യുഎഇയിൽ ഈ വർഷം വാടക വർധനയില്ല; മലയാളികളുടേത് അടക്കം ചെറുകിട കമ്പനികൾക്ക് ആശ്വാസം
Mail This Article
അബുദാബി ∙ വ്യവസായ മേഖലകളിലും ഫ്രീസോണുകളിലും ഈ വർഷം വാടക കൂട്ടില്ലെന്ന് സർക്കാർ ഉറപ്പു നല്‍കിയതോടെ വ്യവസായ സംരംഭകരുടെ ആശങ്ക അകന്നു. മലയാളികളുടേത് അടക്കം നൂറുകണക്കിന് ചെറുകിട, ഇടത്തരം കമ്പനികൾക്ക് ആശ്വാസമേകുന്നതാണ് പുതിയ തീരുമാനം.
കോവിഡ് പ്രതിസന്ധി തരണം ചെയ്യാൻ സർക്കാർ തീരുമാനം സഹായിക്കുമെന്ന് അബുദാബി പോർട്സിലെ ഇൻഡസ്ട്രിയൽ സിറ്റീസ് ആൻഡ് ഫ്രീസോൺ ക്ലസ്റ്റർ മേധാവി അബ്ദുല്ല അൽ ഹമേലി പറഞ്ഞു. സാമ്പത്തിക രംഗം നേരിട്ട വെല്ലുവിളികൾ തരണം ചെയ്യാൻ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളിൽ ഒടുവിലത്തേതാണ് ഇത്. സാമ്പത്തിക മേഖലയുടെ വളർച്ചയ്ക്കു ആക്കം കൂട്ടാനും ഇത് ഉപകരിക്കും.
555 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്ന കിസാഡിൽ മാത്രം 1400 കമ്പനികളുണ്ട്. ഭക്ഷണം, ലോജിസ്റ്റിക്സ്, ഓട്ടമോട്ടീവ്, പോളിമേഴ്സ്, മെറ്റൽസ്, ഓയിൽ, ഗ്യാസ്, ലൈഫ് സയൻസ്, ടെക്നോളജി തുടങ്ങി ഇൻഡസ്ട്രിയൽ സിറ്റിയിൽ (ഐകാഡ്) ഉൾപ്പെടെ നൂറുകണക്കിനു കമ്പനികൾ വേറെയുമുണ്ട്. ഇവരുടെയെല്ലാം ആശങ്ക അകറ്റുന്നതാണ് പുതിയ നടപടി.
അനുഗ്രഹമായി ഫ്രീലാൻസ് ലൈസൻസ്
48 മേഖലകളിൽ സ്വതന്ത്രമായി ബിസിനസ് ചെയ്യാൻ അബുദാബിയിൽ വിദേശികൾക്കു ഫ്രീലാൻസ് ലൈസൻസ് നൽകിയതും ഒട്ടേറെ പേർക്ക് അനുഗ്രഹമായി. ഓഫിസോ പ്രത്യേക സ്ഥലമോ വേണ്ടാത്ത ഈ ലൈസൻസ് ഉപയോഗിച്ച് വീടുകളിലിരുന്നു ജോലി ചെയ്യാമെന്നതാണ് നേട്ടം.
സാങ്കേതിക, സേവന മേഖലകളിൽ പരിചയ സമ്പന്നരായ പ്രഫഷനലുകൾക്കും ജോലിയുള്ളവർക്കും ഫ്രീലാൻസ് ലൈസൻസ് എടുത്തു ബിസിനസ് ചെയ്യാം.
ജോലിയിൽനിന്നു വിരമിച്ചവർക്കും വീട്ടമ്മമാർക്കും വിദ്യാർഥികൾക്കും വീട്ടിലിരുന്നു ജോലി ചെയ്യാവുന്ന സംവിധാനമാണിത്.ഉൽപാദനം, കാർഷികം, നിർമാണം, സേവനം, ആരോഗ്യം, വിദ്യാഭ്യാസം, കലാ, കായികം, ഗതാഗതം, വ്യോമയാനം, ബഹിരാകാശം എന്നിവ ഉൾപ്പെടെ 122 മേഖലകളിൽ 100% ഉടമസ്ഥാവകാശത്തോടെ ബിസിനസ് ആരംഭിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താൻ വൻകിട മലയാളി സംരംഭകർ മുന്നോട്ടുവന്നിട്ടുണ്ട്.