Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോക്സ്​വാഗൻ: ഹ്യൂബർ ഇടക്കാല ചെയർമാനായി തുടർന്നേക്കും

Huber ബെർത്തോൾഡ് ഹ്യൂബർ

ചെയർമാനായിരുന്ന ഫെർഡിനൻഡ് പീച്ചിന്റെ പിൻഗാമിയെ കണ്ടെത്താൻ ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്​വാഗൻ ശ്രമം തുടരുന്നു. തിരഞ്ഞെടുപ്പ് തുടരുന്ന സാഹചര്യത്തിൽ ഇടക്കാല ചെയർമാനായ ബെർത്തോൾഡ് ഹ്യൂബർ വർഷാവസാനം വരെ ഈ തൽസ്ഥാനത്തു തുടരാനുള്ള സാധ്യതയുമേറിയിട്ടുണ്ട്.

ഫോക്സ്​വാഗൻ എ ജിയുടെ മേധാവി മാർട്ടിൻ വിന്റർകോണുമായുള്ള പരസ്യ ഏറ്റുമുട്ടലിനെ തുടർന്ന് ഏപ്രിലിലാണു ഫെർഡിനൻഡ് പീച്ച് സ്ഥാനഭൃഷ്ടനായത്. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ വിന്റർകോണിനെ വിമർശിച്ചതിന്റെ പേരിൽ ബോർഡ് അംഗങ്ങളുമായി ഏറ്റുമുട്ടേണ്ടിവന്നതോടെ ജർമൻ വാഹനവ്യവസായ ലോകത്തെതന്നെ തലതൊട്ടപ്പനായ പീച്ച് ചെയർമാൻ സ്ഥാനമൊഴിയാൻ നിർബന്ധിതനാവുകയായിരുന്നു.

തുടർന്ന് ഉടനടി പ്രാബല്യത്തോടെ പീച്ച്(78) ഫോക്സ്​വാഗൻ എ ജി ബോർഡ് ചെയർമാൻ സ്ഥാനം രാജി വച്ചെന്നായിരുന്നു കമ്പനിയുടെ പ്രഖ്യാപനം. പീച്ചിന്റെ ഭാര്യയായ ഉർസുലയും ബോർഡിലെ അംഗത്വം രാജിവച്ചതായി ഫോക്സ്​വാഗൻ വെളിപ്പെടുത്തി. തുടർന്ന് കമ്പനിയുടെ ഇടക്കാല ചെയർമാനായി ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ ഡപ്യൂട്ടിയായ ബെർത്തോൾഡ് ഹ്യൂബറിനെ നിയോഗിക്കുകയും ചെയ്തു.

എന്നാൽ മൂൻ യൂണിയൻ നേതാവ് കൂടിയായ ഹ്യൂബറിന്റെ സ്ഥാനാരോഹണം തികച്ചം താൽക്കാലികമാണെന്നായിരുന്നു അന്നത്തെ വിലയിരുത്തൽ. പക്ഷേ സൂപ്പർവൈസറി ബോർഡിൽ അംഗമായ വുൾഫ്ഗാങ് പോർഷെ ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനില്ലെന്നു വ്യക്തമാക്കിയതോടെ ഹ്യൂബർ തുടരാൻ സാധ്യതയേറുകയായിരുന്നു. പോർഷെയ്ക്കു പുറമെ മരുമകനായ ഫെർഡിനൻഡ് ഒളിവർ പോർഷെയും മാർട്ടിൻ വിന്റർകോണും ഫോക്സ്​വാഗൻ ചെയർമാൻ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നുണ്ട്. സി ഇ ഒയും ചെയർമാനുമായി അകൽച്ചയിലാണെന്ന മട്ടിൽ പ്രമുഖ ജർമൻ വാരികയിൽ വാർത്ത വന്നതോടെയായിരുന്നു പീച്ച് — വിന്റർകോൺ ബന്ധം വഷളായത്. ഇതോടെ കമ്പനിയിൽ ആർക്കാണു മേധാവിത്തമെന്നു തെളിയിക്കാനുള്ള മത്സരവും മുറുകി.

തുടർന്നു വിന്റർകോണിനെപ്പറ്റിയുള്ള പീച്ചിന്റെ വിലയിരുത്തൽ ബോർഡിലെ മറ്റ് അംഗങ്ങൾ പൂർണമായും തള്ളിയതോടെയാണു ചെയർമാന്റെ നില പരുങ്ങലിലായത്. ഇതോടെ പീച്ച് അടക്കം ആറംഗങ്ങളടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റി വിന്റർകോണിനെ പ്രകീർത്തിച്ചു പ്രസ്താവനയുമിറക്കി. ഫോക്സ്​വാഗനു ലഭിക്കാവുന്ന ഏറ്റവും മികച്ച ചീഫ് എക്സിക്യൂട്ടീവ് ആണു വിന്റർകോൺ(67) എന്നായിരുന്നു സമിതിയുടെ വിലയിരുത്തൽ. 2007 മുതൽ സി ഇ ഒ സ്ഥാനത്തു തുടരുന്ന വിന്റർകോണിനു ഫോക്സ്​വാഗനിൽ സ്വാധീനമേറെയുള്ള എംപ്ലോയീ കൗൺസിലിന്റെ പിന്തുണയുമുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.