മാരുതി സുസുക്കി നടത്തുന്ന ഡസർട്ട് സ്റ്റോം മോട്ടോർ റാലിയിലെ ഇരുചക്രവാഹനങ്ങൾക്കായുള്ള മോട്ടോ വിഭാഗത്തിൽ സുസുക്കിയുടെ സിഎസ് സന്തോഷ് ചാംപ്യൻ. സുസുക്കി ആർ എം എക്സ് 450 സെഡ് മോഡലുമായാണു സന്തോഷ്‍ മൽസരത്തിൽ പങ്കെടുത്തത്. ഏറെ നാടകീയത നിറഞ്ഞ മൽസരത്തിൽ 60 മിനിട്ടു സമയം പിഴ ലഭിച്ചിട്ടും ഒമ്പതു മിനിട്ടിന്റെ വ്യത്യാസത്തിലാണു ചാംപ്യൻപട്ടം സന്തോഷിനെ തെടിയേത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ചാംപ്യൻപട്ടം നേടിയ സന്തോഷിന് ഇതു തുടർച്ചയായ മൂന്നാം കിരീടമാണ്.
800 കിലോമീറ്റർ നീളമുള്ള റേസിങ് കഠിന ചൂടിനെയും കാലാവസ്ഥാ വ്യതിയാനങ്ങളെയും മറികടന്നു പൂര്‍ത്തിയാക്കുകയെന്ന കഠിന ലക്ഷ്യമാണു മൽസരാരർഥിക്കു മുന്നിലുള്ളത്. രണ്ടു വർഷമായി കൈവശം വെച്ചിരുന്ന ചാംപ്യൻപട്ടം നിലനിർത്തുന്നതിനു വേണ്ടിയാണു നിലവിലെ ചാംപ്യനായ സന്തോഷ് മൽസരത്തിനിറങ്ങിയത്. സുസുക്കിയുടെ ക്വാഡ്സ്പോർട് സെഡ്400 ക്വാഡ്ബൈക്കിലായിരുന്നു പരിശീലനം. ഏതൊരു മികച്ച റാലി ഡ്രൈവറും ഈ വാഹനത്തിൽ പരിശീലിക്കുന്നതു ഗുണം ചെയ്യുമെന്ന് സന്തോഷ് മൽസര ശേഷം പ്രതികരിച്ചു.
തുടക്കംമുതൽ മികച്ച വേഗത കണ്ടെത്തിയ സന്തോഷ് ആദ്യ ഒമ്പതു ലാപുകൾ പൂർത്തിയാക്കുമ്പോള്‍ 53 മിനിട്ടിനു മുൻപിലായിരുന്നു. 10, 11 സ്റ്റേജുകളിലായി ആകെ 100 കിലോമീറ്റർ ദൂരമാണു പിന്നിടേണ്ടിയിരുന്നത്. രാത്രിയിൽ നടന്ന പത്താം ലാപിൽ ട്രാക്ക് തെറ്റി ഓടിച്ചതോടെയാണ് മൽസരത്തിനു നാടകീയത കൈവന്നത്. ഇതിനു സന്തോഷിനു 60 മിനിട്ട് പിഴ വീണു. മുൻപിൽ പോയ കാറിൽ നിന്നു പറന്ന പൊടിയും വെളിച്ചക്കുറവും മൂലമാണ് വഴിതെറ്റിയതെന്നു മൽസരശേഷം പ്രതികരിച്ചു. എന്നാൽ അവസാന രണ്ടു റൗണ്ടുകൾ മികച്ച വേഗതയിൽ പൂർത്തിയാക്കിയ സന്തോഷ് 11 മണിക്കൂർ 19 മിനിട്ട് 28 സെക്കൻഡ് സമയം കൊണ്ടു റാലിയും ചാംപ്യൻപട്ടവും കൈക്കലാക്കി.
സുസുക്കി ആർ എം എക്സ് 450 സെഡിന്റെ മോഡിഫൈഡ് മോഡലുമായാണ് സന്തോഷ് മൽസരത്തിനിറങ്ങിയത്. പിഴ വീണത് വളരെ നിർണായക നിമിഷത്തിലായിരുന്നു. ഇത് റാലിയിൽ സാധാരണമാണ്. എന്തായാലും ജയിക്കാനായതിൽ വളരെ സന്തോഷമുണ്ടെന്നും സന്തോഷ് കൂട്ടിച്ചേർക്കുന്നു.