മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭാര്യയുമൊത്തു ഇന്ത്യയില്‍ ഹണിമൂണ്‍ ആഘോഷിച്ചു മടങ്ങുകയായിരുന്നു യുകെ സ്വദേശിയായ മാര്‍ക്കസ് ലീച് എന്ന മുപ്പതുകാരന്‍. ആ ദീര്‍ഘദൂര വിമാനയാത്രയിലായിരുന്നു മാര്‍ക്കസ് തന്റെ ശരീരത്തെ കുറിച്ചും അലസമായ ഭക്ഷണരീതികളെ കുറിച്ചും ആലോചിച്ചത്.
യാതൊരു വ്യായാമങ്ങളുമില്ലാതെ കണ്ണില്‍ കണ്ട ജങ്ക് ഫുഡ് എല്ലാം വലിച്ചു വാരി കഴിക്കുന്നതായിരുന്നു മാര്‍ക്കസിന്റെ ശീലം. അതെല്ലാം മാര്‍ക്കസിന്റെ ശരീരത്തില്‍ കാണാനുണ്ടായിരുന്നു. 106 കിലോയായിരുന്നു ആ സമയത്തെ ഭാരം. മാര്‍ക്കസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ തന്നോട് തന്നെ വെറുപ്പ് തോന്നുന്ന അവസ്ഥ. അങ്ങനെയാണ് 29,000 അടി ഉയരത്തില്‍ വിമാനം പറക്കുമ്പോള്‍ മാര്‍ക്കസ് തന്റെ ജീവിതം ഒന്നു മാറ്റിമറിക്കാന്‍ തീരുമാനിച്ചത്.
ഹെല്‍ത്ത് മാസികകളിലൊക്കെ കാണുന്ന മോഡലുകളെ പോലുള്ള ശരീരം സ്വന്തമാക്കണമെന്ന മോഹം പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും കഷ്ടപ്പെടാനുള്ള മനസ്സ് മാര്‍ക്കസിനുണ്ടായിരുന്നില്ല. പക്ഷേ മുപ്പതുകളില്‍ തന്റെ സ്വപ്നം ഉപേക്ഷിക്കേണ്ട കാര്യമില്ലെന്ന് ആ യാത്രയില്‍ മാര്‍ക്കസ് തീരുമാനിച്ചു.
നല്ലൊരു ഡയറ്റ് പിന്തുടരുകയായിരുന്നു അതിന്റെ ആദ്യപടി. പാക്കെറ്റ് ഫുഡിനോട് തീര്‍ത്തും ഗുഡ്ബൈ പറഞ്ഞു. മധുരം, മദ്യം എല്ലാം ഉപേക്ഷിച്ചു. പ്രോട്ടീനുകള്‍, പച്ചകറികള്‍, നട്സ് എന്നിവ ധാരളമടങ്ങിയ പ്രാതല്‍ സ്വയം ഉണ്ടാക്കാന്‍ തുടങ്ങി.
ശരീരസൗന്ദര്യം നിലനിര്‍ത്താന്‍ ഇഷ്ടമുള്ളതും രുചികരവുമായ ഭക്ഷണം ഉപേക്ഷിക്കുക എന്നാതാണ് പൊതുവേ ആളുകളുടെ രീതി. എന്നാല്‍ ഇത് തെറ്റാണെന്ന് മാര്‍ക്കസ് പറയുന്നു. അടുക്കളയില്‍ വ്യത്യസ്തമായി എന്തെങ്കിലും പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ പാചകം ഒരു ഹരമായി കരുതിയാല്‍ അതൊന്നുമൊരു പ്രശ്നമല്ല. സ്വന്തമായി വീട്ടില്‍ ആഹാരം പാകം ചെയ്യുന്നവര്‍ക്ക് ഭാരം കുറയുകയും ശരീരത്തിലെ ഫാറ്റ് അടിയുന്നത് കുറയുകയും ചെയ്യുമെന്ന് മാര്‍ക്കസ് പറയുന്നു.
ആഴ്ചയില്‍ നാലുവട്ടമാണ് മാര്‍ക്കസ് ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നത്. കൂടുതലും വയറിനു ഷേപ്പ് നല്‍ക്കുന്ന വ്യായാമങ്ങള്‍. ഒപ്പം ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക് കൂടിയുള്ളതും ചെയ്യും. കഠിനമേറിയെ വ്യായാമമുറകളായിരുന്നു ജിമ്മില്‍ മാര്‍ക്കസ് പരീക്ഷിച്ചതു മുഴുവന്‍.
