ഹോണ്ടയുടെ പുത്തൻ 125 സി സി സ്കൂട്ടറായ ‘ഗ്രാസ്യ’ വിപണിയിൽ. 57,897 രൂപയാണ് സ്കൂട്ടറിന്റെ ഡൽഹി ഷോറൂം വില. ഗ്രാസ്യയുടെ പ്രീബുക്കിങ് കഴിഞ്ഞ മാസം 25ന് ഹോണ്ട ആരംഭിച്ചിരുന്നു. ഇതേ തുടർന്ന് ആയിരത്തിലേറെ ബുക്കിങ് ലഭിച്ചെന്ന് ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച് എം എസ് ഐ) വെളിപ്പെടുത്തി. കൂടാതെ അരങ്ങേറ്റത്തിനു മുമ്പു തന്നെ ‘ഗ്രാസ്യ’യ്ക്ക് എണ്ണായിരത്തോളം അന്വേഷണങ്ങൾ ലഭിച്ചെന്നും ഹോണ്ട പറയുന്നു.
സ്കൂട്ടർ പുറത്തിറങ്ങിയ സാഹചര്യത്തിൽ ബുക്കിങ്ങുകൾ ഗണ്യമായി ഉയരുമെന്നു കമ്പനി പ്രതീക്ഷിക്കുന്നു. നഗര വിപണികളെ ലക്ഷ്യമിട്ടാണ് ഹോണ്ടയുടെ ‘ഗ്രാസ്യ’യുടെ വരവ്; ആദ്യ ഘട്ടത്തിൽ രാജ്യത്തെ 35 പ്രധാന നഗരങ്ങളിലാണു സ്കൂട്ടർ വിൽപ്പനയ്ക്കുണ്ടാവുക. എങ്കിലും വർഷാവസാനത്തോടെ രാജ്യവ്യാപകമായി തന്നെ ‘ഗ്രാസ്യ’ ലഭ്യമാക്കാനാണു കമ്പനിയുടെ ആലോചന.
മൂന്നു വകഭേദങ്ങളിലാണു ‘ഗ്രാസ്യ’ വിപണിയിലുള്ളത്: അടിസ്ഥാന മോഡലിനു പുറമെ അലോയ് പതിപ്പും സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാമുള്ള ‘ഗ്രാസ്യ ഡി എൽ എക്സും’. രൂപകൽപ്പനയും അടിസ്ഥാന സൗകര്യങ്ങളും സമമെങ്കിലും എൽ ഇ ഡി ഹെഡ്ലാംപ്, മുൻഡിസ്ക് ബ്രേക്ക്, കറുപ്പ് അലോയ് വീൽ, മുൻ ഗ്ലൗവ് ബോക്സിൽ യു എസ് ബി ചാർജർ തുടങ്ങിയവയൊക്കെ ‘ഡി എൽ എക്സി’നു മാത്രം അവകാശപ്പെട്ടതാണ്. ഇരട്ട വർണ സങ്കലനം, ഷാർപ് ലൈൻ എന്നിവയൊക്കെയായി ആകർഷക രൂപകൽപ്പനയാണു സ്കൂട്ടറിനായി ഹോണ്ട സ്വീകരിച്ചിരിക്കുന്നത്. സീറ്റിനു താഴെ 18 ലീറ്റർ സംഭരണ സ്ഥലം, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, സീറ്റ് റിലീസ് ബട്ടൻ സഹിതം ഫോർ ഇൻ വൺ ലോക്ക്, ടെലിസ്കോപിക് മുൻ സസ്പെൻഷൻ, കോംബി ബ്രേക്ക് സംവിധാനം(സി ബി എസ്) എന്നിവയും സ്കൂട്ടറിലുണ്ട്.
‘ഗ്രാസ്യ’യ്ക്കു കരുത്തേകുന്നത് 124.9 സി സി, എയർ കൂൾഡ്, ഫോർ സ്ട്രോക്ക് എൻജിനാണ്; പരമാവധി 8.52 ബി എച്ച് പി കരുത്തും 10.54 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ‘ആക്ടീവ 125’ സ്കൂട്ടറിലുള്ളതും ഇതേ എൻജിൻ തന്നെ. ‘വി മാറ്റിക്’ ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ് ‘ഗ്രാസ്യ’യുടേത്. ലീറ്ററിന് 50 കിലോമീറ്റർ വരെയാണ് ‘ഗ്രാസ്യ’യ്ക്ക് എച്ച് എം എസ് ഐ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. പരമാവധി വേഗമാവട്ടെ മണിക്കൂറിൽ 85 കിലോമീറ്ററും.