ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് ആസിയാൻ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിൽ നാല് സ്റ്റാർ. ഇന്തോനേഷ്യൻ വിപണിയിൽ പുറത്തിറങ്ങിയ ഇന്നോവ ക്രിസ്റ്റയിലാണ് ക്രാഷ് ടെസ്റ്റ് നടത്തിയത്. കുട്ടികൾക്ക് 76 ശതമാനം സുരക്ഷ ഉറപ്പാക്കുന്ന ഇന്നോവയുടെ അടിസ്ഥാന വകഭേദത്തിലാണ് ടെസ്റ്റിങ് നടത്തിയത്. രണ്ട് എയർബാഗുകൾ, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ് എന്നിവ ഉൾപ്പെടുന്നാണ് അടിസ്ഥാന വകഭേദം.
അടുത്തിടെ ഡൽഹിയിൽ നടന്ന പതിമൂന്നാമത് ഓട്ടോഎക്സ്പോയിൽ ഇന്നോവ ക്രിസ്റ്റ പ്രദർശിപ്പിച്ചിരുന്നു. കൂടുതൽ മൈലേജും കരുത്തും നൽകുന്ന പുതുക്കിയ എൻജിനും നൂതന സൗകര്യങ്ങളുമായി എത്തുന്ന ഇന്നോവ ഇന്ത്യയിൽ ആദ്യമായാണ് പ്രത്യക്ഷപ്പെടുന്നത്. ടൊയോട്ടയുടെ തന്നെ സെഡാനുകളായ കാംറിയിൽ നിന്നും ആൾട്ടിസിൽ നിന്നും പ്രചോദിതമാണ് ക്രിസ്റ്റയുടെ മുൻഭാഗത്തിന്റെ ഡിസൈൻ. ഹെഡ്‌ലൈറ്റുമായി ചേര്‍ത്തുവെച്ചിരിക്കുന്ന വലിയ ഹെക്സഗണൽ ഗ്രിൽ, വലിയ ഫോഗ് ലാമ്പ് എന്നിവയാണ് മുൻഭാഗത്തെ പ്രധാന പ്രത്യേകതകൾ. ഡ്യുവല്‍ ടോൺ അപ്ഹോൾസ്റ്ററി, അലുമിനിയം, വുഡൻ ട്രിമ്മുകൾ, ഡ്യുവൽ ടോൺ ക്ലൈമറ്റ് കൺട്രോൾ, ഏഴിഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിങ്ങനെ അടിമുടി മാറ്റങ്ങളുണ്ട് ഇന്നോവയുടെ ഉൾഭാഗത്തിന്.
New Toyota Innova Crysta | Exteriors & Interiors | VR 360 Degree View | Auto Expo 2016
പൂർണമായും പുതിയ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച എംയുവിക്ക് പഴയതിനെക്കാൾ 180 എംഎം നീളവും 60 എംഎം വീതിയും 45 എംഎം പൊക്കവും കൂടുതലുണ്ട്. വീൽബെയ്സിനു മാറ്റമില്ല. പഴയ 2.5 ലിറ്റർ എൻജിനു പകരം പുതിയ 2.4 ലിറ്റർ എൻജിനായിരിക്കും ഇന്നോവ ക്രിസ്റ്റയിൽ. 147 ബിഎച്ച്പി കരുത്തും 360 എന്‍എം ടോർക്കുമുണ്ട് വാഹനത്തിന്. പൂർണ്ണമായും പുതിയ ടിഎംജിഎ പ്ലാറ്റ്ഫോമിലാണ് പുതിയ ഇന്നോവ നിർമ്മിച്ചിരിക്കുന്നത്. മേജർ മോഡൽ ചേഞ്ച് (എം എം സി) എന്നു പേരിട്ട പദ്ധതിയുടെ ഭാഗമായാണ് ‘ഇന്നോവ’യുടെ രൂപമാറ്റമെന്ന് കമ്പനി വിശദീകരിക്കുന്നു.
പുതുമോഡലുകളുടെ കാര്യത്തിൽ ടാറ്റ മോട്ടോഴ്സ് പിന്തുടരുന്നതിനു സമാനമായ സമീപനമാവും ടി കെ എമ്മും സ്വീകരിക്കുക. ടാക്സി വിഭാഗത്തിൽ പുതിയ ‘ഇന്നോവ’ വിൽപ്പനയ്ക്കില്ലെന്നാണു കമ്പനിയുടെ നിലപാട്. പകരം വ്യക്തിഗത ഉപയോഗത്തിനാവുമത്രെ ടൊയോട്ട മുൻഗണന നൽകുക. ഒപ്പം ട്രാവൽ/ടൂറിസം മേഖലയ്ക്കായി പഴയ ‘ഇന്നോവ’ നിലനിർത്താനുള്ള സാധ്യത ടൊയോട്ട പരിഗണിക്കുന്നുണ്ട്. വില കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ഏകദേശം 12 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിത വില.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.