ADVERTISEMENT

കൊല്ലം∙  ഫൊക്കാനാ എന്ന സംഘടന ലോകത്തുള്ള എല്ലാ  മലയാളി അസോസിയേഷനുകൾക്കും മാതൃകയാണെന്നു മന്ത്രി കെ.രാജു. സ്വന്തം നാടിനോടും അശരണരായ ജനതയോടും എന്നും അനുകമ്പയും ആഭിമുഖ്യവും കാണിക്കുന്ന അമേരിക്കൻ മലയാളികൾക്ക് അഭിമാനമാണ്.  എന്ത് ആവശ്യങ്ങളും കണ്ടറിഞ്ഞ് ചെയ്യുകയെന്നതാണു ഫൊക്കാനയുടെ പ്രവർത്തന രീതിയെന്നും മന്ത്രി പറഞ്ഞു. ഫൊക്കാനയുടെ ഭവനം പദ്ധതിയുടെ ഭാഗമായി റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡിൽ നിന്നും വിരമിച്ച ഭൂരഹിതരും ഭവനരഹിതരുമായ തൊഴിലാളികൾക്ക് വീട് നൽകുന്ന പദ്ധതിയുടെ ചടങ്ങിൽ അധ്യക്ഷത  വഹിക്കുകയായിരുന്നു മന്ത്രി കെ.രാജു.

fokana

 

fokana-bhavanam-foundation

മലയാളികൾക്ക് അഭിമാനകരമായ പദ്ധതികളാണ് ഫൊക്കാനയുടെ പ്രവർത്തനങ്ങൾ. നിരവധി ക്ഷേമ പ്രവർത്തനങ്ങളാണ് കേരളത്തിൽ സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾക്ക് നല്ല പിന്തുണയും സഹകരണവുമാണ് അമേരിക്കൻ മലയാളികളിൽ നിന്നും ഉണ്ടാവുന്നതെന്ന് ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ച തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഭവനരഹിതരായ പാവപ്പെട്ടവർക്ക് വീടുണ്ടാക്കാനായുള്ള കേരള സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന എല്ലാവർക്കും മന്ത്രി നന്ദി അറിയിച്ചു.  

 

ഭവനരഹിതരായ എല്ലാവർക്കും  വീടുണ്ടാക്കിക്കൊടുക്കുകയെന്നത് സർക്കാരിന്റെ നയമാണെന്നും വിവിധ കോണുകളിൽ നിന്നും ലഭിച്ച സഹായങ്ങൾ കേരള ജനത എന്നും നന്ദിയോടെ സ്മരിക്കുമെന്നും മന്ത്രി രാമകൃഷ്ണൻ പറഞ്ഞു. മലയാളികളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നതിൽ എന്നും ശ്രദ്ധിച്ചിരുന്ന സംഘടനയാണ് ഫൊക്കാനയെന്ന് ചടങ്ങിൽ പങ്കെടുത്ത ഫൊക്കാനോ പ്രതിനിധിയും ഫൊക്കാന കൺവൻഷൻ ചെയർമാനുമായ ചാക്കോ കുര്യൻ പറഞ്ഞു. കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം പാവപ്പെട്ടവർക്ക് പാർപ്പിട സൗകര്യമില്ല എന്നതാണ്, ഈ പ്രശ്‌നത്തിനു പരിഹാരമുണ്ടാവണമെന്നാണ് ഫൊക്കാനാ ലക്ഷ്യമിടുന്നത്. - അദ്ദേഹം കൂട്ടിച്ചേർത്തു.

 

കേരളത്തിൽ ജനിച്ച് അമേരിക്കയിൽ ജീവിക്കുന്ന എല്ലാ മലയാളികളും സ്വന്തം നാടിനോടു കാണിക്കുന്ന സ്‌നേഹം  വൈകാരികമാണ്. അവസരം ലഭിക്കുമ്പോഴെല്ലാം കേരളത്തമെന്ന ദൈവത്തിന്റെ സ്വന്തം നാടിന് ഒപ്പം നിൽക്കാൻ ശ്രമിക്കാറുണ്ടെന്നും  ചാക്കോ കുര്യൻ ആശംസാ  പറഞ്ഞു. ഭക്ഷണവും പാർപ്പിടവുമാണ് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ, അടച്ചുറപ്പുള്ള ഒരു വീടെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാനുള്ള സർക്കാറിന്റെ ഉദ്യമത്തിൽ പങ്കാളികളാവാൻ ഫൊക്കാനയ്ക്കും സാധിക്കുന്നതിൽ ഏറെ സന്തോമുണ്ടെന്നും പാവപ്പെട്ടവരുടെ കൂടെ എന്നും ഫൊക്കാന ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

