ഇന്ത്യയിൽ ബാറ്ററി നിർമാണത്തിനുള്ള സാധ്യത പരിശോധിക്കുമെന്നു കലിഫോണിയ ആസ്ഥാനമായ വൈദ്യുത കാർ നിർമാതാക്കളായ ടെസ്ല. ചൈനയിൽ കാർ നിർമാണം തന്നെ ആരംഭിക്കാനുള്ള ശ്രമങ്ങൾക്കിടയിലാണു ടെസ്ല ഇന്ത്യയെ ബാറ്ററി നിർമാണ കേന്ദ്രമാക്കാൻ പരിഗണിക്കുന്നുണ്ടെന്നു കമ്പനി സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഇലോൺ മസ്കിന്റെ ട്വീറ്റ്. സിലിക്കൺ വാലിയിലേക്കുള്ള യാത്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ടെസ്ല ഫാക്ടറി സന്ദർശിച്ചിരുന്നു. പ്രാദേശിക വിപണിയിലെ വർധിച്ച ആവശ്യം പരിഗണിക്കുമ്പോൾ ഗീഗഫാക്ടറിക്ക് ഇന്ത്യയിൽ ദീർഘകാലാടിസ്ഥാനത്തിൽ സാധ്യതയുണ്ടെന്നായിരുന്നു മസ്കിന്റെ പ്രതികരണം. വൈദ്യുത കാറുകൾക്ക് ആവശ്യമായ ലിതിയം അയോൺ ബാറ്ററി നിർമിക്കുന്ന ശാലകളെയാണ് ഗീഗഫാക്ടറി എന്നു വിളിക്കുന്നത്.
അതിനിടെ ടെസ്ല ചൈനയിൽ ഉടൻ ഫാക്ടറി സ്ഥാപിക്കുമെന്ന മട്ടിലുള്ള വാർത്തകൾ ശരിയല്ലെന്നും മസ്ക് ട്വിറ്ററിൽ കുറിച്ചു. വൻതോതിൽ വിൽക്കാൻ ലക്ഷ്യമിട്ടു കമ്പനി വികസിപ്പിക്കുന്ന ‘മോഡൽ ത്രീ’ പുറത്തെത്തുമ്പോഴേക്ക് മാത്രമാവും ചൈനയിലെ നിർമാണശാല സജ്ജമാക്കുക. കാറും അതുപോലെ ചൈനയിലെ ഫാക്ടറിയും തയാറാവാൻ മൂന്നോ നാലോ വർഷം വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ ടെസ്ലയുടെ ശ്രേണിയിലെ പ്രകടനക്ഷമതയേറിയ വൈദ്യുത കാറായ ‘മോഡൽ എസി’ന് 70,000 ഡോളർ(ഏകദേശം 60 ലക്ഷം രൂപ) ആണു വില. ഈ വിലനിലവാരത്തിൽ അപൂർവം കാറുകളാണു കമ്പനി ഇന്ത്യയിൽ വിറ്റിട്ടുള്ളത്. അതേസമയം ലോകത്തിലെ തന്നെ ഏറ്റവും വലിയ കാർ വിപണിയായി വളർന്ന ചൈനയിൽ ടെസ്ലയ്ക്ക് ആവശ്യക്കാരേറെയുണ്ട്. കഴിഞ്ഞ ജൂലൈ — സെപ്റ്റംബർ ത്രൈമാസത്തിൽ മാത്രം ആയിരത്തി മുന്നൂറിലേറെ കാറുകളാണു ടെസ്ല ചൈനയിൽ വിറ്റത്. ഈ നില തുടർന്നാൽ ടെസ്ലയുടെ ഏറ്റവും വലിയ വിപണിയായി ചൈന മാറുന്ന കാലവും വിദൂരമല്ല. നിലവിൽ യു എസിലാണു ടെസ്ല ഏറ്റവുമധികം കാർ വിൽക്കുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.