ഒരുവര്‍ഷത്തിനു ശേഷം തന്റെ ശരീരത്തില്‍ ഉണ്ടായ ആരോഗ്യകരമായ മാറ്റങ്ങളെ മാര്‍ക്കസ് ഇഷ്ടപെട്ടിരുന്നെങ്കിലും ഇനിയും കൂടുതല്‍ എന്തു ചെയ്യാം എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.
അങ്ങനെയാണ് മലകയറ്റത്തില്‍ ആകൃഷ്ടനായത്. അങ്ങനെ ആല്‍പ്സ് മലനിരകളിലെ മൗണ്ട് ബ്ലാങ്ക് കയറാനുള്ള പര്യവേക്ഷണസംഘത്തില്‍ ചേര്‍ന്നു. ആ ദൗത്യം വിജയകരമായതോടെ യൂറോപ്പിലെ ഏറ്റവും വലിയ പര്‍വതമായ മൗണ്ട് എല്‍ബ്രസ് കീഴടക്കാന്‍ പുറപ്പെട്ടു. ആദ്യതവണ പരാജയപ്പെട്ടെങ്കിലും മാര്‍ക്കസ് പിന്മാറിയില്ല. രണ്ടാം തവണ അദ്ദേഹം വിജയിക്കുക തന്നെ ചെയ്തു.
പിന്നീട് സൈക്ലിങ്ങില്‍ ആയിരുന്നു ഹരം. അതും ദീര്‍ഘദൂരസൈക്ലിങ്. കാലിനു വ്യായാമം ലഭിക്കുന്ന പലതരം എക്സര്‍സൈസ്സുകളും ചെയ്യുമെങ്കിലും സൈക്ലിങ് മികച്ചൊരു വ്യായാമം ആണ്. സാധാരണദിവസങ്ങളില്‍ മുപ്പതു മുതല്‍ നാല്പതു കിലോമീറ്ററുകള്‍ സൈക്ലിങ് നടത്തിയ മാര്‍ക്കസ് അവധിദിനങ്ങളില്‍ അത് 100 - 120 മൈലുകള്‍ വരെയാക്കിയിരുന്നു.
അതോടൊപ്പം തന്നെ ദീര്‍ഘദൂര ബൈക്ക് യാത്രകളെയും മാര്‍ക്കസ് ഇഷ്ടപെട്ടിരുന്നു.
ജിറോ ഡി ഇറ്റലിയ(Giro d’Italia), ടൂര്‍ ഡി ഫ്രാന്‍സ്(Tour de France), യൂല്‍റ്റ എ എസ്പാന (Vuelta a España) എന്നീ റെസുകള്‍ വിജയിച്ച അപൂര്‍വം പേരില്‍ ഒരാള്‍ കൂടിയാണ് ഇന്ന് മാര്‍ക്കസ്. പർവതാരോഹണം, സൈക്ലിങ് പോലുള്ള വ്യായാമങ്ങള്‍ നമ്മളെ എങ്ങെയൊക്കെ പരാജയങ്ങളെ അതിജീവിക്കാന്‍ സഹായിക്കുമെന്ന് പഠിപ്പിക്കുന്നതാണെന്ന് മാര്‍ക്കസ് പറയുന്നു. ഞാനും ഇപ്പോഴും ഒന്നിലും വിജയിച്ചിട്ടില്ല എന്നാല്‍ നമ്മള്‍ പിന്മാറുന്നത് വരെ പരാജയത്തിനു നമ്മളെ തോല്പിക്കാന്‍ കഴിയില്ല എന്നദ്ദേഹം പറയുന്നു.
34 കാരനായ മാര്‍ക്കസിന് ഇപ്പോള്‍ 89 കിലോയാണ് ഭാരം. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള മാര്‍ക്കസ് ആണ് ഇപ്പോഴത്തെ ഈ സിക്സ് പായ്ക്ക് ഹീറോ എന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസം. അത്രയ്ക്ക് മികച്ചതാണ് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ശരീരം. നാലു വർഷം മുന്‍പത്തെ ആ തീരുമാനം തന്റെ ജീവിതവും കാഴ്ചപ്പാടുകളും മാറ്റിമറിച്ചെന്നു മാര്‍ക്കസ് പറയുന്നു. ഇന്ന് ഒരു സാഹസിക അത്‍ലറ്റ്, എഴുത്തുകാരന്‍, മോട്ടിവേഷന്‍ സ്പീക്കര്‍ എന്ന നിലയിലൊക്കെ എത്താന്‍ കാരണം ആ തീരുമാനം ആയിരുന്നെന്നു അദ്ദേഹം ഓര്‍ക്കുന്നു.
Read More : Health and Fitness