സ്കോഡ പാരമ്പര്യമാണ്. നൂറു കൊല്ലത്തിലുമധികം കാർ നിർമാണ പാടവമുള്ള സ്ഥാപനം. ഇപ്പോഴത്തെ ഉടമകളായ ഫോക്സ്വാഗനെക്കാൾ പഴയ ബ്രാൻഡ്. ഫോക്സ് വാഗൻ ജനങ്ങളുടെ കാറായാണ് ജനിച്ചത്. പാവങ്ങൾക്കും കാറു സ്വന്തമാക്കാനുള്ള അഡോൾഫ് ഹിറ്റ്ലറുടെ പദ്ധതിയിൽ പിറന്ന കമ്പനി. അതിനും മുക്കാൽ നൂറ്റാണ്ടു മുമ്പ് ആഡംബര കോച്ചുകളും കാറുകളും നിർമിച്ചവരാണ് സ്കോഡ. ലോകയുദ്ധവും 2000 ൽ ഫോക്സ് വാഗൻ ഏറ്റെടുക്കലും കമ്പനിയെ പലതരത്തിൽ ബാധിച്ചെങ്കിലും പലേടത്തും സ്കോഡ ഫോക്സ്വാഗനെക്കാൾ ആഡംബരമാണ്.
സ്കോഡയുടെ മുഖമണിഞ്ഞ വെൻറോയാണ് റാപിഡ് എന്നു സംശയിക്കുന്നവർക്കുള്ള മറുപടി ലളിതം. സംഗതി സത്യമാണ്. ഒരേ പ്ലാറ്റ്ഫോമും എൻജിനും ഗിയർബോക്സും 80 ശതമാനത്തോളം ബോഡി ഘടകങ്ങളും ഇരു കാറുകളും പങ്കിടുന്നു. രണ്ടു കാറുകളിൽ ഗാംഭീര്യം റാപിഡിനു തന്നെ. കാരണം രൂപഗുണം. പരമ്പരാഗത സ്കോഡ ഗ്രില്ലും ബോണറ്റും വ്യത്യസ്തമായ അലോയ് വീലുകളും തെല്ലു മാറ്റമുള്ള പിൻവശവുമാണ് ഒരേ വലുപ്പമുള്ള രണ്ടു കാറുകളിൽ സ്കോഡയെ വലുതാക്കുന്നത്. പല സ്കോഡകളും ടെസ്റ്റ് ഡ്രൈവ് ചെയ്തിട്ടുണ്ട്. ഇത്തവണ വ്യത്യസ്തമായൊരു സ്കോഡ. റാപിഡ് ഡീസൽ ഓട്ടമാറ്റിക്. ഡ്രൈവ് റിപ്പോർട്ടിലേക്ക്.
∙ രൂപകൽപന: അമേരിക്കക്കാർ മടിയൻമാരാണ്. ഒരു കാലും ഒരു കയ്യും മതി അവർക്ക് കാറോടിക്കാൻ. ഗിയറൊക്കെയിടാൻ ആർക്കുണ്ടു നേരം. അതുകൊണ്ടുതന്നെ ഓട്ടമാറ്റിക് കാറുകളേ അമേരിക്കയിലുള്ളു. ഗൾഫിലും ഏതാണ്ടിതു തന്നെ സ്ഥിതി. യൂറോപ്പിൽ സംഗതി മറിച്ചാണ്. ഗിയറുള്ള കാറുകളാണവിടെ അധികവും. ഗിയറിൽ നിന്നു ഗിയറിലേക്ക് മാറിമാറി ഓടിക്കുന്നതാണവർക്കൊരു ഹരം.
ഇന്ത്യയിലെ ഡ്രൈവിങ് അവസ്ഥകളിൽ ഗിയറില്ലാത്ത ഡ്രൈവിങ്ങാണ് ഉത്തമം. എന്നാൽ സാഹചര്യങ്ങൾ എതിരാണ്. ഗിയറുള്ള കാറുകളേ കിട്ടാനുള്ളൂ. ഗിയറില്ലാത്തവ ചുരുക്കം. ഏതെങ്കിലുമൊരു ചെറുകാർ ഗിയറില്ലാതെയിറങ്ങിയാൽ ജനങ്ങൾ രണ്ടു കയ്യും നീട്ടി എതിരേൽക്കുമെന്ന് ഗിയറില്ലാത്ത സ്കൂട്ടറുകൾക്കു ജനപ്രീതി ഉറപ്പു തരുന്നു.
