തന്റെ പുതിയ ആക്റ്റീവ സ്കൂട്ടറിന് ഇഷ്ട നമ്പർ ലഭിക്കാൻ ചണ്ഡീഗഡ് സ്വദേശിയായ കൻവൽജിത് വാലിയ മുടക്കിയത് 8.1 ലക്ഷം രൂപ. സിഎച്ച്01ബിസി0001 എന്ന നമ്പർ ലഭിക്കാനാണ് ബിസിനസുകാരനായ വാലിയ ഇത്രയും വലിയ മുടക്കിയത്. ഒപ്പം തന്റെ മകന്റെ ബൈക്കിന് സിഎച്ച്01ബിസി0011 എന്ന നമ്പർ കിട്ടാനും സ്വന്തം കാറിന് സിഎച്ച്01ബിസി0026 എന്ന നമ്പർ ലഭിക്കാനും കൂടി വാലിയ മുടക്കിയത് 2.6 ലക്ഷം.
ചണ്ഡീഗഡിലെ ലൈസൻസിങ് അതോറിറ്റി ഓഫീസിൽ വച്ചായിരുന്നു ലേലം. ചണ്ഡീഗഡ് ടാക്സി യൂണിയന്റെ സ്ഥാപക പ്രസിഡൻറായിരുന്നു വാലിയയുടെ അച്ഛൻ. അദ്ദേഹത്തിന്റെ ഫാൻസി നമ്പർ ഭ്രമമാണ് തനിക്ക് ലഭിച്ചതെന്ന് വാലിയ പറയുന്നു.
ഫാൻസി നമ്പറുകൾ ലേലം ചെയ്യുന്നതിലൂടെ വൻതുകയാണ് സർക്കാരിന് ലഭിക്കുന്നത്. കേരളത്തിലും ഫാൻസി നമ്പറുകൾക്ക് ഏറെ പ്രിയമാണുള്ളത്. താരങ്ങളും ബിസിനസ്സുകാരുമൊക്കെ ലക്ഷങ്ങൾ മുടക്കി തങ്ങളുടെ ഇഷ്ടനമ്പർ വാങ്ങാൻ മത്സരമാണ്.