ഉത്സവകാലത്തിനിടെ യാത്രാവാഹന വില വർധിപ്പിക്കുമെന്ന പ്രമുഖ നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ്. ഉൽപ്പാദനചെലവ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലാണു കമ്പനി വാഹനവില വർധനയ്ക്ക് ഒരുങ്ങുന്നത്. നവരാത്രി — ദീപാവലി ആഘോഷവേളയിൽ തന്നെ വാഹന വില വർധന പ്രാബല്യത്തിലെത്തുമെന്നു ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മയങ്ക് പരീക്ക് വ്യക്തമാക്കി. വർധന സംബന്ധിച്ച വിശദാംശങ്ങൾ കണക്കാക്കി വരികയാണെന്നും അദ്ദേഹം അറിയിച്ചു. വർധന നടപ്പാക്കാൻ ഉത്സവകാലം കഴിയുംവരെ കമ്പനി കാത്തിരിക്കില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
വാഹനങ്ങളുടെ ഉൽപ്പാദനചെലവ് ഉയർന്ന സാഹചര്യത്തിൽ പല നിർമാതാക്കളും വില വർധിപ്പിച്ച കാര്യവും പരീക്ക് ചൂണ്ടിക്കാട്ടി. മാത്രമല്ല, ഏറെക്കാലമായി കമ്പനി യാത്രാവാഹന വില ഉയർത്തിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഡൽഹി ഷോറൂമിൽ 2.15 ലക്ഷം രൂപ വിലയുള്ള എൻട്രി ലവൽ ഹാച്ച്ബാക്കായ ‘നാനോ’യും പുതിയ അവതരണമായ ‘ടിയാഗൊ’യും മുതൽ 16.30 ലക്ഷം രൂപ വിലമതിക്കുന്ന ക്രോസോവറായ ‘ആരിയ’ വരെ നീളുന്നതാണു ടാറ്റ മോട്ടോഴ്സിന്റെ യാത്രാവാഹന ശ്രേണി.
കഴിഞ്ഞ മാസം യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര വിവിധ യാത്രാവാഹന, ചെറു വാണിജ്യവാഹന മോഡലുകളുടെ വിലയിൽ ഒരു ശതമാനത്തോളം വില വർധന നടപ്പാക്കിയിരുന്നു. ഓഗസ്റ്റിൽ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡും വാഹന വില ഉയർത്തിയിരുന്നു; 20,000 രൂപയുടെ വരെ വർധനയാണു കമ്പനി നടപ്പാക്കിയത്. വിപണിയിൽ നായകസ്ഥാനത്തുള്ള മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും വാഹനവിലയിൽ 20,000 രൂപയുടെ വരെ വർധന നടപ്പാക്കിയിരുന്നു.