ക്വാറന്റീൻ നിയമം കുട്ടിക്കളിയല്ല; ആദ്യ ദിവസം ബ്രിട്ടനിൽ 4 പേർക്ക് പതിനായിരം പൗണ്ട് പിഴ
Mail This Article
ലണ്ടൻ ∙ ബ്രിട്ടനിൽ ക്വാറന്റീൻ നിയമം ലംഘിക്കുന്നവർക്ക് പതിനായിരം പൗണ്ടുവരെ പിഴയും പത്തുവർഷം വരെ ജയിൽ ശിക്ഷയും ലഭിക്കുമെന്ന പ്രഖ്യാപനം കേട്ടവരാരും അത്രയങ്ങ് വിശ്വസിച്ചിരുന്നില്ല. എന്നാൽ തിങ്കളാഴ്ച മുതൽ ആരംഭിച്ച ഹോട്ടൽ ക്വാറന്റീനും കടുത്ത ഹോം ക്വാറന്റീൻ നിയമവും കുട്ടിക്കളിയല്ലെന്ന് പൊലീസ് തെളിയിച്ചു. റെഡ് ലിസ്റ്റിലുള്ള രാജ്യത്തുനിന്നും തിങ്കളാഴ്ച മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ ഇറങ്ങുകയും ഇക്കാര്യം മറച്ചുവയ്ക്കുകയും ചെയ്ത നാലു പേർക്കാണ് 10,000 പൗണ്ടുവീതം വെസ്റ്റ് മിഡ് ലാൻസ് പൊലീസ് പിഴയിട്ടത്. അറസ്റ്റിലായ ഇവർ പിഴയടക്കുന്നതുവരെ പൊലീസ് കസ്റ്റഡിയിൽ ജയിലിൽ തുടരും.
റെഡ് ലിസ്റ്റിലുള്ള 33 രാജ്യങ്ങളിൽനിന്നും എത്തുന്നവർ നിർബന്ധമായും 1750 പൗണ്ട് അടച്ച് പത്തുദിവസം ഹോട്ടൽ ക്വാറന്റീൻ തുടരണമെന്നാണ് ഇന്നലെ മുതലുള്ള നിയമം. മറ്റു രാജ്യങ്ങളിൽനിന്നുള്ളവർ പത്തുദിവസത്തെ ഹോം ക്വാറന്റീന് വിധേയരാകുകയും ഇതിനുള്ളിൽ സ്വന്തം ചെലവിൽ രണ്ടുവട്ടം പിസിആർ ടെസ്റ്റ് നടത്തുകയും വേണം.
റെഡ് ലിസ്റ്റ് രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്ന കാര്യം മറച്ചുവച്ച് ഹോട്ടൽ ക്വാറന്റീൻ ഒഴിവാക്കുന്നത് തടയാനാണ് കനത്ത പിഴയും ജയിൽ ശിക്ഷയും ഏർപ്പെടുത്തിയിട്ടുള്ളത്.
ബ്രസീൽ ഉൾപ്പെടെയുള്ള തെക്കേ അമേരിക്കൻ രാജ്യങ്ങളും സൗത്താഫ്രിക്ക ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളും യുഎഇയുമാണ് നിലവിൽ റെഡ് ലിസ്റ്റിൽ ഉള്ളത്. ഇന്ത്യ ഈ ലിസ്റ്റിലില്ല.
799 പേരാണ് ഇന്നലെ ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചത്. പുതുതായി രോഗികളായത് 10,625 പേരും. ആശുപത്രിയിൽ ചികിൽസ തേടിയെത്തുന്നവരുടെയും പുതുതായി രോഗികളാകുന്നവരുടെയും എണ്ണത്തിലുണ്ടാകുന്ന കുറവ് ആശ്വസം പകരുന്ന കണക്കാണ്.