യക്ഷി, പ്രേതം, ഭൂതം, പിശാച് ഇവയെ കണ്ടിട്ടുള്ളവരുണ്ടോ ? ചലച്ചിത്രകാരൻ രൺജി പണിക്കർ പറയും; ഞാൻ കണ്ടിട്ടുണ്ട്.
നാളെ നടക്കുന്ന കാര്യം ഇന്നേ അറിയാൻ പറ്റുമോ ? അതിനും രൺജിക്ക് ഉത്തരമുണ്ട്... എല്ലാ ദിവസവും അറിയാൻ പറ്റില്ല. ചില വെള്ളിയാഴ്ചകളിൽ പറ്റാറുണ്ട്.
വെള്ളിയാഴ്ചകളിൽ സിനിമ റിലീസ് ചെയ്യുന്ന കാര്യമല്ലിത്. വരാനിരിക്കുന്ന വാഹനാപകടങ്ങൾ സിനിമയിലെ രംഗങ്ങൾ പോലെ മുൻകൂട്ടിക്കാണാനുള്ള കഴിവാണ് – മലയാള സിനിമയിൽ ഇതു രൺജി പണിക്കർക്കു മാത്രമുള്ള സിദ്ധി !
രൺജി ആദ്യം കണ്ടത് സ്വന്തം ചേട്ടന്റെ വണ്ടി അപകടത്തിൽപ്പെടുന്നതാണ്. അന്ന് സിനിമയിൽ വന്നിട്ടില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകനായി ഖദറിട്ട് ആലപ്പുഴയിൽ കറങ്ങുന്ന കാലം.
ചേട്ടന് ഒരു നീല മാരുതി വാനുണ്ട്. തണ്ണീർമുക്കം ബണ്ടിൽ വച്ച് അത് ഒരു യാത്രക്കാരനെ ഇടിച്ചിട്ടു. അപകട വിവരം പറയാൻ ചേട്ടൻ ഫോൺ വിളിച്ച ഉടനെ രൺജി തിരിച്ചു ചോദിച്ചു... കാർ പാലത്തിൽ വച്ച് ഒരാളെ ഇടിച്ചു, അല്ലേ.. ? അയാളുടെ നെറ്റിയിൽ ചുവന്ന റോസപ്പൂവിന്റെ അത്ര വലുപ്പത്തിൽ ഒരു മുറിവുണ്ട്. ചേട്ടനു കുഴപ്പമൊന്നുമില്ലല്ലോ.. ഇത് എങ്ങനെ അറിഞ്ഞു എന്ന് ചേട്ടൻ വണ്ടറടിക്കുമ്പോൾ രൺജി പറഞ്ഞു – ഇന്നലെ ഞാൻ സ്വപ്നത്തിൽ കണ്ടു.
സത്യമാണത്. രൺജി പണിക്കർ വാഹനാപകടങ്ങൾ സ്വപ്നം കാണാറുണ്ട് ! മനസ്സിലെ സ്ക്രീനിൽ സിനിമയിലെ രംഗങ്ങൾ പോലെ അവ തെളിഞ്ഞു വരും. കാറും ബസും ബൈക്കുമൊക്കെ അപകടത്തിൽപ്പെടുന്നതു കാണാം. പക്ഷേ, വാഹനം ആരുടേതെന്നോ എവിടെ വച്ചെന്നോ എന്നൊന്നും വ്യക്തമായി അറിയാൻ പറ്റാറില്ല. പിറ്റേന്നു പത്രം നോക്കുമ്പോൾ തോന്നാറുണ്ട്. ഇന്നലെ മനസ്സിൽ കണ്ടത് ഇന്നിതാ റോഡിൽ..
രൺജി യാത്രകൾക്ക് ഉപയോഗിക്കുന്നത് വോൾവോ എസ്‌യുവിയാണ്. ഇന്നോവ, മൈക്രാ എന്നീ വാഹനങ്ങളും സ്വന്തമായുണ്ട്.
സ്വപ്നത്തിൽ കണ്ട ചില അപകടങ്ങൾ സ്വന്തം യാത്രകളിലും സംഭവിച്ചിട്ടുണ്ട്. പക്ഷേ സ്വപ്നം കാണുന്ന കാര്യം രൺജി ഡ്രൈവറോടു പറഞ്ഞിട്ടേയില്ല. ചില ദിവസം യാത്രയ്ക്കിറങ്ങുമ്പോൾ സൂചന കൊടുക്കും.. ഇന്ന് അധികം സ്പീഡ് വേണ്ട.. ഓവർടേക്കിങ്ങിൽ ശ്രദ്ധിക്കണം...
