നിരത്തിലിറങ്ങിയിട്ടു വർഷങ്ങളായി. നിറസാന്നിധ്യവുമാണ്. എങ്കിലും ഇപ്പോഴും ആനച്ചന്തമായി മറയാതെ നിൽക്കുന്നു ഫോർച്യൂണർ. ചെറിയ രൂപമാറ്റങ്ങളും കാലത്തിനൊത്ത മെച്ചപ്പെടുത്തലുകളും ഇടയ്ക്കിടെ വന്നെങ്കിലും ഇപ്പോഴിതാ പൂർണമായ രൂപകൽപന മാറ്റം.
∙ ഫോർച്യൂണർ: ടൊയോട്ടയുടെ ആഗോള എസ് യു വി നിരയിൽപ്പെട്ട വാഹനമാണ് ഫോർച്യൂണർ. വിവിധ വിപണികളിലായി പല പേരുകളിൽ അറിയപ്പെടുന്നു. 1998 ൽ ഹൈലക്സ് പിക്ക് അപ് ആയി ജനനം. 2005 ൽ ഫോർച്യൂണർ എന്ന പേരിൽ ടൊയോട്ടയുടെ ഭാഗ്യതാരമായി. 2005 ൽ ഇന്ത്യയിലെത്തിയപ്പോൾ വർഷം 3310 കാറുകളാണു വിറ്റതെങ്കിൽ ഇക്കൊല്ലം 16500 യൂണിറ്റുകൾ ഇതു വരെ വിറ്റു. ഈ വിഭാഗത്തിൽ മറ്റൊരു നിർമാതാവിനും തൊട്ടടുത്തു പോലും എത്താനായിട്ടില്ല.
∙ തികവ്: വിപണിയിൽ വൻപ്രതികരണമായിരുന്നെങ്കിലും ഫോർച്യൂണറിന്റെ ചില്ലറ പോരായ്മകൾ ടൊയോട്ട നന്നായി മനസ്സിലാക്കിയതിന്റെ ഫലമാണ് പുതിയ മോഡൽ. കാഴ്ചയിലും സാങ്കേതികതയിലും മാറ്റങ്ങളുണ്ടായി. പൂർണമായും പുതിയ പ്ലാറ്റ്ഫോം. പുതിയ എൻജിനുകൾ, ട്രാൻസ്മിഷൻ. പുതിയ ഫോർച്യൂണറിന് ഇപ്പോൾ കൂടുതൽ സാദൃശ്യം ഇരട്ടിയോളം വില വരുന്ന ലാൻഡ് ക്രൂസറിനോടാണ്.
∙ രൂപകൽപന: കോടികൾ മുടക്കി ലാൻഡ് ക്രൂസറും ലെക്സസുമൊക്കെ വാങ്ങാനാവാത്ത ടൊയോട്ട ഭ്രാന്തന്മാർക്ക് ഏതാണ്ടത്ര തന്നെ ജാഡയും ചന്തവുമുള്ള വണ്ടിയാണ് ഫോർച്യൂണർ. കണ്ടാൽ ലാൻഡ് ക്രൂസർ പോലെ തോന്നിക്കുന്ന, ടൊയോട്ടയുടെ ലോഗോയുള്ള, ഫോർച്യൂണർ. പുതിയ മോഡലിന് വില കൂടുതലായിരിക്കുമെന്നു ഭയന്നവർക്ക് 25 ലക്ഷത്തിൽ വില തുടങ്ങുമെന്ന ആശ്വാസം.
∙ പെട്രോൾ: ആദ്യമായി ഇന്ത്യയിൽ ഫോർച്യൂണറിന് പെട്രോൾ എൻജിനെത്തി. 2.7 പെട്രോൾ ഓട്ടമാറ്റിക് രണ്ടു വീൽ ഡ്രൈവ് മോഡലായി മാത്രം ലഭിക്കും. ഡീസലിനും പെട്രോളിനും മാനുവൽ, ഓട്ടമാറ്റിക് മോഡലുകളുണ്ട്.
∙ രൂപമാറ്റം: ഫോർച്യൂണർ കുറെക്കൂടി കാലികവും പരിഷ്കൃതവുമായി. തെല്ല് ഒതുക്കം തോന്നിപ്പിക്കുന്ന രൂപമാണിപ്പോൾ. വലിയ പുതിയ ഗ്രില്ലും നേർത്ത ഹൈ ബീം ഹെഡ്‌ലാംപുകളും അതേ മാതൃക പിന്തുടരുന്ന ടെയ്ൽ ലാംപുമൊക്കെ നന്നായി ഇണങ്ങും. പഴയ മോഡലിനെക്കാൾ നീളക്കൂടുതലുമുണ്ട്. അർബൻ കൂൾ അലോയ്സ്. ഡിക്കി തുറക്കാനും അടയ്ക്കാനും സ്വിച്ചിട്ടാൽ മതി.
