ആഗോള സമ്പദ്വ്യവസ്ഥ തിരിച്ചുവരവിന്റെ സൂചനകൾ പ്രകടിപ്പിക്കുന്നതിനിടയിൽ വിദേശത്തു വാഹനനിർമാണശാലകൾ സ്ഥാപിക്കാൻ ടാറ്റ മോട്ടോഴ്സ് ഒരുങ്ങുന്നു. വിപണനസാധ്യതയേറിയ ട്രക്ക്, ബസ് ശ്രേണിയുമായി രാജ്യാന്തര വിപണികളിൽ സജീവ സാന്നിധ്യമാവാനാണു കമ്പനി ലക്ഷ്യമിടുന്നത്. ഇടത്തരം, ചെറുകിട ട്രക്കുകളുടെ നിർമാണത്തിനായി ഇക്കൊല്ലം തന്നെ വിദേശത്തു മൂന്നു പുതിയ അസംബ്ലി പ്ലാന്റുകൾ സ്ഥാപിക്കാനാണു ടാറ്റ മോട്ടോഴ്സിന്റെ തയാറെടുപ്പ്. നൈജീരിയ, മൊറീഷ്യസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ സ്ഥാപിക്കുന്ന ശാലകൾക്കായി 120 — 150 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്.
ഇതോടൊപ്പം ‘പ്രീമ’ ശ്രേണിയിലെ മോഡലുകളും വിദേശത്ത് നിർമിക്കാൻ ടാറ്റ മോട്ടോഴ്സ് ആലോചിക്കുന്നുണ്ട്; ദക്ഷിണ ആഫ്രിക്കയിലാവും ‘പ്രീമ’ അസംബ്ലിങ്ങിനുള്ള ആദ്യ ശാല സ്ഥാപിതമാവുക. ഇതുവരെ ഇന്ത്യയിൽ നിർമിച്ച ‘പ്രീമ’ ശ്രേണിയാണു കമ്പനി വിവിധ വിദേശ രാജ്യങ്ങളിൽ വിൽപ്പനയ്ക്കെത്തിച്ചിരുന്നത്.
അതേസമയം വിദേശ രാജ്യങ്ങളിൽ വാഹന നിർമാണ സൗകര്യം ഏർപ്പെടുത്തുന്ന കാര്യം ടാറ്റ മോട്ടോഴ്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതുസംബന്ധിച്ച സാധ്യതാ പഠനം പുരോഗതിയിലാണെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നുമാണു കമ്പനിയുടെ നിലപാട്. എങ്കിലും ദക്ഷിണ ആഫ്രിക്കയിൽ ‘പ്രീമ’ ശ്രേണി അസംബ്ൾ ചെയ്യാനുള്ള സാധ്യത പരിശോധിച്ചു വരികയാണെന്നു കമ്പനി വ്യക്തമാക്കുന്നു.
ആഭ്യന്തര വിപണിയിൽ പ്രതികൂല സാഹചര്യം തുടരുന്നതിനാൽ കയറ്റുമതിയിൽ വൻ മുന്നേറ്റമാണു ടാറ്റ മോട്ടോഴ്സ് ലക്ഷ്യമിടുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് കയറ്റുമതിയിൽ 30% വളർച്ച കൈവരിക്കാനാണു ടാറ്റ മോട്ടോഴ്സിന്റെ മോഹം. ആഗോള വിപണികളിലും സാഹചര്യം അനുകൂലമല്ലെങ്കിലും പുതിയ വിപണികൾ തേടിപ്പിടിച്ച് ഈ ലക്ഷ്യം കൈവരിക്കാനാവുമെന്നാണു കമ്പനിയുടെ കണക്കുകൂട്ടൽ.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.