കേരള സർക്കാരിന്റെ അഭിമുഖത്തിൽ ഫൊക്കാനയുടെ സഹകരണത്തോടെ ഭവനരഹിതരും ഭൂരഹിതരുമായ  തോട്ടം തൊഴിലാളികൾക്കുള്ള ഭവന പദ്ധതിയുടെ രണ്ടാം ഘട്ടമാണ് കൊല്ലം ജില്ലയിലെ തമിഴ്‌നാട് അതിർത്തിയിലെ കുളത്തുപ്പുഴ ഗ്രാമത്തിൽ നിർമ്മാണം പൂർത്തിയയായത്.  കഴിഞ്ഞ വർഷം മൂന്നാറിൽ 10 വീടുകൾ നിർമ്മിച്ച് താക്കോൽ ദാനം നിര്വഹിച്ചിരുന്നു. ഇത്തവണ 6 വീടുകളുടെ നിർമ്മാണമാണു പൂർത്തിയായത്. മൂന്നാം ഘട്ടത്തിലെ 34 വീടുകളുടെ നിർമ്മാണം പുരോഗമിച്ചുവരികയാണ്.

 

വർഷങ്ങൾക്ക് മുൻപ് ഇവിടെ  ജോലിക്കായി എത്തിയയവരാണ് റീ ഹാബിലിറ്റേഷൻ പ്ലാന്റേഷനിലെ ഇടുങ്ങിയ ലയങ്ങളിൽ താമസിക്കുന്നത്. നാലു തലമുറകളാണ് ഇത്തരത്തിൽ ദുരിതജീവിതം നയിക്കുന്നത്. സ്വന്തമായി ഭൂമിയോ മറ്റ് എന്തെങ്കിലും സൗകര്യമോ ഇല്ലാത്തവരാണ് ഈ തൊഴിലാളികൾ. പ്ലാന്റേഷനിലെ ജോലിയിൽ നിന്നും വിരമിക്കുന്നവർക്ക് ലയങ്ങളിൽ തന്നെ തുടരേണ്ട അവസ്ഥയാണുള്ളത്. കുളത്തൂപ്പുഴയിലെ റീഹാബിറ്റേഷൻ പ്ലാന്റേഷനിൽ ഇത്തരത്തിൽ നൂറിലേറെ തൊഴിലാളികളാണ് ദുരിതജീവിതം നയിക്കുന്നത്. സ്വന്തമായി വീടോ മറ്റ് രേഖകളൊ ഇല്ലാത്തതിനാൽ സർക്കാരിന്റെ മറ്റ് ആനുകൂല്യങ്ങളൊന്നും ഇവർക്കു ലഭിക്കില്ല. ഈ അവസ്ഥയിലാണ് തൊഴിൽ വകുപ്പ് പ്രത്യേക പദ്ധതി ആവിഷ്‌ക്കരിച്ചത്. 

 

കേരള സർക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഭവനം ഫൗണ്ടേഷനുമായി ചേർന്ന് 2019  ഒക്ടോബര്‍ മാസത്തിലാണ് ഫൊക്കാനയുടെ സഹകരണത്തോടെ  വീടുകൾ നിർമ്മിക്കാൻ ധാരണയായത്. കേരളത്തിൽ 2019 ലുണ്ടായ മഹാപ്രളയത്തെ തുടർന്ന് തോട്ടം മേഖലയിൽ ഉൾപ്പെടെ  നിരവധി പേർ ഭവന രഹിതരായിരുന്നു.  ഫൊക്കാനയുടെ അന്നത്തെ പ്രസിഡണ്ട് ആയിരുന്ന മാധവൻ ബി. നായർ സംസ്ഥാന സർക്കാരിന്റെ ഭവനം ഫൗണ്ടേഷനുമായി ധാരണയുണ്ടാക്കി വീടുകൾ പണിയുന്നതിനുള്ള പങ്കാളിത്ത കരാറിൽ ഒപ്പുവച്ചു. ഫൊക്കാനയുടെ അംഗങ്ങളും ചില അംഗസംഘടനകളും അഭ്യുദയകാംക്ഷികളും ചേർന്നാണ് ഭവനം പദ്ധതിക്കുള്ള ഉദാരമായ സംഭാവനകൾ നൽകിയത്.

 

അന്നത്തെ ഫൊക്കാന ട്രഷറർ ആയിരുന്ന ഡോ. സജിമോൻ ആന്റിയായിരുന്നു ഫൊക്കാന ഭവനം പദ്ധതിയുടെ കോർഡിനേറ്റർ. ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ 2019ൽ തുടങ്ങി 2020 ജനവരിയിൽ തന്നെ 10 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറ്റം നടത്തിയിരുന്നു. രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ജനുവരിയിൽ തന്നെ ആരംഭിച്ചിരുന്നുവെങ്കിലും കോവിഡ് 19 മഹാമാരിയെത്തുടർന്ന് നിര്‍മ്മാണ പ്രവർത്തനങ്ങൾ തടസപ്പെടുകയായിരുന്നു. മൂന്നാം ഘട്ടമായ 34  വീടുകളുടെ നിർമ്മാണം ഉടൻ പൂർത്തിയാകുമെന്നാണ് ഭവനം ഫൌണ്ടേഷൻ അധികൃതർ അറിയിച്ചത്. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ, തിങ്കൾക്കരികം, ആലും പൊയ്ക പ്രദേശങ്ങളിൽ നടപ്പാക്കുന്ന ഭവന പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണമാണ് ഫൊക്കാനയുടെ സഹകരണത്തോടെ പൂർത്തിയായത്. 

