ഫോക്സ്‌വാഗണിന്റെ മൂന്ന് പുതിയ വാഹനങ്ങൾ അടുത്തമാസം ആദ്യ നടക്കുന്ന ഡൽഹി എക്സ്പോയിൽ അവതരിപ്പിക്കും. ഇന്ത്യയ്ക്ക് വേണ്ടി നിർമ്മിക്കുന്ന കോംപാക്റ്റ് സെഡാൻ, പുതിയ ടിഗുവാൻ, പസാറ്റ് ജിടിഇ മോഡലുകളാണ് അവതരിപ്പിക്കുക എന്നാണ് കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചത്.
നാലു മീറ്ററിൽ താഴെ നീളമുള്ള കോംപാക്റ്റ് സെഡാൻ വികസിപ്പിക്കാൻ 720 കോടി രൂപയാണു കമ്പനി ചെലവഴിച്ചത്. ഹാച്ചു കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവുമധികം വിൽപ്പനയുള്ള കോംപാക്റ്റ് സെഡാൻ സെഗ്‌മെന്റിലെയ്ക്ക് അവതരിപ്പിക്കുന്ന പുതിയ കാറിലൂടെ മാരുതി സുസുക്കി ‘സ്വിഫ്റ്റ് ഡിസയർ’, ഹ്യുണ്ടായ് ‘എക്സെന്റ്’, ഹോണ്ട ‘അമെയ്സ്’, ഫോഡ് ‘ഫിഗൊ ആസ്പയർ’ തുടങ്ങിയവയെയൊക്കെ നേരിടാനാണു ഫോക്സ്‌വാഗന്റെ നീക്കം. നിലവിൽ പോളോയിൽ ഉപയോഗിക്കുന്ന 1.2 ലിറ്റർ പെട്രോൾ എൻജിനും 1.5 ലിറ്റർ ഡീസൽ എൻജിനുമായിരിക്കും കോംപാക്റ്റ് സെഡാനിൽ ഉപയോഗിക്കുക.
പസാറ്റിന്റെ പ്ലഗ് ഇൻ ഹൈബ്രിഡ് പതിപ്പാണ് പസാറ്റ് ജിടിഇ. 1.4 ലിറ്റർ പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടറും ഉപയോഗിക്കുന്ന കാറിന് ഏകദേശം 214 ബിഎച്ച്പിയാണ് കരുത്ത്. കഴിഞ്ഞ ഫ്രാങ്ക്ഫുട്ട് ഇന്റർനാഷണൽ ഓട്ടോഷോയിൽ പ്രദർശിപ്പിച്ച ടിഗുവാൻ ഫോക്സ്‌വാഗണിന്റെ എംക്യൂബി പ്ലാറ്റ്ഫോമിൽ നിർമ്മിക്കുന്ന ആദ്യത്തെ എസ് യു വിയാണ്. ടിഗുവാന്റെ 2.0 ലിറ്റർ ഡീസൽ എൻജിന് 148 ബിഎച്ച്പി കരുത്തുണ്ട്. ഇവ കൂടാതെ 21-ാം നൂറ്റാണ്ട് ബീറ്റിൽ, ജെറ്റ, വെന്റോ, പോളോ, ക്രോസ് പോളോ തുടങ്ങിയ വാഹനങ്ങളും ഫോക്സ്‌വാഗണിന്റെ എക്സ്പോ ലൈനപ്പിലുണ്ടാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.