ജീവിതത്തിന്റെ ഭൂരിഭാഗം സമയവും കളിക്കളത്തിൽ ചിലവഴിക്കുന്നവരാണ് സ്പോർട്സ് താരങ്ങള്‍. ഇവരുടെ സ്ററാമിനക്ക് പിന്നിലുള്ള രഹസ്യമെന്തായിരിക്കുമെന്ന് ആലോചിക്കാറുണ്ടോ? ഭക്ഷണശീലങ്ങളിലും വർക്ക് ഔട്ടിലുമൊക്കെ വ്യത്യസ്തരായ, വ്യത്യസ്ത കായികമേഖലകളിലെ ചില സൂപ്പർ താരങ്ങളുടെ ഡയറ്റ് എങ്ങനെയെന്ന് നോക്കാം-
വിരാട് കോഹ്ലി
കോഹ്ലി എന്ത് ചെയ്യുന്നു. എവിടെ പോകുന്നു. ആരാണ് കൂടെ എന്നതൊക്കെയായിരുന്നു. അടുത്തസമയത്തെ ചർച്ചാവിഷയം. വിവാദത്തിലും ക്രിക്കറ്റിലും നായകസ്ഥാനം കൈയ്യടക്കിയ കോഹ്ലിയുടെ ശരീര സൗന്ദര്യത്തിന്റെ രഹസ്യമെന്താണെന്ന് നോക്കാം.
പലരുടെയും കണ്ണുതുറപ്പിക്കുന്ന മാർഗ്ഗനിർദ്ദേശമാണ് കോഹ്ലി നൽകുന്നത്. പുകവലിയ്ക്കും മദ്യപാനത്തിനും ഗെറ്റ് 'ഔട്ട്'. താരമാവണോ എങ്കിൽ ദുശ്ശീലങ്ങള്‍ക്ക് ഗുഡ്ബൈ പറയൂ– അതാണ് കോഹ്ലിയുടെ പാത. കൃത്യമായ ഭക്ഷണരീതിയാണ് കോഹ്ലി പിന്തുടരുന്നത്. ശരീരത്തിന് ആവശ്യമായത് മാത്രം കഴിക്കുകയെന്നതാണ് രീതി. നാനും ബട്ടർചിക്കനുമാണ് പ്രിയം. ആഴ്ചയിൽ അഞ്ചുദിവസം മുടക്കമില്ലാത്ത വ്യായാമം. 2 ദിവസം വിശ്രമം. വ്യായാമം പോലെതന്നെ വിശ്രമവും പ്രധാനമെന്നാണ് വിരാടിന്റെ അഭിപ്രായം. രാത്രി ഭക്ഷണം അൽപ്പം മാത്രം. ജങ്ക് ഫുഡിനോട് താൽപ്പര്യമില്ല. വെള്ളംകുടിക്കാതിരിക്കില്ല, അതും ഏറ്റവും മികച്ച ബ്രാൻഡിന്റെ മിനറൽ വാട്ടർ മാത്രം.
ലയണൽ മെസ്സി
മെസ്സിക്കു തുല്യം മെസ്സി മാത്രമാണ് ഫുട്ബോൾ ലോകത്തുള്ളത്. ഒരു ദശകമായി ഗോള്‍പ്പെയ്ത്ത് തുടരുന്ന ആ കാലുകള്‍ക്ക് കരുത്തുപകരുന്ന ഭക്ഷണശീലമെന്താണെന്ന് നോക്കാം .
ധാരാളം വെള്ളം, നല്ല ശതമാനം ഒലീവ് ഓയിൽ, ധാന്യങ്ങള്‍, പഴങ്ങളും പച്ചക്കറികളുമൊക്കെ ധാരാളം അടങ്ങിയ ഭക്ഷണശീലമാണ് മെസ്സിക്കുള്ളതെന്ന് താരത്തിന്റെ ഡയറ്റീഷ്യനായ ഗിലിയാനോ പോസർ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മധുരത്തിൽനിന്ന് അകന്നുനിൽക്കാൻ മെസ്സിയോട് ഉപദേശിക്കാറുണ്ടെന്നും ഇറ്റാലിയൻ ഡയറ്റീഷ്യനായ ഗിലിയാനോ പോസർ പറയുന്നു.
വഴക്കവും വേഗവും കരുത്തും വർദ്ധിപ്പിക്കുന്ന വർക്ക് ഔട്ട് പ്ലാനാണ് മെസ്സിക്കുള്ളത്. നിരവധി സ്ട്രെച്ചിംഗ് എക്സർസൈസുകൾ ഇതിൽ ഉൾപ്പെടും. സ്ക്വാറ്റ് ജംപ്, റോപ് സ്കിപ്പിങ്ങ് എന്നിവക്ക് ശേഷം ഷോർട് സ്പ്രിന്റും 5 മിനിട്ട് ഓട്ടവുമെക്കെ ഉണ്ടാവും. ദിനമുള്ള കടുത്തപരിശീലനത്തിന്ശേഷം പവര്‍ യോഗ പരിശീലനവുമുണ്ട്.
ഉസൈൻ ബോൾട്ട്
ലോകത്തെ ഏറ്റവും വേഗം കൂടിയ മനുഷ്യനാവണോ?. ഒരു വഴിയുണ്ട് ബോൾട്ടിന്റെ വഴി. ഈ മിന്നൽപ്പിണരിന്റ ആരോഗ്യശീലങ്ങളെന്തെക്കെയെന്ന് നോക്കാം.
തന്റെ അതുല്യനേട്ടങ്ങളുടെ സമയത്ത് ഭക്ഷണം വാരിവലിച്ച് തിന്നയാളാണ് ബോൾട്ട്. ഫാസ്റ്റ്ഫുഡും മറ്റുമൊന്നും ഒഴിവാക്കുകയേ ഇല്ലായിരുന്നു. 2008ലെ ബീജിംഗ് ഒളിംപിക്സിനിടെ 100 ചിക്കൻപീസ്വച്ച് പത്ത് ദിവസം കഴിച്ചെന്ന് ബോള്‍ട്ട് വെളിപ്പെടുത്തിയിരുന്നു.
എന്നാൽ ബോള്‍ട്ട് തന്റെ ഒരു ദിവസം തുടങ്ങുന്നത് ലളിതമായ ഒരു എഗ് സാന്‍ഡ്വിച്ചോടെയാ അല്ലെങ്കിൽ പാകം ചെയ്ത വാഴപ്പഴത്തോടെയാണെന്ന് ഡയറ്റ്പ്ലാൻ പറയുന്നു. ഉച്ചഭക്ഷണം സാധാരണ പാസ്തയും ബീഫും അത്താഴം ജമൈക്കൻ ഡബ്ലിങ്ങും റോസ്റ്റ് ചെയ്ത ചിക്കനും. ശരീരത്തിന്റെ വിവിധഭാഗങ്ങള്‍ക്ക് വഴക്കം നൽകാൻ സ്ട്രെച്ചിങ്ങ് എക്സർസൈസാണ് ബോൾട്ട് ചെയ്യുന്നത്. ഇത് മാത്രമല്ല ജിമ്മിൽ മണിക്കൂറുകളോളം മസിലുറപ്പിക്കാൻ ചിലവഴിക്കുകയും ചെയ്യും. അടുത്തെയിടെ ഫാസ്റ്റ്ഫുഡും മറ്റും ഒഴിവാക്കി പച്ചക്കറികളിലേക്ക് നീങ്ങുകയാണ് ബോൾട്ടെന്നും വാർത്തകളുണ്ടായിരുന്നു.