പുതുതായിറങ്ങുന്ന ഓട്ടമാറ്റിക് മാനുവൽ ഗിയർ കാറുകൾക്കും തെല്ലല്ല ജനപ്രീതി. ഈ ട്രെൻഡുകൾക്കിടയിൽ ഗിയറില്ലായ്മയുടെ സൗകര്യവും ആധുനിക ഡി എസ് ജി ഗിയർബോക്സിൻറെ സാങ്കേതികതയുമായി ഇതാ ഒരു സ്കോഡ. റാപിഡ് എ ടി.
റാപിഡ് ബ്ലാക് പാക് ഗംഭീരമാണ്. മാറ്റ് ഫിനിഷുള്ള കറുത്ത ഗ്രിൽ, കറുത്ത പ്രൊജക്ടർ ഹെഡ്ലാംപും ഫോഗ്ലാംപും, കറുപ്പു നിറമുള്ള വിങ് മിററുകൾ, അടിപൊളി കറുത്ത മാറ്റ്ഫിനിഷ് അലോയ് വീലുകൾ ഇത്രയുമായാൽ ബ്ലാക് പാക്കായി. തെല്ലു വില കൂടുതലുണ്ടെങ്കിലും കാഴ്ചയിലെ ഗാംഭിര്യം കണക്കിലെടുത്താൽ അതു തെല്ലും കൂടുതലല്ല. ഡാഷ് ബോർഡ്, സീറ്റ്, ഡോർ ട്രിം എല്ലാം ഡ്യുവൽ ടോണാണ് സ്റ്റീയറിങ് ഉയരവും ഡ്രൈവറിലേക്കുള്ള അടുപ്പവും ക്രമീകരിക്കാം. പിന്നിൽ എ സി വെൻറ് നൽകിയതും കോ ഡ്രൈവർ സീറ്റ് (വെൻറോയിലെപ്പോലെ) പിന്നിലിരുന്ന് തള്ളി മാറ്റാവുന്നതും പിൻ യാത്രികനോടുള്ള കരുതലിൻറെ ബാക്കിയാണ്. ഡിക്കി സ്ഥലം ആവശ്യത്തിനുണ്ട്.
*∙ ഡ്രൈവിങ്: *അടുത്തയിടെ പരിഷ്കാരങ്ങൾക്കു വിധേയമായ 105 ബി എച്ച് പി, 250 എൻ എം ടോർക്ക് ഡീസൽ എൻജിൻ പഴയതിലും നിശ്ശബ്ദനും കാര്യക്ഷമവുമാണ്. ഇതേ എൻജിൻ വെൻറോയിലും കണ്ടെത്താം. അതേ ശക്തി, അതേ ടോർക്ക് അതേ വലുപ്പം. എഴു സ്പീഡ് ഓട്ടമാറ്റിക് ഗിയർ ബോക്സ് ഫോക്സ് വാഗൻ ഗ്രൂപ്പിലെ ഏറ്റവും ആധുനികശ്രേണിയിൽ നിന്നെത്തുന്നു. ഡ്രൈവിങ് ആയാസരഹിതമാക്കുന്നുണ്ട്. വെറുതെ ഗിയർമാറി വലയേണ്ട.
സ്പോർട് മോഡിലിട്ടാൽ കൂതിപ്പു കൂടും. ഓട്ടമാറ്റിക് ബോറടിക്കുമ്പോൾ മാനുവലിലേക്ക് പോകാം. ട്രിപ്ട്രോണിക് ഗിയർബോക്സ് മാനുവൽ മോഡിലും ഓടും. സസ്പെൻഷനിലെ പരിഷ്കാരങ്ങൾ യാത്രാസുഖത്തിനൊപ്പം നിയന്ത്രണവും നൽകുന്നു. ബ്രേക്കിങ്ങും കൃത്യതയുള്ളത്.
എക്സ് ഷോറൂം വില 10.86 ലക്ഷത്തിൽ ആരംഭിക്കുന്നു.
*∙ ടെസ്റ്റ്ഡ്രൈവ്: *മരിക്കാർ സ്കോഡ, 9744566666