ADVERTISEMENT

അബുദാബി ∙ പ്രതിമാസം ഒരു ലക്ഷത്തിലേറെ രൂപ (5000 ദിർഹം) വേതനം വാഗ്ദാനം ചെയ്ത് അബുദാബിയിലെ പ്രമുഖ സ്വകാര്യ ആരോഗ്യ സേവനദാതാക്കളുടെ  പേരിൽ തൊഴിൽ തട്ടിപ്പ്. വ്യാജ വാഗ്ദാനങ്ങളിൽ വഞ്ചിക്കപ്പെടാതിരിക്കാൻ ആരോഗ്യപ്രവർത്തകർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ പറഞ്ഞു. വിപിഎസ് ഹെൽത്ത്കെയർ ആണ് നഴ്‌സുമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകിയത്. 

വിപിഎസ് ഹെൽത്ത്‌കെയറിന്റെ അനുബന്ധ സ്ഥാപനമായ റെസ്പോൺസ് പ്ലസ് മെഡിക്കലിന്റെ (ആർപിഎം) പേരിൽ വ്യാജ തൊഴിൽ കരാർ നൽകിയുള്ള തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്. ജിസിസി രാജ്യങ്ങളിൽ ഓൺ സൈറ്റ് മെഡിക്കൽ സേവനങ്ങൾ പ്രദാനം ചെയ്യുന്ന കമ്പനിയായ ആർപിഎമ്മിന്റെ ലോഗോ ഉപയോഗിച്ച് വ്യാജ തൊഴിൽ കരാറുകൾ പുറത്തിറക്കിയായിരുന്നു തട്ടിപ്പ്ശ്രമം.

ദക്ഷിണേന്ത്യയിലെ ആരോഗ്യപ്രവർത്തകർ ലക്ഷ്യം

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആരോഗ്യപ്രവർത്തകർക്കാണ് വ്യാജ ഓഫർ ലഭിച്ചത്. നാട്ടിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ള ഒരു മെയിൽ നഴ്‌സും ഇതിലുൾപ്പെടും. ഗൾഫ് രാജ്യങ്ങളിൽ ജോലിക്കായാണ് ഇയാൾ ഏജന്റിനെ സമീപിച്ചത്. ജോലി ഉറപ്പു നൽകിയ ഏജന്റ് ഓൺലൈനായി അഭിമുഖവും സംഘടിപ്പിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ വാട്സാപ്പിലൂടെയാണ് 5,000 ദിർഹം (ഒരു ലക്ഷത്തിലേറെ രൂപ) ശമ്പളം വാഗ്ദാനം ചെയ്യുന്ന തൊഴിൽ കരാർ ലഭിച്ചത്. യുഎഇയിലുള്ള ബന്ധുമുഖേന ആർപിഎം അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ് ഏജന്റുമാരുടെ കള്ളി വെളിച്ചത്താകുന്നത്.  

വിപിഎസ് ഹെൽത്ത് കെയറിന്റെയോ അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയോ പ്രതിനിധികളാണെന്ന  വ്യാജേന വ്യക്തികളും ഏജൻസികളും പ്രചരിപ്പിക്കുന്ന റിക്രൂട്ട്മെന്റ് പരസ്യങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ഗ്രൂപ്പ് അധികൃതർ ഉദ്യോഗാർഥികൾക്കും പൊതുജനങ്ങൾക്കും മുന്നറിയിപ്പ് നൽകി. ജോലി ഓഫറുകൾ നൽകുന്നതിന് ഒരു മൂന്നാം കക്ഷിക്ക് അനുമതി നൽകിയിട്ടില്ലെന്നും അപേക്ഷകരിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള പേയ്‌മെന്റോ ഫീസോ ഈടാക്കാറില്ലെന്നും വ്യക്തമാക്കി. 

