ഡാറ്റ്സൻ റെഡിഗോ, റെനോ ക്വിഡ്... ചെറുകാർ വിപണിയിൽ തിരക്കു കൂടുമ്പോൾ സ്വന്തം പാരമ്പര്യത്തെയും വിൽപനയെയും പ്രതികൂലമായി ബാധിക്കാതിരിക്കാൻ മാരുതി നീക്കം തുടങ്ങി. ഇന്ത്യയിൽ എക്കാലത്തെയും മികച്ച ചെറുകാറായ മാരുതി 800 ന് വീണ്ടും പുതിയ മോഡൽ പിറക്കുന്നതങ്ങനെയാണ്.
ഇന്ത്യയിലെ കാർവ്യവസായവുമായി കെട്ടു പിണഞ്ഞു കിടക്കുകയാണ് ഓൾട്ടൊയുടെ ചരിത്രവും വളർച്ചയും. എസ് എസ് 30 എന്ന പേരിൽ 1979 ൽ ജപ്പാനിൽ ജനിച്ച ഓൾട്ടൊയെ നമുക്കറിയാം — 1983 ൽ ഇന്ത്യയിലെ പ്രഥമ ലക്ഷണമൊത്ത കാറായി പിറന്ന ആദ്യത്തെ മാരുതി 800. രണ്ടാമൻ 1984 ൽ ജപ്പാനിലും 86 കാലഘട്ടത്തിൽ ഇന്ത്യയിലും വന്ന 800. അതു കഴിഞ്ഞു വന്നത് 1988 ൽ ഇതേ കാറിനോടു സാമ്യമുള്ള നാലാം തലമുറ. ഇന്ത്യയിൽ ഇറങ്ങിയില്ല. 1995 ൽ വന്ന നാലാം തലമുറ ഓൾട്ടൊ ഇന്ത്യയിൽ സെൻ എന്ന പേരിൽ ഇറങ്ങി. അഞ്ചാം തലമുറ 1998 ൽ ഇറങ്ങിയപ്പോൾ ഇന്ത്യയിൽ ഓൾട്ടൊ എന്ന പേരിൽ അവതരിപ്പിക്കപ്പെട്ടു. സ്വിഫ്റ്റിനോടു സാദൃശ്യമുള്ള ആറാം തലമുറ 2004 ൽ ഇറങ്ങിയെങ്കിലും ഇന്ത്യയിലേക്കെത്തിയില്ല. ഏഴാം തലമുറ സുസുക്കി ഓൾട്ടൊ 2009 ൽ ഇറങ്ങി. ഇന്ത്യയിൽ പക്ഷെ എ സ്റ്റാർ.
ഇങ്ങനെ ഓൾട്ടൊ ചരിതം ഇന്ത്യയിലും വിദേശത്തും സമാന്തരമായി നീങ്ങിക്കൊണ്ടിരിക്കവെയാണ് തോന്നലുണ്ടാകുന്നത്. എ സ്റ്റാറിനൊപ്പം വിലയില്ലാത്ത, നിലവിൽ ഇന്ത്യയിൽ ഓൾട്ടൊയായി വിൽക്കുന്ന കാറിന് ഒരു പകരക്കാരൻ വേണം. രാജ്യാന്തര ഓൾട്ടൊയുമായി ബന്ധമില്ലാത്ത ഇന്ത്യൻ ഓൾട്ടൊ. വലിയ വിലക്കൂടുതലില്ലാതെ അതേ പ്ലാറ്റ്ഫോമിൽ അതേ എൻജിനുമായി പരിഷ്കാരങ്ങളുള്ള കാർ. അങ്ങനെയാണ് ഏതാനും വർഷം മുമ്പ് ഓൾട്ടൊ എന്ന പേര് ഇന്ത്യയിലെ 800 ൽ തിരിച്ചെത്തിയത്. ഇപ്പോഴിതാ പുതിയ മത്സരങ്ങളെ നേരിടാൻ പുതിയ പരിഷ്കാരങ്ങൾ.
