കമല ഹാരിസിനെതിരെ വധഭീഷണി മുഴക്കിയ നഴ്സ് കുറ്റക്കാരിയെന്നു ഫെഡറൽ കോടതി
Mail This Article
മയാമി(ഫ്ലോറിഡ) ∙ അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെതിരെ വധഭീഷണി മുഴക്കിയ ഫ്ലോറിഡ ജാക്സൺ മെമ്മോറിയൽ ആശുപത്രി നഴ്സ് നിവിയാൻ പെറ്റിറ്റ് ഫിലിപ്പ് (39) കുറ്റക്കാരിയാണെന്നു ഫെഡറൽ കോടതി. സെപ്റ്റംബർ 10 വെള്ളിയാഴ്ച കുറ്റക്കാരിയാണെന്നു കണ്ടെത്തിയ പ്രതിക്ക് 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നു പബ്ലിക്ക് പ്രോസിക്യൂട്ടർ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിൽ കമല ഹാരിസിനെ വധിക്കുമെന്നു കാണിച്ചു 30 സെക്കന്റ് വീതമുള്ള നാലു വിഡിയോ ക്ലിപ്പുകൾ ജയിലിൽ കഴിഞ്ഞിരുന്ന ഭർത്താവിന് അയച്ചുകൊടുത്തിരുന്നതായി നഴ്സ് സമ്മതിച്ചു. ഇതിൽ ചിലതു സ്വയം റെക്കോർഡ് ചെയ്തതും ചിലതു മക്കളെ കൊണ്ടു ചിത്രീകരിച്ചതുമായിരുന്നു. തോക്ക് പിടിച്ചു നിൽക്കുന്ന ഇവരുടെ ഒരു ചിത്രവും ഇതോടൊപ്പം അയച്ചിരുന്നു. 50 ദിവസത്തിനകം കമലാ ഹാരിസിനെ വധിക്കുമെന്നാണ് ഇവർ ഇതിൽ പറഞ്ഞിരുന്നത്. കൺസീൽഡ് വെപ്പൺ പെർമിറ്റിനും ഇവർ ഇതിനകം അപേക്ഷ നൽകിയിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ ഇവരെ അറസ്റ്റ് ചെയ്തു ഇവർ സമൂഹത്തിന് ഭീഷണിയാണെന്നാണ് അറസ്റ്റിന് കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്.
കറുത്ത വർഗ്ഗക്കാരിയായ ഫിലിപ്പ്സ്, കമല ഹാരിസ് യഥാർഥത്തിൽ കറുത്ത വർഗക്കാരിയല്ലെന്നതാണ് ഇവരെ വധിക്കാൻ തീരുമാനിച്ചതിനു പ്രേരിപ്പിച്ചത്. ഇവർക്കെതിരെ 6 വകുപ്പുകളാണ് ചാർജ് ചെയ്തിരുന്നത്. ഫെബ്രുവരി 13ന് റിക്കാർഡ് ചെയ്ത വീഡിയോയിൽ കമല ഹാരിസ് നിങ്ങൾ മരിക്കുവാൻ പോകുയാണ്. നിങ്ങളുടെ നാളുകൾ എണ്ണപ്പെട്ടുവെന്നും ഇവർ പറഞ്ഞിരുന്നു.
English Summary: Miami Nurse Pleads Guilty to Threatening to Kill Vice President Kamala Harris