കാറുകളിൽ വിവാദ സോഫ്റ്റ്വെയറിന്റെ സാന്നിധ്യമുണ്ടോ എന്നു കണ്ടെത്താൻ കമ്പനിയുടെ വെബ്സൈറ്റിൽ സംവിധാനമൊരുക്കിയതായി ‘പുകമറ’ വിവാദത്തിൽ കുടുങ്ങിയ ജർമൻ കാർ നിർമാതാക്കളായ ഫോക്സ്വാഗൻ. ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ആഡംബര കാർ നിർമാതാക്കളായ ഔഡിയുടെ വെബ്സൈറ്റിലും സമാന സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
യു എസിൽ നിലവിലുള്ള കർശനമായ മലിനീകരണ നിയന്ത്രണ പരിശോധനയിൽ വിജയിക്കാൻ ഡീസൽ എൻജിനുള്ള കാറുകളിൽ സോഫ്റ്റ്വെയർ സംവിധാനം ഏർപ്പെടുത്തിയെന്നാണു ഫോക്സ്വാഗൻ ഗ്രൂപ്പിനെതിരായ പ്രധാന ആരോപണം. ജർമനിയിലെ ഉടമകൾക്ക് www.volkswagen.de/info എന്ന വെബ്സൈറ്റ് സന്ദർശിച്ച് കാറിന്റെ സീരിയൽ നമ്പർ നൽകിയാൽ വാഹനം ‘പുകമറ വിവാദ’ത്തിൽപെട്ടിട്ടുണ്ടോ എന്ന കണ്ടെത്താനാവും. ഔഡി ഉപയോക്താക്കളാവട്ടെ www.audi.de എന്ന വെബ്സൈറ്റ് സന്ദർശിച്ചു വേണം കാറിലെ വിവാദ സോഫ്റ്റ്വെയറിന്റെ സാന്നിധ്യം കണ്ടെത്താൻ. പോരെങ്കിൽ അടുത്തുതന്നെ ഈ സൗകര്യം ആഗോളതലത്തിലേക്കു വ്യാപിപ്പിക്കാനും ഫോക്സ്വാഗനു പദ്ധതിയുണ്ട്; പുതിയ ‘സെർച്ച് ടൂൾ’ ക്രമേണ വിവിധ ദേശീയ സൈറ്റുകളിലും ലഭ്യമാവുമെന്നു കമ്പനി അറിയിച്ചു. അതുപോലെ കാറിൽ വിവാദ സോഫ്റ്റ്വെയർ സാന്നിധ്യമുണ്ടോ എന്നു കണ്ടെത്താനുള്ള സംവിധാനം ആഗോളതലത്തിൽ ലഭ്യമാക്കുമെന്ന് ഔഡിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനു പുറമെ ഡീലർഷിപ്പുകൾ സന്ദർശിച്ചും സോഫ്റ്റ്വെയറിന്റെ സാന്നിധ്യം ഉറപ്പാക്കാമെന്നു ഫോക്സ്വാഗനും ഔഡിയും അറിയിച്ചിട്ടുണ്ട്. പ്രശ്നം പരിഹരിക്കാനുള്ള നിർദേശം ഈ മാസം തന്നെ തയാറാവുമെന്നും ഫോക്സ്വാഗൻ ഉറപ്പു നൽകുന്നു.
ഫോക്സ്വാഗന്റെ ഉടമസ്ഥതയിലുള്ള പന്ത്രണ്ടോളം ബ്രാൻഡുകളിലായി ആകെ 1.10 കോടി ഡീസൽ വാഹനങ്ങളിൽ ‘പുകമറ’ സോഫ്റ്റ്വെയർ ഇടംപിടിച്ചിട്ടുണ്ടെന്നാണു കണക്കാക്കുന്നത്. ഫോക്സ്വാഗൻ നിർമിച്ചു വിറ്റ 50 ലക്ഷം കാറുകൾക്കു പുറമെ 21 ലക്ഷം ഔഡികളിലും 12 ലക്ഷം സ്കോഡകളിലും വിവാദ സോഫ്റ്റ്വെയറിന്റെ സാന്നിധ്യം സംശയിക്കുന്നു. കൂടാതെ ഫോക്സ്വാഗന്റെ തന്നെ 18 ലക്ഷത്തോളം വാണിജ്യ വാഹനങ്ങളും ‘പുകമറ’യുടെ നിഴലിലാണ്. ഒപ്പം സ്പെയിനിലെ ഉപസ്ഥാപനമായ സീറ്റിന്റെ ഏഴു ലക്ഷത്തോളം വാഹനങ്ങളിലും ‘പുകമറ’ സോഫ്റ്റ്വെയർ ഇടംപിടിച്ചിട്ടുണ്ടത്രെ.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.