യു കെ ആസ്ഥാനമായ ട്രയംഫ് മോട്ടോർ സൈക്കിൾസിൽ നിന്നുള്ള പുത്തൻ മോഡലായ ‘ടൈഗർ 800 എക്സ് സി എ’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. 13.75 ലക്ഷം രൂപയാണു ബൈക്കിനു ഡൽഹി ഷോറൂമിൽ വില. ‘ടൈഗർ 800 എക്സ് സി എ’ കൂടിയെത്തിയതോടെ ട്രയംഫിന്റെ ഇന്ത്യൻ ശ്രേണിയിൽ അഞ്ചു വിഭാഗങ്ങളിലായി 15 മോഡലുകൾ വിൽപ്പനയ്ക്കെത്തിയിട്ടുണ്ട്. ഇതുവഴി അഡ്വഞ്ചർ മോട്ടോർ സൈക്കിൾ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.
വേറിട്ടു സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് ‘ടൈഗർ 800 എക്സ് സി എ’ അവതരിപ്പിച്ചിരിക്കുന്നതെന്നു ട്രയംഫ് മോട്ടോർ സൈക്കിൾസ് ഇന്ത്യ മാനേജിങ് ഡയറക്ടർ വിനോദ് സുംബ്ലി അഭിപ്രായപ്പെട്ടു. ‘ടൈഗർ എക്സ് സി’ കുടുംബത്തിലെ തന്നെ മേൽത്തട്ടിൽ ഇടംപിടിക്കുന്ന മോഡലാണ് ‘ടൈഗർ 800 എക്സ് സി എ’. ഈ ബൈക്ക് കൂടിയെത്തിയതോടെ ഇന്ത്യയിലെ അഡ്വഞ്ചർ ബൈക്ക് വിപണിയിൽ മികച്ച സാന്നിധ്യവും പ്രകടനവുമാണു കമ്പനി ഉറപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഉജ്വല പ്രതികരണവും വലവേൽപ്പുമാണ് ട്രയംഫ് ശ്രേണിക്ക് ഇന്ത്യൻ വിപണി നൽകിയതെന്നും സുംബ്ലി അവകാശപ്പെട്ടു. അതുകൊണ്ടുതന്നെ ഇന്ത്യൻ ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച മോഡലുകൾ ലഭ്യമാക്കണമെന്നു കമ്പനിക്കു നിർബന്ധവുമുണ്ട്. ഇന്ത്യയിലെത്തി 20 മാസം പൂർത്തിയാക്കുന്നതിനിടെ രണ്ടായിരത്തോളം യൂണിറ്റിന്റെ വിൽപ്പനയാണു ട്രയംഫ് കൈവരിച്ചത്. ജൂലൈയിൽ ‘ടൈഗർ 800 എക്സ് ആറും’ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. രാജ്യാന്തര തലത്തിൽ മികച്ച വിൽപ്പന കൈവരിക്കുന്ന 800 സി സി, ഓൾ റോഡ് ബൈക്കായ ‘ടൈഗർ എക്സ് ആറി’ന് 10.50 ലക്ഷം രൂപയാണു ഡൽഹിയിലെ ഷോറൂം വില.
ട്രാക്ഷൻ കൺട്രോൾ, സ്വിച്ചബിൾ എ ബി എസ്, ട്രിപ് കംപ്യൂട്ടർ, മുന്നിൽ 43 എം എം സഞ്ചാരശേഷിയുള്ള ആനൊഡൈസ്ഡ് ബ്ലാക്ക് ഷോവ യു എസ് ഡി ഫോർക്ക്, പിന്നിൽ അഡ്ജസ്റ്റബിൾ ഷോവ മോണോ ഷോക്ക് സസ്പെൻഷൻ തുടങ്ങിയവയൊക്കെ ‘ടൈഗർ 800 എക്സ് ആറി’ൽ ട്രയംഫ് വാഗ്ദാനം ചെയ്യുന്നു. ഒപ്പം 810 എം എം മുതൽ 830 എം എം വരെയുള്ള ഉയരങ്ങളിൽ ക്രമീകരിക്കാവുന്ന തരത്തിലാണു ബൈക്കിലെ സീറ്റിന്റെ രൂപകൽപ്പന. ‘ടൈഗർ എക്സ് ആർ എക്സ്’, ‘എക്സ് സി എക്സ്’ എന്നിവയ്ക്കുപിന്നാലെയായിരുന്നു ‘എക്സ് ആറി’ന്റെയും രംഗപ്രവേശം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.