Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരിക്കലെങ്കിലും ആശുപത്രിയിൽ പോയിട്ടുള്ളവർ വായിച്ചിരിക്കണം ഈ നഴ്സിന്റെ അനുഭവക്കുറിപ്പ്

abdul rahman

നഴ്സസ് ദിനത്തിൽ ഹൃദയം നിറഞ്ഞ സന്തോഷത്തോടെ ഒരു പ്രവാസി മെയിൽ നഴ്സിന്റെ പോസ്റ്റ്. ഒരിക്കലെങ്കിലും ആശുപത്രിയിൽ പോയിട്ടുള്ളവർ ഉറപ്പായും ഈ പോസ്റ്റ് വായിച്ചിരിക്കണം. പല വിധത്തിലുള്ള അവഗണനകളും അധിക്ഷേപങ്ങളും കുത്തുവാക്കുകളും കേൾക്കുന്നതിനിടയിൽ ഇതേ പോലെ ഹൃദയം കൊണ്ടുപറയുന്ന ഒരു നന്ദി വാക്ക് കേൾക്കുമ്പോളുള്ള സുഖമുണ്ടല്ലോ സാറേ... അത് പറഞ്ഞറിയിക്കാനാവില്ല.... ഇന്നു മാത്രം മാലാഖമാരെന്ന് വിളിച്ചു പോസ്റ്റിട്ടു പുകഴ്ത്താതെ നഴ്സുമാരോടുള്ള കാഴ്‌ചപ്പാട്‌ മാറ്റാൻ ഈ ദിവസം ഒരു തുടക്കമാവട്ടെ എന്നു പറഞ്ഞാണ് സൗദി അറേബ്യയിൽ എൻഎസ്എച്ച് കോർപറേഷൻ എന്ന കമ്പനിയിലെ നഴ്സ് അബ്ദുൽ റഹ്മാൻ തന്റെ അനുഭവം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അബ്ദുൽ റഹ്മാന്റെ പോസ്റ്റ് ഇങ്ങനെ:

പരലോകം കണ്ടു വന്ന ഹൃദയത്തിന്റെ നന്ദി പ്രകടനം

നൈറ്റ് ഡ്യൂട്ടിയിലെ തിരക്കുകൾ എല്ലാം തീർത്തു ഞാനും ഇഖ്ബാൽ ഡോക്ടറും ക്യാഷ്വലിറ്റിയിൽ ഇരുന്ന് കുശലം പറയുകയായിരുന്നു..ബാക്കി രണ്ട് സ്റ്റാഫുകളും വേറെ ഏതോ വാർഡുകളിൽ പോയിരിക്കുകയായിരുന്നു..അപ്പോളാണ് അയാൾ നെഞ്ചിൽ കൈ വെച്ചുകൊണ്ട് ക്യാഷ്വലിറ്റിയിലേക്ക് കയറി വരുന്നത്....കൂടെ മക്കളെന്ന് തോന്നിക്കുന്ന രണ്ട് യുവാക്കളും ഉണ്ട്....നെഞ്ച് വേദനയുടെ കാഠിന്യം തിരിച്ചറിഞ്ഞത് കൊണ്ട് തന്നെ പെട്ടെന്ന് ഇസിജി എടുക്കാൻ പറയാൻ ഡോക്ടർക്ക് അധികം ടൈമ് വേണ്ടി വന്നില്ല.അറ്റന്റർ ചേച്ചിയെകൊണ്ട് ട്രോളിയുടെ അറ്റം പിടിപ്പിച്ചു എമെർജെൻസി റൂമിലേക്ക് കയറ്റി ഞാൻ വേഗം ഇസിജി ലീഡുകൾ ഓരോന്നായി നെഞ്ചിൽ കണക്ട് ചെയ്യാൻ തുടങ്ങി ...പെട്ടെന്നാണ് അത് സംഭവിച്ചത്..ഒരു ദീർഘ ശ്വാസത്തോടെ അയാൾ ഒരു പിടച്ചിൽ പിടഞ്ഞു ആ ശ്വാസം നിലക്കുകയും ചെയ്തു .....

