ജോലിയും ശമ്പളവും ഇല്ലാതെ കഷ്ടപ്പെട്ട പ്രവാസി മലയാളികൾ ഒടുവിൽ നാടണഞ്ഞു
Mail This Article
റിയാദ്∙ സൗദി റിയാദിലെ സുലൈയിൽ മാസങ്ങളായി ശമ്പളമോ ജോലിയോ ഭക്ഷണമോ ലഭിക്കാതെ കഷ്ടപ്പെടുകയായിരുന്ന പ്രവാസി മലയാളികളെ കേളി കലാസാംസ്കാരിക വേദിയുടെ ഇടപെടൽ മൂലം നാട്ടിലെത്തിച്ചു. തിരുവനന്തപുരം സ്വദേശി സുഭാഷ്, തൃശൂർ സ്വദേശി സുരേഷ് എന്നിവരെയാണ് ദീർഘനാളത്തെ ശ്രമത്തിനൊടുവിൽ നാട്ടിലെത്തിച്ചത്.
റിയാദ് സുലൈയിൽ ഒരു സ്വകാര്യ കമ്പനി തൊഴിലാളികളായ ഇവർക്ക് ജോലി ചെയ്ത നാലു മാസത്തെ ശമ്പളം ലഭിച്ചിരുന്നില്ല. ജോലിയും ശമ്പളവുമില്ലാതെ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടിയിരുന്ന ഇവരുടെ ദുരവസ്ഥ മനസിലാക്കിയ കേളി ജീവകാരുണ്യ പ്രവർത്തകർ ആഹാരം പാചകം ചെയ്യുന്നതിനുള്ള സാധനങ്ങളും പാചക വാതകവും എത്തിച്ചു നൽകി. തുടർന്ന് സ്പോൺസറുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും ഇവരുടെ ശമ്പള കുടിശ്ശിക നൽകാനോ ഇവരെ നാട്ടിലെത്തിക്കാനുള്ള വിമാന ടിക്കറ്റ് നൽകാനോ അദ്ദേഹം തയാറായില്ല. ഒടുക്കം ടിക്കറ്റ് നൽകിയാൽ ഫൈനൽ എക്സിറ്റ് അടിച്ച് നൽകാമെന്ന് സമ്മതിച്ചു.
തൃശ്ശൂർ സ്വദേശി സുരേഷിനുള്ള ടിക്കറ്റ് സുലൈ ഏരിയ കമ്മിറ്റിയും തിരുവനന്തപുരം സ്വദേശി സുഭാഷിന് നാട്ടിൽ നിന്ന് അദ്ദേഹത്തിന്റെ ഭാര്യയും എടുത്തു. യാത്ര ദുബായ് വഴിയായതിനാൽ കോവിഡ് ടെസ്റ്റ് പൂർത്തിയാക്കി അവർക്ക് വേണ്ടി പ്രവർത്തിച്ച സാമൂഹിക പ്രവർത്തകരോട് നന്ദിപറഞ്ഞ് ഇരുവരും യാത്രയായി.