തകാത്ത കോർപറേഷൻ നൽകിയ എയർബാഗ് ഘടിപ്പിച്ച 7.20 ലക്ഷം വാഹനങ്ങൾ കൂടി തിരിച്ചുവിളിക്കാൻ ജാപ്പനീസ് വാഹന നിർമാതാക്കളായ മസ്ദ മോട്ടോർ കോർപറേഷനും ഫ്യുജി ഹെവി ഇൻഡസ്ട്രീസ് ലിമിറ്റഡും മിറ്റ്സുബിഷി മോട്ടോഴ്സ് കോർപറേഷനും തീരുമനിച്ചു. തകാത്ത നൽകിയ എയർബാഗുകൾ ഘടിപ്പിച്ച വാഹനങ്ങൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ വിവിധ ജാപ്പനീസ് വാഹന നിർമാതാക്കൾ കഴിഞ്ഞ ആഴ്ച തീരുമാനിച്ചതിന്റെ തുടർച്ചയായാണ് ഈ നടപടി.
ജപ്പാനിൽ 1.20 ലക്ഷം വാഹനങ്ങൾ തിരിച്ചുവിളിക്കുമെന്നാണു മസ്ദയുടെ പ്രഖ്യാപനം. സെഡാനായ ‘അറ്റെൻസ’, ‘ബോംഗൊ’ വാൻ എന്നിവയ്ക്കൊപ്പം നിസ്സാൻ മോട്ടോർ കമ്പനിക്കും മിറ്റ്സുബിഷി മോട്ടോഴ്സിനും വേണ്ടി കമ്പനി നിർമിച്ചു നൽകുന്ന രണ്ടു മോഡലുകൾക്കും പരിശോധന ബാധകമാണ്. സുബാരു കാറുകളുടെ നിർമാതാക്കളായ ഫ്യുജി ഹെവി ഇൻഡസ്ട്രീസ് 91,000 ‘ഇംപ്രെസ’ തിരിച്ചുവിളിച്ചു പരിശോധിക്കുമെന്നാണു പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, വിദേശത്തു വിറ്റ വാഹനങ്ങളുടെ പരിശോധന സംബന്ധിച്ചു തീരുമാനമായിട്ടില്ലെന്നാണു മസ്ദയുടെയും ഫ്യുജിയുടെയും നിലപാട്.
അതേസമയം മിറ്റ്സുബിഷി മോട്ടോഴ്സ് ജപ്പാനിൽ വിറ്റ ഒരു ലക്ഷം കാറുകൾക്കൊപ്പം വിദേശ വിപണികളിൽ വിറ്റ 4.20 ലക്ഷം കാറുകളും തിരിച്ചുവിളിച്ചു പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
തകാത്ത വിതരണം ചെയ്ത നിർമാണ പിഴവുള്ള എയർബാഗുകൾ വിന്യാസ വേളയിൽ പൊട്ടിത്തെറിക്കാനും മൂർച്ചയേറിയ വസ്തുക്കൾ വിതറാനും സാധ്യതയുണ്ടെന്നു നേരത്തെ തിരിച്ചറിഞ്ഞതാണ്. ഇത്തരം എയർബാഗുകൾ പൊട്ടിത്തെറിച്ച് ആഗോളതലത്തിൽ ആറോളം മരണങ്ങൾ സംഭവിച്ചെന്നാണു കണക്ക്.
എയർബാഗ് സൃഷ്ടിക്കുന്ന അപകടസാധ്യത പരിഗണിച്ച് യു എസിൽ വിറ്റ 3.40 കോടി വാഹനങ്ങൾ തിരിച്ചുവിളിക്കാൻ കഴിഞ്ഞ ആഴ്ചയാണു വിവിധ ജാപ്പനീസ് വാഹന നിർമാതാക്കൾ തീരുമാനിച്ചത്. ഇതോടെ തകാത്ത എയർബാഗ് തകരാറിന്റെ പേരിൽ 2008 മുതൽ ഇതുവരെ പന്ത്രണ്ടോളം നിർമാതാക്കൾ ചേർന്ന് അഞ്ചു കോടിയോളം വാഹനങ്ങൾ തിരിച്ചുവിളിച്ചു പരിശോധിക്കുമെന്നാണു കണക്കാക്കുന്നത്; നിർമാണ പിഴവിന്റെ പേരിലുള്ള വാഹന പരിശോധനയെ സംബന്ധിച്ചിടത്തോളം ഇതു ലോക റെക്കോർഡാണ്.
പുതുതായി അപകടങ്ങളോ ജീവഹാനിയോ പരുക്കോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും തകാത്ത എയർബാഗിന്റെ പേരിൽ വാഹന നിർമാതാക്കൾ വാഹന പരിശോധന വ്യാപിപ്പിച്ചതിന്റെ കാരണം വ്യക്തമല്ല.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.