ഇന്ത്യന്‍ ഉള്‍ക്കടലിലെ ചൈനയുടെയുടെ സാന്നിധ്യത്തിനുള്ള മറുപടിയായിരിക്കും ജപ്പാനില്‍ നിന്നും 12 യു എസ് -2 ഐ വിമാനങ്ങള്‍ ഇന്ത്യന്‍ നാവിക സേന സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ജപ്പാന്‍ മറ്റൊരു രാജ്യത്തിന് ആയുധങ്ങളോ സാങ്കേതിക വിദ്യകളോ കൈമാറുന്നത്. നാലു ദിവസത്തെ പര്യടനത്തിനായി നരേന്ദ്രമോദി ജപ്പാനിലെത്തിയാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഒപ്പുവെച്ചേക്കാം. തീരദേശ സുരക്ഷ ശക്തമാക്കാനും കടലിലെ നിരീക്ഷണം ശക്തമാക്കാനുമാണ് ജപ്പാന്റെ യുഎസ്-2ഐ വിമാനങ്ങള്‍ ഇന്ത്യയ്ക്ക് ആവശ്യം. കരയിലും വെള്ളത്തിലും കുന്നിന്‍ ചെരുവളില്‍ വരെ ലാന്‍ഡ് ചെയ്യാന്‍ സാധിക്കുന്ന വിമാനത്തിനെ ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളില്‍ ഉപയോഗിക്കാനാണ് നാവികസേന പദ്ധതി. ഇന്ത്യയ്ക്ക് കാലങ്ങളായി ആയുധങ്ങള്‍ നല്‍കുന്ന റഷ്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ പക്കല്‍ കരയിലും കടലിലും പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള വിമാനങ്ങളുണ്ടെങ്കിലും ജപ്പാന്റെ പക്കല്‍ നിന്ന് സ്വന്തമാക്കുന്നതെന്തുകൊണ്ടാണ്. രാഷ്ട്രീയ വശങ്ങള്‍ ഏറെയുണ്ടെങ്കിലും വളരെ നാളുകളായി യുഎസ്-2ഐ ഇന്ത്യന്‍ നാവിക സേനയുടെ നോട്ടപ്പുള്ളിയായത് വിമാനത്തിന്റെ മികവുകൊണ്ടു മാത്രമാണ്.
ഷിന്‍മായ്‌വ യുഎസ്-2ഐ
1974 മുതല്‍ ജപ്പാന്‍ മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സിന്റെ പക്കലുള്ള യുഎസ്-1എയുടെ പിന്‍ഗാമിയാണ് യുഎസ്-2ഐ എന്ന വിമാനം. 2003 ലാണ് യുഎസ് 2ഐയുടെ ആദ്യ പറക്കല്‍. 2007 മാര്‍ച്ച് 30 ല്‍ ആദ്യ വിമാനം ജപ്പാന്‍ മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സിന്റെ ഭാഗമായി മാറി. ഇതുവരെ 4 എണ്ണമാണ് നിര്‍മിച്ചിരിക്കുന്നത്. നാവികസേനയ്ക്കും തീരസംരക്ഷണ സേനയ്ക്കുമായി ആറുവീതം വിമാനങ്ങള്‍ വാങ്ങാനാണു പദ്ധതി. ആംഫിബിയസ് എയര്‍ക്രാഫിറ്റിനെ നിരീക്ഷണത്തിനും രക്ഷാദൗത്യങ്ങള്‍ക്കുമായിരിക്കും ഉപയോഗിക്കുക.
ജപ്പാനിലെ ഷിന്‍മായ്വ ഇന്‍സ്ട്രീസാണ് യുഎസ്-2ഐയുടെ നിര്‍മാതാക്കള്‍. എത്ര കഠിനമായ അവസ്ഥകളിലും പ്രവര്‍ത്തിക്കാന്‍ സാധിക്കും എന്നതാണ് ഈ വിമാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 11 വിമാനജീവനക്കാരെ കൂടാതെ 20 യാത്രികരെ അല്ലെങ്കിൽ സ്ട്രക്ച്ചറിൽ കിടത്തിയ 12 പേരയും ഈ വിമാനത്തിന് വഹിക്കാനാവും. 9.8 മീറ്റര്‍ പൊക്കമുള്ള വിമാനത്തിന്റെ ചിറകുകളുടെ നീളം (വിങ് സ്പാന്‍) 33.2 മീറ്ററും നീളം 33.3 മീറ്ററുമാണ്. മൂന്നൂ മീറ്റര്‍ ഉയരത്തില്‍ തിരമാല അടിക്കുന്ന അവസ്ഥയില്‍ വരെ വിമാനത്തിന് കടലിറങ്ങാന്‍ സാധിക്കും. ഷോര്‍ട് ടെയ്ക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിങ് വിഭാഗത്തില്‍ വരുന്ന വിമാനത്തിന് വെള്ളത്തില്‍ നിന്ന് ടെയ്ക്ക് ഓഫ് ചെയ്യാന്‍ െവറും 280 മീറ്റര്‍ സഞ്ചരിച്ചാല്‍ മതി (കോമേഴ്‌സ്യല്‍ വിമാനങ്ങളുടെ നാലില്‍ ഒന്ന്). 310 മീറ്ററില്‍ ലാന്‍ഡ് ചെയ്യാനും സാധിക്കും. കരയിലെ ടേക്ക് ഓഫിനു വേണ്ടത് കേവലം 490 മീറ്റര്‍ സ്ഥലവും ലാന്‍ഡിങ്ങിന് 1500 മീറ്റര്‍ സ്ഥലവുമാണ്.
മണിക്കൂറില്‍ ഏകദേശം 580 കിലോമീറ്റര്‍ വേഗത്തില്‍ വരെ സഞ്ചരിക്കുന്ന വിമാനത്തിന്. 20000 അടി ഉയരത്തില്‍ വരെ സഞ്ചരിക്കാം. 25,630 കിലോഗ്രാം ഭാരമുള്ള വിമാനത്തിന് 43000 കിലോഗ്രാം വരെ ഭാരം വഹിച്ചുകൊണ്ട് കടലില്‍ നിന്നും 47,700 കിലോഗ്രാം ഭാരം വഹിച്ചുകൊണ്ട് കരയില്‍ നിന്നും പറന്നുയരാൻ സാധിക്കും. റോള്‍സ് റോയ്‌സ് എഇ 2100 ടര്‍ബോപോപ് എന്‍ജിന്‍ നാലെണ്ണമാണ് വിമാനത്തില്‍ ഉപയോഗിക്കുന്നത്. ഓരോ എന്‍ജിനുകളും ഏകദേശം 4500 എച്ച് പി കരുത്ത് ഉൽപാദിപ്പിക്കുന്നുണ്ട്. 90 കിലോമീറ്റര്‍ വേഗതയില്‍ കടലിലെ ഉപരിതലത്തിലൂടെ സഞ്ചരിച്ച് രക്ഷാദൗത്യങ്ങള്‍ നടത്താന്‍ സാധിക്കും എന്നത് വിമാനത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.