ഇന്നോവ അടക്കമുള്ള ടൊയോട്ടയുടെ എല്ലാ വാഹനങ്ങള്‍ക്കും പുതുവർഷത്തിൽ വില കൂടും. ഉൽപ്പാദന ചെലവിലെ വർധനയും വിദേശനാണയ വിനിമയ നിരക്കിലെ ചാഞ്ചാട്ടവും പരിഗണിച്ച് ജനുവരി മുതൽ വാഹന വില മൂന്നു ശതമാനം വരെയാണു കൂട്ടുന്നതെന്നു ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം) അറിയിച്ചു. അതേസമയം ഓരോ മോഡലിന്റെയും കൃത്യമായ വില വർധന സംബന്ധിച്ചു കമ്പനി ഇനിയും തീരുമാനമെടുത്തിട്ടില്ല. ഉൽപ്പാദന ചെലവ് ഉയർന്നെങ്കിലും അധിക ബാധ്യത ഇതുവരെ കമ്പനി ഏറ്റെടുക്കുകയായിരുന്നെന്നു ടി കെ എം ഡയറക്ടറും സീനിയർ വൈസ് പ്രസിഡന്റു(സെയിൽസ് ആൻഡ് മാർക്കറ്റിങ്)മായ എൻ രാജ അറിയിച്ചു.
അസംസ്കൃത വസ്തു വിലയ്ക്കു പുറമെ വൈദ്യുതി നിരക്കുമേറി; ഒപ്പം വിദേശനാണയ വിനിമയ നിരക്കിലെ സാഹചര്യവും പ്രതികൂലമായി. ഇതെല്ലാം പരിഗണിച്ചാണു ജനുവരി മുതൽ ഇന്ത്യയിലെ വാഹന വില വർധിപ്പിക്കാൻ കമ്പനി തീരുമാനിച്ചതെന്നു രാജ വിശദീകരിച്ചു. കൃത്യമായ വർധന തീരുമാനിച്ചിട്ടില്ലെങ്കിലും പരമാവധി മൂന്നു ശതമാനം വരെയാവും വില ഉയരുകയെന്നും അദ്ദേഹം അറിയിച്ചു. ഡൽഹി ഷോറൂമിൽ അഞ്ചു ലക്ഷം രൂപ വിലയുള്ള ‘ലിവ’ മുതൽ 1.29 കോടി രൂപ വിലമതിക്കുന്ന ‘ലാൻഡ് ക്രൂസർ’ വരെ നീളുന്നതാണു ടി കെ എമ്മിന്റെ ഉൽപന്ന ശ്രേണി.പുതുവർഷത്തിൽ ഇന്ത്യയിലെ വാഹന വില വർധിപ്പിക്കുമെന്നു ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യുവും മെഴ്സീഡിസ് ബെൻസും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
‘മിനി’ ഉൾപ്പടെ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ മോഡലുകളുടെയും വില വർധിപ്പിക്കുമെന്നായിരുന്നു ബി എം ഡബ്ല്യു അറിയിച്ചത്. എല്ലാ മോഡലുകൾക്കും മൂന്നു ശതമാനം വില വർധനയാണു ജനുവരി ഒന്നിനു പ്രാബല്യത്തിലെത്തുകയെന്നും ബി എം ഡബ്ല്യു ഗ്രൂപ് ഇന്ത്യ വ്യക്തമാക്കി.ഉൽപ്പാദന ചെലവ് ഉയർന്നതു പരിഗണിച്ച് ഇന്ത്യൻ മോഡൽ ശ്രേണിയുടെ വിലയിൽ രണ്ടു ശതമാനം വരെ വർധനയാണു മെഴ്സീഡിസ് ബെൻസ് പ്രഖ്യാപിച്ചത്. മൊത്തം 24 മോഡലുകളാണു മെഴ്സീഡിസ് ബെൻസ് ഇന്ത്യയിൽ വിൽക്കുന്നത്; ഡൽഹി ഷോറൂമിൽ 27.50 ലക്ഷം രൂപ വിലയുള്ള ‘എ ക്ലാസ്’ മുതൽ 2.70 കോടി രൂപ വിലയുള്ള ‘എസ് 63 എ എം ജി’ കൂപ്പെ വരെ നീളുന്നതാണു കമ്പനിയുടെ മോഡൽ ശ്രേണി.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.