ജനീവ രാജ്യാന്തര വാഹന പ്രദർശനത്തിലെ പങ്കാളിത്തത്തിന്റെ 20—ാം വാർഷിക വേളയിൽ പുത്തൻ സ്പോർട്സ് കാർ അവതരിപ്പിക്കാൻ ടാറ്റ മോട്ടോഴ്സ് ഒരുങ്ങുന്നു. പുത്തൻ മാതൃകകളും ആശയങ്ങളും അവതരിപ്പിക്കാനുള്ള സ്ഥിരം വേദിയായാണു ടാറ്റ മോട്ടോഴ്സ് ജനീവയെ പ്രയോജനപ്പെടുത്തി വരുന്നത്. 1998ൽ കമ്പനിയിൽ നിന്നുള്ള ആദ്യ കാറായ ‘ഇൻഡിക്ക’ അനാവരണം ചെയ്തതും 2008ൽ ഒരു ലക്ഷം രൂപ വിലയ്ക്കു വിൽക്കാൻ ലക്ഷ്യമിട്ടു വികിസപ്പിച്ച ‘നാനോ’ അരങ്ങേറിയതുമൊക്കെ ഇതേ വേദിയിലായിരുന്നു.
യൂറോപ്പിനായി കമ്പനി വികസിപ്പിച്ച സിറ്റി കാർ സങ്കൽപ്പമായ ‘പിക്സൽ’ 2011ലും ടാറ്റ മോട്ടോഴ്സ് മോഡലുകളുടെ ഭാവി രൂപകൽപ്പനയുടെ സൂചകമായ ‘മെഗാപിക്സൽ’ 2012ലും ജനീവയിലാണ് അനാവൃതമായത്. ഇതേ വേദിയിൽ നാളെ ലോകം ടാറ്റ മോട്ടോഴ്സ് പവിലിയനിലേക്ക് ഉറ്റുനോക്കുക കമ്പനിയുടെ പുതു സബ് ബ്രാൻഡായ ടമോയിൽ നിന്നുള്ള ആദ്യ അവതരണമായ സ്പോർട്സ് കാറിന്റെ ആദ്യ കാഴ്ചയ്ക്കാവും. മുഖ്യധാരയിൽ ഭാവിയിൽ അവതരിപ്പിക്കാനുള്ള മോഡലുകളും ടമോയിൽ നിന്നുള്ള ആദ്യ വാഹനവുമാണു ജനീവയിൽ അരങ്ങേറ്റം കുറിക്കുകയെന്നു ടാറ്റ മോട്ടോഴ്സ് വക്താവ് വ്യക്തമാക്കി.
ഭാവിയെ നേരിടാൻ പുതുവഴികൾ തേടണമെന്നതിനാലാണ് സബ് ബ്രാൻഡായ ‘ടമോ’ അവതരിപ്പിക്കുന്നതെന്ന് പ്രഖ്യാപന വേളയിൽ ടാറ്റ മോട്ടോഴഅസ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഗ്വന്റർ ബട്ഷെക് വ്യക്മാക്കിയിരുന്നു. ഭാവിക്കായി സുസ്ജജമാവാനുള്ള ഈ പരിവർത്തനത്തിന്റെ കേന്ദ്ര ബിന്ദുവായി പ്രവർത്തിക്കുകയാണു ‘ടമോ’യുടെ നിയോഗം. ഒപ്പം ആഗോളതലത്തിൽ തന്നെ സ്റ്റാർട് അപ്പുകളോടും മുൻനിര ടെക്നോളജി കമ്പനികളുമായും ഒരുപോലെ ആശയവിനിമയത്തിനുള്ള വേദിയായും ‘ടമോ’ പ്രവർത്തിക്കും.