ഒരു സഡൻ കാർഡിയാക് അറസ്റ് സംഭവിച്ചു എന്ന് തിരിച്ചറിഞ്ഞ സമയം തന്നെ ഇസിജി ലീഡുകൾ പറിച്ചെറിഞ്ഞ് സിപിആർ തുടങ്ങിയ ഞാൻ ഡോക്ടർ എന്ന് ഉറക്കെ വിളിച്ചു...ഓടിയെത്തിയ ഡോക്ടർ അറ്റെന്ററെയും കൂട്ടി ട്രോളി തള്ളി ഐസിയുവിലേക്ക് നീങ്ങി...സിപിആർ ചെയ്തുകൊണ്ട് കൂടെ ഞാനും....ഐസിയുവിൽ എത്തിയ ഉടനെ ഡീഫിബ്രിലേഷൻ (ഷോക്ക്) സിപിആറും ഞാൻ തുടർന്നു..കാർഡിയോളജിസ്റിനെ ഇൻഫോമ് ചെയ്യലും ബാക്കി ചികിത്സകളും ഡോക്ടറുടെ നേതൃത്വത്തിൽ തുടർന്നുകൊണ്ടിരുന്നു

കാര്ഡിയോളജിസ്റ് വേഗം തന്നെ എത്തി..വിശദ പരിശോധനകൾക്ക് ശേഷം രോഗിയുടെ നില അതീവ ഗുരുതരം ആണെന്നും ആഞജിയോപ്ലാസ്റ്റി സൗകര്യങ്ങളോട് കൂടിയ വലിയ ആശുപത്രിയിലേക്ക് എത്രയും വേഗം മാറ്റേണ്ടതിന്റെ ആവശ്യകതയും കൂടെയുള്ളവരെ അറിയിച്ചു..ഇതിനിടയിൽ ഹൃദയ മിടിപ്പ് സാധാരണ നിലയിലേക്ക് വന്ന് തുടങ്ങി..മൊബൈൽ ഐസിയു സൗകര്യങ്ങളോട് കൂടിയ ആംബുലൻസ് തൃശൂർ നിന്നും അറേൻജ്ജ് ചെയ്ത് ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞപ്പോ അയാളെ പെരിന്തൽമണ്ണയിലെ വലിയ ആശുപത്രിയിലേക്ക് മാറ്റി..അപ്പോളും അബോധാവസ്ഥയിൽ തന്നെയായിരുന്നു അയാൾ...

പിറ്റേ ദിവസം എനിക്കും എന്റെ കസിൻ ബ്രദറിന്റെ ഒരു ചികിത്സാ ആവശ്യത്തിന് വേണ്ടി ആ ആശുപത്രിയിലേക്ക് പോകേണ്ടിയിരുന്നു..അവിടെ എത്തിയ ഉടനെ ഞാൻ ഐസിയുവിൽ ചെന്ന് രാത്രി ഷിഫ്റ്റ് ചെയ്ത രോഗിയെ പറ്റി അന്വേഷിച്ചു,,അവിടെ ആഞ്ചിയോ പ്ലാസ്റ്റി കഴിഞ്ഞ് നെഞ്ചിൽ പിടിപ്പിച്ച കുറെ കേബിളുകളുമായി ബെഡിൽ അല്പം തലയുയർത്തി കിടക്കുന്ന അരികിലേക്ക് ചെന്ന എന്നെ ഒന്ന് സൂക്ഷിച്ചു നോക്കിയ ശേഷം അയാൾ ഒന്ന് പുഞ്ചിരിച്ചു ....ഞാൻ പതിയെ അവിടെ നിന്നും തിരിച്ചിറങ്ങി...

രണ്ടാഴ്ചകൾക്ക് ശേഷം പകൽ പതിനൊന്ന് മണി സമയത്ത് ഒരു ആക്സിഡന്റ് കേസിന്റെ തിരക്കിൽ ക്യാഷ്വലിറ്റിയിൽ പരക്കം പായുന്ന എന്നെ നോക്കി പുറത്തെ വരാന്തയിൽ കുറെ നേരമായി രണ്ട് മൂന്നു പേര് നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു..ഇടക്ക് വരാന്തയിലേക്ക് ഇറങ്ങിയപ്പോൾ അവർ എന്റെ അരികിലേക്ക് വന്ന് ഈ ആളെ മനസ്സിലായോ എന്ന് ചോദിച്ചു..കൂടെയുള്ള ചെറുപ്പക്കാരനാണ് ചോദിച്ചത്..ഒന്ന് സൂക്ഷിച്ചു നോക്കി എനിക്ക് എവിടെയോ കണ്ട് പരിചയം ഉണ്ടെന്നും വ്യക്തമായില്ല എന്നും ഞാൻ പറഞ്ഞു ...അപ്പോൾ അയാൾ എന്റെ കൈ പിടിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു

