ഇൻഡിക്കയുടെ പകരക്കാരനായി എത്തുന്ന ഹാച്ചബാക്ക് ടാറ്റ ടിയാഗോ മാർച്ച് 28 ന് വിപണിയിലെത്തും. മാരുതി സുസുക്കിയുടെ ‘സെലേറിയൊ’, ഹ്യുണ്ടേയ് മോട്ടോറിന്റെ ഐ 10 തുടങ്ങിയവയെ നേരിടാൻ ടാറ്റ മോട്ടോഴ്സ് അവതരിപ്പിക്കുന്ന കോംപാക്ട് ഹാച്ച്ബാക്കാണ് ടിയാഗോ. നേരത്തെ സിക്ക എന്നാണ് പേര് തീരുമാനിച്ചിരുന്നതെങ്കിലും ഗുരുതര ജന്മ വൈകല്യങ്ങൾക്കും നാഡീവ്യൂഹ സംബന്ധമായ പ്രശ്നങ്ങൾക്കും വഴിതെളിച്ച് ദക്ഷിണ അമേരിക്കയിൽ പകർച്ചവ്യാധി ഭീതി സൃഷ്ടിച്ച വൈറസിനും ഇതേ പേരു വന്നതോടെ ടാറ്റ മോട്ടോഴ്സ് പുതിയ കാറിന്റെ പേരുമാറ്റാൻ തീരുമാനിച്ചത്.
എൻട്രി ലവൽ കാറായ നാനോയ്ക്കും ഹാച്ച്ബാക്കായ ബോൾട്ടിനുമിടയിലാണു ടാറ്റ മോട്ടോഴ്സ് ടിയാഗോയുടെ സ്ഥാനം നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോഴത്തെ ഇടത്തരം ഹാച്ച്ബാക്കായ ‘ഇൻഡിക്ക’യ്ക്ക് അടിത്തറയാവുന്ന എക്സ് സീറോ പ്ലാറ്റ്ഫോം ആധാരമാക്കിയാണു ടിയാഗോയുടെ വരവ്. പോരെങ്കിൽ ‘ഇൻഡിക്ക’യുടെ പെഡൽബോക്സും ഫയർവാളും പോലുള്ള ഘടകങ്ങൾ ടിയാഗോയിലും ടാറ്റ മോട്ടോഴ്സ് ഉപയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം അനാവരണം ചെയ്ത ടിയാഗോയുടെ വിവിധ വകഭേദങ്ങൾക്ക് 3.59 ലക്ഷം രൂപ മുതൽ 5.59 ലക്ഷം രൂപ വരെയാണു വില നിശ്ചയിച്ചത്.
ഇരുനൂറോളം എൻജിനീയർമാരുടെ 36 മാസം നീണ്ട കഠിനാധ്വാനമാണു ടിയാഗോയായി ഫലപ്രാപ്തിയിലെത്തുന്നത്. ബ്രിട്ടീഷ് ആഡംബര ബ്രാൻഡുകളായ ജഗ്വാർ ലാൻഡ് റോവറിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് ടാറ്റ മോട്ടോഴ്സ് അവതരിപ്പിക്കുന്ന പുത്തൻ ശ്രേണിയിലേക്കാണ് ടിയാഗോ കടന്നു വരുന്നത്. ഈ കാറിനു കരുത്തേകാൻ പുത്തൻ എൻജിൻ ശ്രേണിയും കമ്പനി അവതരിപ്പിക്കുന്നുണ്ട്: 1.2 ലീറ്റർ, മൂന്നു സിലിണ്ടർ റെവോട്രോൺ പെട്രോളും 1.05 ലീറ്റർ, മൂന്നു സിലിണ്ടർ റെവോടോർക് ഡീസലും. ‘ബോൾട്ടി’നും കരുത്തേകുന്ന ഈ പെട്രോൾ എൻജിന് പരമാവധി 83.8 ബി എച്ച് പി വരെയും ഡീസൽ എൻജിന് പരമാവധി 69 ബി എച്ച് പി വരെയും കരുത്ത് സൃഷ്ടിക്കാനാവും.
പോരെങ്കിൽ ഇതാദ്യമായാണു ടാറ്റ മോട്ടോഴ്സ് പൂർണമായും അലൂമിനിയത്തിൽ നിർമിച്ച എൻജിൻ അവതരിപ്പിക്കുന്നതെന്ന സവിശേഷതയുമുണ്ട്; ഇതുവഴി കാറിന്റെ മൊത്തം ഭാരം നിയന്ത്രിക്കാമെന്നതാണു പ്രധാന നേട്ടം. തുടക്കത്തിൽ ടിയാഗോയുടെ ട്രാൻസ്മിഷൻ അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാവും. എന്നാൽ വലിയ കാലതാമസമില്ലാതെ എ എം ടി ഗീയർബോക്സുള്ള ടിയാഗോയും വിൽപ്പനയ്ക്കെത്തും.