മക്കളുടെ ആരോഗ്യപ്രശ്നങ്ങളാണ് മാതാപിതാക്കളുടെ ഏറ്റവുംവലിയ ആശങ്ക. കുട്ടികൾക്ക് എന്തു ഭക്ഷണം കൊടുക്കണം, എത്രത്തോളം കൊടുക്കണം എന്നിങ്ങനെ നൂറു സംശയങ്ങളുമായി ഡയറ്റീഷ്യന്മാരെ സമീപിക്കുന്ന മാതാപിതാക്കളുടെ എണ്ണം കൂടിക്കൂടിവരികയാണ്. ഇത്തരം സംശയങ്ങളുമായെത്തുന്നവരോട് ഡോക്ടർമാർ നൽകുന്ന ഉപദേശമിതാണ്. കഴിയുന്നതും വീട്ടിൽ നട്ടുനനച്ചുവളർത്തുന്ന പച്ചക്കറികളും പഴങ്ങളും നൽകൂ.
കേൾക്കുമ്പോൾ നെറ്റിചുളിക്കേണ്ട കാര്യമില്ല. മക്കൾക്ക് വച്ചുവിളമ്പാൻ ഏക്കറുകണക്കിന് പച്ചക്കറിത്തോട്ടം സ്വന്തമായുണ്ടാവേണ്ട ആവശ്യമില്ല. വീട്ടുമുറ്റത്തും ടെറസിലും കൃഷി ചെയ്തുണ്ടാക്കിയെടുക്കാവുന്നതല്ലേയുള്ളൂ കുട്ടികൾക്കു കഴിക്കാനാവശ്യമായ പച്ചക്കറികൾ.
മുറ്റത്തും പറമ്പിലും മണ്ണൊരുക്കി വെണ്ട, ചേന, പയർ, കോവൽ, പാവൽ തുടങ്ങിയ ഹ്രസ്വവിളകൾ കൃഷി ചെയ്യുക. ടെറസിലും ചെടിച്ചട്ടിയിൽ മണ്ണുനിറച്ച് കൃഷി ചെയ്യാം. കുട്ടികളെയും കൃഷിപ്പണിയിൽ സഹായിക്കാൻ നിർദേശിക്കുക. ചെടികൾ അവരെക്കൊണ്ട് നടീപ്പിക്കാം. ദിവസവും വെള്ളം നനയ്ക്കുന്ന ഉത്തരവാദിത്വം അവരെ ഏൽപിക്കാം. ഓരോ ദിവസവും അതിന്റെ വളർച്ച നിരീക്ഷിച്ച് കുട്ടികൾ കുറിച്ചുവയ്ക്കട്ടെ. മക്കളെ മൽസരമനോഭാവത്തോടെ കൃഷിയിൽ വ്യാപൃതരാക്കാം.
ഈ പച്ചക്കറികൾ കഴിയുന്നതും വേവിക്കാതെയോ പാതിവേവിച്ചോ മക്കളുടെ ഭക്ഷണത്തിൽ ദിവസേന ഉൾപ്പെടുത്തണം. കൃത്രിമ കീടനാശിനികളോ വളങ്ങളോ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിൽ വളർത്തിയെടുത്ത പച്ചക്കറിയോ പഴവർഗമോ കുട്ടികളുടെ ടിഫിൻബോക്സിൽ ഉറപ്പാക്കണം.