ഇതുപോലെ മലയാള സിനിമയിൽ മറ്റൊരാൾ കൂടി ഉണ്ടെന്ന് മനസ്സിൽ തോന്നിയപ്പോൾ രൺജി ചിരിച്ചുകൊണ്ടു പറഞ്ഞു... ഞാൻ പണിക്കർ ദ് ഗ്രേറ്റല്ല, കേട്ടോ ! അയ്യർ ദ് ഗ്രേറ്റിനെപ്പോലെയല്ല പണിക്കർ ദ് ഗ്രേറ്റ്. പ്രേതം വന്നാലും കുലുങ്ങില്ല. തിരക്കഥയെഴുതാനുള്ള യാത്രയ്ക്കിടെ പ്രേതത്തെ കണ്ടത് നാട്ടകം ഗസ്റ്റ് ഹൗസിലാണ്. നൂറുവർഷത്തോളം പഴക്കമുള്ള ഈ കെട്ടിടം ഹെൻട്രി ഡേവി എന്ന സായിപ്പ് കോട്ടയത്തൊരു കുന്നിൻ മുകളിൽ പണിയിച്ചതാണ്. മാഫിയ എന്ന സിനിമയ്ക്ക് തിരക്കഥയെഴുതാൻ രൺജി പണിക്കർ അവിടെ താമസിക്കുമ്പോഴാണ് സംവിധായകൻ ഷാജി കൈലാസിനെ പ്രേതം പിടിച്ചു വിരട്ടിയത്.
ഗസ്റ്റ് ഹൗസിലെ മുറിയിൽ അർധരാത്രിയിൽ അടുത്തിരുന്ന് എഴുതിക്കൊണ്ടിരുന്ന രൺജി കാണുന്നത് ഉറക്കത്തിൽ ഷാജി കട്ടിലിൽ കിടന്ന് ആരുമായോ മൽപ്പിടുത്തം നടത്തുന്നതാണ്. അദൃശ്യനായ ആരോ ഷാജിയുടെ കഴുത്തിനു പിടിക്കുന്നു. ഷാജി അയാളുടെ വയറ്റിനു പിടിക്കുന്നു. രൺജി പിടിച്ചുമാറ്റാൻ നോക്കുമ്പോൾ ഷാജിയുടെ കൈകൾ കൈലാസത്തിലെത്തിയതുപോലെ തണുത്തിരുന്നു.
ഷാജി പറഞ്ഞു.. കറുത്ത കോട്ടും ഹാറ്റുമുള്ള ഒരു സായ്പ് എന്നെ കഴുത്തു ഞെരിച്ചു കൊല്ലാൻ നോക്കി.
പിന്നെ രൺജി എഴുതാനിരിക്കുമ്പോൾ അതുവരെ നീല മഷി കൊണ്ടെഴുതിയിരുന്ന പേനയിൽനിന്നു പിന്നീടു വരുന്നത്
ചുവന്ന മഷി !
പിറ്റേന്നു രാവിലെ ഗസ്റ്റ് ഹൗസിന്റെ പറമ്പിലൂടെ നടക്കുമ്പോൾ അവിടെയതാ സായിപ്പിന്റെ കല്ലറ !
എന്നിട്ടും എഴുതിത്തീർന്നിട്ടേ രൺജി ഗസ്റ്റ് ഹൗസ് വിട്ടുള്ളൂ.. എന്നു മാത്രമല്ല, സായിപ്പിന്റെ ഹാറ്റുപോലെ ഒരെണ്ണം ആ സിനിമയിലെ നായകൻ സുരേഷ്ഗോപിയുടെ തലയിലും വച്ചു കൊടുത്തു. എഴുത്തു കഴിഞ്ഞ് നാട്ടകം ഗസ്റ്റ് ഹൗസ് വിടുമ്പോൾ കാറിന്റെ ഡിക്കിയിലും സീറ്റിന്റെ അടിയിലും ഒരിക്കൽക്കൂടി നോക്കി... ആരെങ്കിലും ഉണ്ടോ !