വെബ് ടാക്സികൾക്കു പിന്നാലെ ബെംഗളൂരുവിൽ ബൈക്ക് ടാക്സികളും രംഗത്ത്. വെബ്ടാക്സി രംഗത്തെ പ്രമുഖരായ യൂബറും ഓലയുമാണ് ഇന്നലെ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് തുടങ്ങിയത്. മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിനിടെ ആശ്വാസകരമായ യാത്രാമാർഗമാണിതെന്നാണ് ആദ്യപ്രതികരണങ്ങൾ.
യൂബർ, ഓല എന്നിവയുടെ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് സെക്കൻഡുകൾക്കുള്ളിൽ ബുക്ക് ചെയ്യാൻ സാധിക്കുമെന്നതിനൊപ്പം കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനുമാകുമെന്നതാണു ബൈക്ക് ടാക്സിയുടെ മെച്ചമെന്ന് അധികൃതർ പറയുന്നു. യൂബർ മോട്ടോ ബൈക്ക് ടാക്സി സർവീസിന് മിനിമം നിരക്ക് 15 രൂപയും കിലോമീറ്ററിന് മൂന്ന് രൂപയുമാണ് ഈടാക്കുന്നത്. മിനിറ്റിന് ഒരു രൂപ നിരക്കിൽ വെയ്റ്റിങ് ചാർജ്. ആദ്യമായി ബുക്ക് ചെയ്യുമ്പോൾ 100 രൂപവരെയുള്ള യാത്ര സൗജന്യം.
ഓല ബൈക്കിന് മിനിമം നിരക്ക് 30 രൂപയും കിലോമീറ്ററിനു രണ്ട് രൂപയും വെയ്റ്റിങ് ചാർജ് മിനിറ്റിന് ഒരു രൂപയുമാണ് ഈടാക്കുക. ഇരു കമ്പനികളും പിൻസീറ്റ് യാത്രക്കാർക്ക് ധരിക്കാനുള്ള ഹെൽമറ്റും നൽകും. എസ്ഒഎസ് ലൈവ് ട്രാക്കിങ് സംവിധാനം, ജിപിഎസ് വഴി യാത്രക്കാർക്ക് റൂട്ടും നിരക്കും കൃത്യമായി അറിയാനുള്ള അവസരവുമുണ്ട്.