 

കുളത്തൂപ്പുഴ തമിഴ് മീഡിയം ഹൈസ്‌കൂളിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ മന്ത്രിമാർ വീഡിയോ കോൺഫറൻസിലൂടെയാണ് പങ്കെടുത്തത്. സത്യജിത്ത് രാജൻ ഐഎഎസ് മുഖ്യ പ്രഭാഷണം നടത്തി. ഭവനം ഫൗണ്ടേഷൻ എക്സിക്യട്ടീവ് വൈസ് ചെയർമാൻ പ്രണബ്‌ ജ്യോതിനാഥ് ഐഎഎസ്, ഭവനം ഫൗണ്ടേഷൻ സിഇഒ ഡോ. ജി.എൽ.മുരളിധീരൻ, പുനലൂർ മുനിസിപ്പൽ ചെയർമാൻ നിമ്മി എബ്രഹാം, രാധാ രാജേന്ദ്രൻ, കുളത്തൂപുഴ പഞ്ചായത്ത് പ്രസിഡന്റ് പി അനിൽ കുമാർ, പുനലൂർ മധു,  തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

 

ഫൊക്കാനയുടെ ഈ അഭിമാന പദ്ധതിയിൽ മുഖ്യ പങ്കാളികളായ പോൾ കറുകപ്പള്ളിൽ, ഡോ. മാമ്മൻ സി. ജേക്കബ്‌, വർഗീസ് ജേക്കബ്‌, ബെന്നി ലൂക്കോസ്, മേരിക്കുട്ടി മൈക്കിൾ, എബ്രഹാം ഫിലിപ്പ്, ഫൊക്കാനയുടെ അംഗ സംഘടനകളായ, വനിത (കലിഫോർണിയ), മങ്ക(കലിഫോർണിയ), കൈരളി ആർട്സ് (ഫ്ലോറിഡ), കെഎഎൻഎ (ന്യൂയോർക്ക്),  തുടങ്ങിയവരെയും  ഇതിനായി ഗോ ഫണ്ട് മി വഴി ധന സമാഹാരം നടത്തിയപ്പോൾ സഹകരിച്ച എല്ലാ നല്ലവരായ അഭ്യുദയകാംക്ഷികൾക്കും ഫൊക്കാന ഭവനം പദ്ധതിയുടെ കോർഡിനേറ്റർ ഡോ. സജിമോൻ ആന്റണി നന്ദി അറിയിച്ചു. 

 

ഫൊക്കാനയുടെ ചരിത്രത്തിലെ  അഭിമാന നിമിഷങ്ങളിൽ ഒന്നായി  രേഖപ്പെടുത്തുമെന്ന്  ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ്, ഫൊക്കാന മുൻ പ്രസിഡന്റ് മാധവൻ ബി. നായർ, ജനറൽ സെക്രട്ടറി ഡോ. സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, മുൻ ചെയർമാൻ ഡോ. മാമ്മൻ സി.ജേക്കബ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജെയ്‌ബു മാത്യു, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിയേറ്റ് സെക്രട്ടറി ഡോ. മാത്യു വർഗീസ്, അസോസിയേറ്റ് ട്രഷറർ വിപിൻ രാജ്, അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ്  ട്രഷറർ ബിജു ജോൺ കൊട്ടാരക്കര, വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹി, ഫൊക്കാന ഇന്റനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, ട്രസ്റ്റി ബോർഡ് സെക്രട്ടറി സജി പോത്തൻ, വൈസ് പ്രസിഡന്റ് ബെൻ പോൾ,  വാഷിങ്ടൻ ഡിസി ആർ.വി.പി. ഡോ. ബാബു സ്റ്റീഫൻ, നാഷണൽ കമ്മിറ്റി മെംബർ കോശി കുരുവിള, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, കൺവെൻഷൻ കോർഡിനേറ്റർ ലീല മാരേട്ട്,  ഫൗണ്ടേഷൻ ചെയർമാൻ ജോൺ പി. ജോൺ, മുൻ അസോസിയേറ്റ് ട്രഷറർ പ്രവീൺ തോമസ്, മുൻ പ്രസിഡന്റുമാരായ  ജി.കെ. പിള്ള, മറിയാമ്മ പിള്ള, പൊളിറ്റിക്കൽ ആൻഡ് ഇമ്മിഗ്രേഷൻ ചെയർമാൻ കുര്യൻ പ്രക്കാനം , അഡ്വൈസറി ചെയർമാൻ ടി.എസ് ചാക്കോ, എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com