∙ ഉൾവശം: ഹാൻഡിലിൽ പിടിച്ച് ഫുട്ബോർഡിൽ ചവുട്ടി ഡ്രൈവർ സീറ്റിൽ കയറിപ്പറ്റിയാൽ രക്ഷപ്പെട്ടു. ഉയരത്തിലാണ് ഇരിപ്പ്. ഹാൻഡിൽ ഉള്ളിലേക്കുള്ള കയറ്റം അനായാസമാക്കുന്നു. മൂന്നു നിര സീറ്റുകൾ. മനോഹരമായ സ്റ്റിച്ഡ് ലെതർ ഫിനിഷ് ഡാഷ് ബോർഡിനും സീറ്റുകൾക്കും. ഒപ്പം ബ്രഷ്ഡ് അലൂമിനിയം ഫിനിഷ്. വുഡ് ഫിനിഷിന് സെൻട്രൽ കൺസോളിൽ മാത്രം സ്ഥാനം. ടു ഡിൻ ടച്ച് സ്റ്റീരിയോ റിവേഴ്സിങ്ങിൽ പിൻകാഴ്ച നൽകുന്ന 7 ഇഞ്ച് സ്ക്രീനായും നാവിഗേറ്ററായുമൊക്കെ വേഷമെടുക്കും.
∙ യാത്രാസുഖം: പഴയ മോഡലിൽ നിന്നുള്ള മുഖ്യവ്യത്യാസമെന്തെന്ന ചോദ്യത്തിനുള്ള ആദ്യ മറുപടി യാത്രാസുഖം തന്നെ. തുള്ളിക്കളിച്ചുള്ള യാത്ര സെഡാൻ കാറിലേതിനു തുല്യമായി. സീറ്റുകളും സുഖകരം. തുള്ളലിൽ നിന്നു സുഖസവാരിയിലേക്കുള്ള യാത്രയ്ക്കു പിന്നിൽ പുതിയ പിച്ച് ആൻഡ് ബൗൺസ് കൺട്രോൾ സ്റ്റെബിലൈസറുകളുള്ള സസ്പെൻഷൻ.
∙ സുരക്ഷ: പ്രാഥമിക രൂപ കൽപനയിൽത്തന്നെ സുരക്ഷയ്ക്കു മുൻതൂക്കം. 7 എയർബാഗുകൾ. ആക്ടിവ് ട്രാക്ഷൻ കൺട്രോൾ, ഹിൽ അസിസ്റ്റ് കൺട്രോൾ, ഡൗൺഹിൽ അസിസ്റ്റ്, ഇലക്ട്രോണിക് ഡ്രൈവ് കൺട്രോൾ എന്നിവ ഫോർ വീലിങ്ങും സുരക്ഷിതമാക്കും.
∙ ഡ്രൈവിങ്, യാത്ര: 2982 സിസിയിൽ നിന്നു 2755 സി സിയിലേക്ക് നാലു സിലണ്ടർ ഇൻലൈൻ കാമേൺ റെയിൽ ടർബോ ഡീസൽ എൻജിൻ ചെറുതായെങ്കിലും 168 ബി എച്ച് പിയും 35 കെ ജി എം ടോർക്കും മെച്ചപ്പെട്ടു. 177 ബി എച്ച് പിയും 45 കെ ജി എം ടോർക്കുമാണിപ്പോൾ. ഓട്ടമാറ്റിക് ഗീയർ ബോക്സ് നാലു സ്പീഡായിരുന്നെങ്കിൽ ഇപ്പോൾ ആറു സ്പീഡാണ്.
∙ കാറിനെക്കാൾ മെച്ചം: മോശം റോഡുകളിലും കാറുകളെക്കാൾ വേഗത്തിൽ സുഖമായി സഞ്ചരിക്കാം. വലിയൊരു വണ്ടിയിലിരിക്കുന്നതിന്റെ ആത്മവിശ്വാസത്തിൽ പായാം.
∙ ടെസ്റ്റ് ഡ്രൈവ്: നിപ്പോൺ ടൊയോട്ട 9744712345