∙ രൂപകൽപന: ഓൾട്ടൊ എന്നാൽ ഒന്നാമൻ. അപ്പോൾപ്പിന്നെ പിന്നോട്ടു പോകാനാവില്ലല്ലോ. പരിഷ്കാരങ്ങൾ വന്ന ഓൾട്ടൊയും ഒന്നിലും പിന്നിലേക്കു പോകുന്നില്ല. വേവ് ഡിസൈൻ എന്നപുതിയ രൂപകൽപനാ രീതിയിൽ കാലികമായ മാറ്റങ്ങൾ വന്നു. കൂടുതലും സ്റ്റൈലിങ്ങിൽ. പുതിയ നിറങ്ങൾ, പുതിയ വിങ് മിറർ അങ്ങനെ കുറെ മാറ്റങ്ങൾ. വലിയ സുസുക്കി ലോഗോയും വലുപ്പം കൂടുതലുള്ള എയർഡാമുകളും ചേർന്നു ഭംഗിയേകുന്ന മുൻവശം. എയർ ഡാമിന് കറുത്ത നിറം നൽകിയത് മുൻവശത്തിനു വ്യത്യാസമേകുന്നു. ഇതളുകൾ പോലെ രൂപകൽപന ചെയ്ത ഹെഡ്ലാംപുകളും ജ്യുവൽ ഇഫക്ട് പിൻ കോംബിനേഷൻ ലാംപുകളും. പിൻവശം തികച്ചും വ്യത്യസ്തമാണ്.
ഓൾട്ടൊ തുടക്കക്കാരൻറെ കാറാണ്. അത്തരമൊരു കാറിൽ ആദ്യമായി എയർബാഗ്, പുതിയ എൻറർടെയ്ൻമെൻറ് സംവിധാനങ്ങൾ ഒക്കെയെത്തി. ഡാഷ് ബോർഡ് പഴയ മോഡലിൽ നിന്നു പുരോഗമിച്ചു. സുസുക്കി ലോഗോയുള്ള സ്റ്റീയറിങ്ങിന് സ്വിഫ്റ്റ് സ്റ്റീയറിങ്ങിനോടു സാമ്യം. യൂട്ടിലിറ്റി ഇടം പലേടത്തായി ഉണ്ടാക്കിയിരിക്കുന്നു. ഇക്കൂട്ടത്തിൽ ഒരു ലീറ്റർ കൊള്ളുന്ന കുപ്പികൾക്കുമുണ്ട് സ്ഥലമുണ്ട്. എ സി വെൻറുകളും സ്വിഫ്റ്റിലേതു പോലെ. ഫാബ്രിക് സീറ്റുകൾ നല്ല ഇരിപ്പു തരുന്നു.
∙ ഡ്രൈവിങ്, യാത്ര: എഫ് ഡി 8 എൻജിനിലെ പരിഷ്കാരങ്ങൾ 48 പി എസ് ശക്തിയായും 3500 ആർ പി എമ്മിൽ 69 എൻ എം ടോർക്കായും മാറി. ഇതുകൊണ്ടെന്താ ഗുണം എന്നു ചോദിച്ചാൽ ഡ്രൈവിങ് മെച്ചപ്പെട്ടു എന്നു പറയണം. ഇടയ്ക്കിടെയുള്ള ഗിയർമാറ്റം വേണ്ട. ഫിഫ്തിൽ നിന്നു ഫോർത്തിലേക്കുള്ള ഗിയർ മാറ്റം എളുപ്പമാക്കാൻ ഡൗൺ ഷിഫ്റ്റ് അസിസ്റ്റ് മെക്കാനിസമുണ്ട്.
ഇന്ധനക്ഷമത ലീറ്ററിന് 22.7 എന്നത് ഇപ്പോൾ 24.7 കി മിയിലെത്തി. സി എൻ ജി മോഡലിന് കിലോയ്ക്ക് 33.44 കി മി.
വില 2.60 ലക്ഷത്തിൽ ആരംഭിക്കുന്നു.