അടുത്തിടെ കുടുങ്ങിയത് നൂറുകണക്കിന് നഴ്സുമാർ

ഏജന്റുമാരുടെ  വാഗ്ദാനം വിശ്വസിച്ച്  ലക്ഷക്കണക്കിന് രൂപ കമ്മീഷൻ നൽകി യുഎഇയിലെത്തിയ മലയാളികളടക്കം നൂറുകണക്കിന് നഴ്‌സുമാർ അടുത്തിടെ വഞ്ചിക്കപ്പെട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധികൊണ്ട് വലഞ്ഞ ഇവരിൽ 110 പേർക്ക് യുഎഇയിലെ തങ്ങളുടെ ആശുപത്രികളിൽ  വിപിഎസ് ഹെൽത്ത്കെയർ നിയമനം നൽകിയിരുന്നു. കോവിഡ് മഹാമാരിയുടെ പേരിലാണ് മുതലെടുപ്പിനുള്ള ഏജന്റുമാരുടെ  ശ്രമമെന്നും  വിദേശത്ത് തൊഴിലവസരങ്ങൾ ഉണ്ടെന്നു കാട്ടി ഉദ്യോഗാർത്ഥികളെ സമീപിച്ച് വഞ്ചിക്കുകയാണെന്നും ആർപിഎം സിഇഒ മേജർ ടോം ലൂയിസ് പറഞ്ഞു. 

ഔദ്യോഗിക ഇ–മെയിൽ ശ്രദ്ധിക്കുക

ഗ്രൂപ്പിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഔദ്യോഗിക ഇമെയിൽ വിലാസത്തിൽ നിന്ന് മാത്രമേ തൊഴിൽ സംബന്ധമായ അറിയിപ്പുകൾ നല്കാറുള്ളൂവെന്നും വാട്സാപ്പിലൂടെയോ ജി–മെയിൽ, റെഡിഫ്മെയിൽ, യാഹൂ മെയിൽ, ഹോട്ട്മെയിൽ തുടങ്ങിയ സൗജന്യ ഇമെയിൽ അക്കൗണ്ടുകളിൽ നിന്നോ സന്ദേശങ്ങൾ അയക്കാറില്ലെന്നും അധികൃതർ അറിയിച്ചു. തട്ടിപ്പ് നടത്തുന്ന ഏജൻസികളുമായി ബന്ധപ്പെടുകയും പ്രതികരിക്കുകയും ചെയ്യുന്നവർക്ക് ഉണ്ടാവുന്ന നഷ്ടങ്ങളുടെ ബാധ്യത ഗ്രൂപ്പിനുണ്ടായിരിക്കില്ല. നേരിട്ട് നൽകാത്ത തൊഴിൽ വാഗ്ദാനങ്ങളിൽ വീഴുന്നവരുടെ ഉത്തരവാദിത്തം ഗ്രൂപ്പ് ഏറ്റെടുക്കില്ലെന്ന് ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ സഞ്ജയ് കുമാർ പറഞ്ഞു. 

വിപിഎസ് സ്ഥാപനങ്ങളുടെ പേരിൽ വ്യാജ വാഗ്ദാനങ്ങൾ നൽകി ഉദ്യോഗാർഥികളെ വഞ്ചിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു വരുന്നു. ഇത്തരം വഞ്ചനാപരമായ തൊഴിൽ വാദ്ഗാനങ്ങൾ നേരിട്ട് ലഭിക്കുകയോ വിപിഎസ് ഹെൽത്ത്കെയറിന്റെ പേരിൽ റിക്രൂട്ട്മെന്റ് ഓഫറുകൾ നൽകുന്നവരെക്കുറിച്ചു വിവരം ലഭിക്കുകയോ ചെയ്യുന്നവർ പൊതുതാൽപ്പര്യാർഥം മുന്നോട്ടുവരണമെന്നും അഭ്യർഥിച്ചു. അശ്രദ്ധമായി സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുകയോ സംശയാസ്പദമായ  ഓഫർ ലഭിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ,  info@vpshealth.com,  contactus@rpm.ae എന്നീ ഇമെയിലുകളിൽ അറിയിക്കാം.

English Summary: Fake job alert: UAE healthcare group warns of recruitment scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com