" കുറച്ച് ദിവസം മുൻപ് അറ്റാക്ക് വന്ന ഒരാളെ മോൻ രക്ഷിച്ചു പെരിന്തല്മണ്ണയിലേക്ക് വിട്ടിരുന്നില്ലേ..ആ ആളാണ് ഞാൻ..ഇവിടെ നിന്ന് ബോധം പോകും മുൻപ് ഞാൻ അവസാനം കണ്ട മുഖം മോന്റെ ആയിരുന്നു...മറക്കില്ല മോനെ നിന്നെ..ഒരുപാട് നന്ദിയുണ്ട് " ഇത്രയും പറയുമ്പോളേക്ക് അയാളുടെ കണ്ണ് നിറഞ്ഞിരുന്നു...ഹെയ് അതെല്ലാം ജോലിയുടെ ഭാഗമാണ്..ഇടക്കിടെ ആർകെങ്കിലും ഒക്കെ ഇതേ പോലെ സംഭവിക്കാറുള്ളതാണെന്നും പറഞ്ഞു ഞാൻ ആക്സിഡന്റ് കേസിന്റെ തിരക്കിലേക്ക് അലിഞ്ഞു ചേർന്നു,,അപ്പോളും അയാൾക്കെന്തോക്കെയോ എന്നോട് പറയാൻ ഉണ്ടായിരുന്നെന്ന് എനിക്ക് തോന്നി.....

ഒരുപാട് നേഴ്‌സസ് ഇതേ പോലെ പലരുടെയും ജീവൻ അവസാന നിമിഷങ്ങളിൽ ഹോസ്പിറ്റൽ ഡ്യൂട്ടി ടൈമുകളിൽ രക്ഷിക്കുന്നുണ്ട്..എന്റേത് അതിലൊന്ന് മാത്രമാണ്...ആരും വന്ന് ഒരു വാക്ക് കൊണ്ട് പോലും നന്ദി പറഞ്ഞില്ലെങ്കിൽ പോലും അതെല്ലാം ഇനിയും അതെ പോലെ തന്നെ തുടരുകയും ചെയ്യും...പക്ഷെ പല വിധത്തിലുള്ള അവഗണനകളും അധിക്ഷേപങ്ങളും കുത്ത് വാക്കുകളും കേൾക്കുന്നതിനിടയിൽ ഇതേ പോലെ ഹൃദയം കൊണ്ട് പറയുന്ന ഒരു നന്ദി വാക്ക് കേൾക്കുമ്പോളുള്ള സുഖമുണ്ടല്ലോ സാറേ...അത് പറഞ്ഞറിയിക്കാനാവില്ല ....സിനിമയിൽ തസ്‌നി ഖാൻ പ്രതിനിനിധീകരിക്കുന്ന ആ ഇളക്കക്കാരികളായ നേഴ്‌സസ് അല്ല യഥാർത്ഥ നേഴ്സ്...അത് മനസ്സിലാകണമെങ്കിൽ സ്വന്തമായോ വേണ്ടപ്പെട്ടവർക്ക് വേണ്ടിയോ അല്പം അത്യാസന്ന നിലയിൽ ആശുപത്രിയിൽ ഒന്ന് കിടക്കണം....പര സഹായം വേണ്ട അവസ്ഥയിൽ ഉണ്ണാനും പെടുക്കാനും ഒന്ന് ചെരിഞ്ഞ് കിടക്കാനും പോലും പരസ്യമായി മാലാഖ എന്നു വിളിക്കുകയും രഹസ്യമായി ദുഷ്ട ചിന്തയോടെയും കാമ കണ്ണുകളോടെയും മാത്രം പലപ്പോഴും നിങ്ങളൊക്കെ നോക്കിയിട്ടുള്ള നേഴ്സ് മാത്രമേ കാണു .... അതുകൊണ്ട് വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്..ഞങ്ങളും മനുഷ്യരാണ്...മജ്ജയും മാംസവും വികാര വിചാരങ്ങളും ഉള്ള പച്ചയായ മനുഷ്യർ