പോളോയുടെ വിൽപന അടിയന്തരമായി നിർത്തി വയ്ക്കാൻ ഫോക്സ്‌വാഗൻ ഡീലർമാർക്ക് നിർദേശം നൽകി. ഡീലർമാർക്ക് അയച്ച കത്തിലാണ് ഉപഭോക്താവിന് പോളോ കൈമാറരുതെന്ന് വ്യക്തമാക്കിയിട്ടുള്ളത്.
ഫോക്സ്‌വാഗൻ അധികൃതർ ഒപ്പിട്ട കത്തിലെ ഉള്ളടക്കം സത്യമാണെന്ന് കമ്പനിയോട് അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചെങ്കിലും കാരണം വ്യക്തമാക്കാൻ അവർ തയ്യാറായില്ല. മാത്രമല്ല അടുത്തിടെയുണ്ടായ പുകമറ വിവാദമല്ല പോളോ വിൽപന നിർത്താൻ കാരണമെന്നും അവർ സൂചിപ്പിച്ചു.
യു എസിൽ പ്രാബല്യത്തിലുള്ള കർശന മലിനീകരണ നിർണയ പരിശോധന വിജയിക്കാൻ കൃത്രിമം കാട്ടിയെന്നാണു യൂറോപ്പിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ ഫോക്സ്വാഗനെതിരായുള്ള അരോപണം. എന്നാൽ യു എസിൽ മാത്രമല്ല യൂറോപ്പിലും കമ്പനി കൃത്രിമം കാട്ടിയെന്നു ജർമനിയിലെ ഗതാഗത മന്ത്രി ആരോപിക്കുന്നു. ഫോക്സ്വാഗന്റെ മൊത്തം വിൽപ്പനയിൽ 40 ശമതാനത്തോളം യൂറോപ്പിൽ നിന്നാണ്.
കമ്പനിയുടെ 78 വർഷ ചരിത്രത്തിലെ ഏറ്റവും ഗുരുതര പ്രതിസന്ധിയെയാണു ഫോക്സ്‌വാഗൻ അഭിമുഖീകരിക്കുന്നത്. നടപടിദൂഷ്യം പുറത്തായ പിന്നാലെ ഫോക്സ്‌വാഗൻ ഓഹരി വില കൂപ്പുകുത്തി; കമ്പനിയുടെ വിപണി മൂല്യത്തിൽ 30 ശതമാനത്തിലേറെയാണു നഷ്ടം. ഫോക്സ്‌വാഗൻ കാട്ടിയ കൊടുംചതി, ആഗോളതലത്തിൽ തന്നെ കാർ വ്യവസായത്തെ പിടിച്ചുകുലുക്കിയതിനൊപ്പം ജർമൻ സമ്പദ്വ്യസ്ഥയ്ക്കു തന്നെ ഭീഷണി ഉയർത്തിയിട്ടുണ്ടെന്നാണു വിലയിരുത്തൽ.
രാജ്യത്തിന്റെ എൻജിനീയറിങ് വൈഗ്ധ്യത്തിന്റെ മാതൃകയായി ഫോക്സ്വാഗനെ ഉയർത്തിക്കാട്ടിയിരുന്ന ജർമനിക്കും ഈ വിവാദത്തോടെ മുഖംനഷ്ടപ്പെട്ട സ്ഥിതിയാണ്. ഏഴര ലക്ഷത്തോളം പേരാണു ജർമൻ വാഹന നിർമാണ മേഖലയിൽ ജോലി നോക്കുന്നത്. പോരെങ്കിൽ വാഹന കയറ്റുമതിയിൽ നിന്നും ജർമനി ഗണ്യമായ വരുമാനം നേടുന്നുണ്ട്.