക്കുന്നത്. പോർഷെ കമ്പനിയുടെ വാഹനം ഓടിക്കുന്നതിനിടയിലാണ് പോൾ വാക്കർ മരണപ്പെട്ടത്. വാഹനത്തിന്റെ രൂപകൽപനയിലെ പാളിച്ചകളാണ് അപകടത്തിനു കാരണമായതെന്നു കാണിച്ചായിരുന്നു പോര്‍ഷെയ്ക്കെതിരെ മെഡോ പരാതി നൽകിയത്.
വാഹനത്തിൽ മതിയായ സുരക്ഷ ഇല്ലാതിരുന്നതാണ് മരണത്തിനു കാരണമായതെന്നാണ് മെഡോ വാക്കർ പറയുന്നത്. വേണ്ട സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നെങ്കില്‍ അപകടത്തെ തടയുകയോ അല്ലെങ്കിൽ അതിന്റെ ആഘാതം കുറയ്ക്കുകയോ എങ്കിലും ചെയ്യാമായിരുന്നു. വാഹനത്തിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോൾ സിസ്റ്റം ഉണ്ടായിരുന്നെങ്കിൽ പിതാവിനു അപകടം പറ്റില്ലായിരുന്നുവെന്നാണ് മെഡോയുടെ പറഞ്ഞു. വാഹനത്തിന് നിയന്ത്രണം നഷ്ടപ്പെടുമ്പോൾ സ്പീഡ് 63നും 71 നും ഇടയിലായിരുന്നു ഇതൊരിക്കലും അപകട കാരണമല്ല, മറ്റൊന്ന് വാഹനത്തിലെ സീറ്റു ബെൽറ്റ് മൂലമാണ് പോൾ വാക്കറിന് തീപിടിച്ചപ്പോൾ രക്ഷപ്പെടാൻ കഴിയാതിരുന്നത്- ഇതെല്ലാം വാഹന നിർമാണത്തിലെ പിഴവുകളാണെന്നു ലോ സ്യൂട്ടിൽ പറയുന്നു. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ ഏഴാം പതിപ്പിന്റെ ഷൂട്ടിങ് വേളയ്ക്കിടയില്‍ 2013 നവംബറിലാണ് പോൾ വാക്കർ മരിക്കുന്നത്.