Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞിക്കാലിനു കൊതിച്ച ജനലക്ഷങ്ങൾ മറക്കില്ല ഈ ദിനം

louis മാതാപിതാക്കൾക്കൊപ്പം ലൂയിസും മകനും

ബോളിവുഡിലെ പ്രശസ്ത അവിവാഹിതരിൽ ഒരാളാണ് സംവിധായകൻ കരൺ ജോഹർ. പക്ഷേ ഇക്കഴിഞ്ഞ മാർച്ചിൽ അദ്ദേഹം ഒരു ട്വീറ്റിട്ടു: താൻ ഇരട്ടക്കുട്ടികളുടെ അച്ഛനും അമ്മയുമായി എന്നായിരുന്നു അത്. മകന്റെ പേര് യഷ്, മകൾ റൂഹി. ആ വാർത്ത കേട്ട് അധികമാരും ഞെട്ടിയതുമില്ല. കാരണം  ടെസ്റ്റ് ട്യൂബ് ശിശു സാങ്കേതിക വിദ്യയിലൂടെ, വാടക ഗർഭപാത്രം വഴിയുള്ള പ്രസവങ്ങൾ ബോളിവുഡിൽ ഇന്നൊരു പുതിയ സംഭവമൊന്നുമല്ല. ലോകത്തു തന്നെ ഇതുവരെ 60 ലക്ഷത്തിലേറെ ടെസ്‌റ്റ് ട്യൂബ് ശിശുക്കൾ ജനിച്ചിട്ടുണ്ടെന്നാണ് കണക്ക്. സൂപ്പർതാരങ്ങളായ ഷാറുഖ് ഖാനും ആമിർ ഖാനുമെല്ലാം ഇത്തരത്തിൽ വാടക ഗർഭപാത്രത്തിലൂടെ തങ്ങളുടെ പുതുതലമുറയ്ക്ക് ജീവൻ നൽകിയവരിൽപ്പെടും. നാലു പതിറ്റാണ്ടു മുൻപേ അതിനു സഹായിക്കുന്ന കണ്ടെത്തൽ ശാസ്ത്രം നടത്തിയതുമാണ്. ലോകത്തിലെ ആദ്യ ടെസ്റ്റ്യൂബ് ശിശു ‘മാരീ ലൂയിസ് ബ്രൗൺ’ പിറന്നിട്ട് ജൂലൈ 25ന് 39 വർഷം തികയുകയാണ്.  

ബ്രിട്ടിഷ് ഫിസിയോളജിസ്റ്റ് സർ റോബർട്ട് ജിയോഫെറി എഡ്വേർഡ്സ് ആണ് ലോകത്തിലെ ആദ്യ ടെസ്റ്റ്യൂബ് ശിശുവിന്റെ ജനനത്തിന് സഹായകരമായ കണ്ടെത്തലുകൾക്കു പിന്നിൽ പ്രവർത്തിച്ചത്. മക്കളില്ലാതെ വിഷമിക്കുന്ന ആയിരങ്ങൾക്ക് ആശ്വാസമാകുന്നതായിരുന്നു വൈദ്യശാസ്ത്രത്തിലെ നാഴികക്കല്ലായി മാറിയ ആ കണ്ടുപിടിത്തം. ഇതിന്റെ പ്രത്യുപകാരമെന്ന വണ്ണം വൈദ്യശാസ്ത്രത്തിനുള്ള 2010ലെ നൊബേല്‍ സമ്മാനവും ഡോ.റോബർട്ടിനായിരുന്നു. അദ്ദേഹത്തിന്റെ എൺപത്തിയഞ്ചാം വയസ്സിലായിരുന്നു ഈ നേട്ടം. പാട്രിക് സ്റ്റെപ്റ്റോ എന്ന ഗൈനക്കോളജിസ്‌റ്റിന്റെ കൂടെ സഹായത്തോടെയായിരുന്നു അദ്ദേഹം ഈ കണ്ടുപിടിത്തം നടത്തിയത്. 

1955ൽ തനിയെ ഗവേഷണം തുടങ്ങിയ എഡ്വേഡ്‌സ് കൃത്രിമ ഗർഭധാരണം സാധ്യമാണെന്നു കണ്ടതോടെയാണു സ്‌റ്റെപ്‌റ്റോയുമായി സഹകരിച്ചത്. ഗവേഷണത്തിനായി പണം കണ്ടെത്താൻ പോലും വിഷമിച്ച അവർ വ്യക്‌തികളിൽ നിന്നു ലഭിച്ച തുക ഉപയോഗപ്പെടുത്തിയാണു മുന്നോട്ടുനീങ്ങിയത്. അവർ കണ്ടെത്തിയ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ അഥവാ ഐവിഎഫ് (IVF) എന്ന കൃത്രിമ ഗർഭധാരണവിദ്യ ഇന്ന് കേരളത്തില്‍ വരെ സുപരിചിതമാണ്. 2013–ഏപ്രിൽ 11ന്  ഡോ.റോബർട്ട് അന്തരിച്ചു. പക്ഷേ ലോകത്തിലെ ആദ്യ ടെസ്റ്റ്യൂബ് ശിശു മാരീ ലൂയിസ് ബ്രൗണിന് ഇന്ന് മുപ്പത്തിയൊൻപതാം പിറന്നാളാണ്. അതും തികഞ്ഞ ആരോഗ്യത്തോടെ. 

ലൂയിയുടെ മാതാപിതാക്കളായ ജോണും ലെസ്‌ലിയും ഒൻപതു വർഷത്തെ ദാമ്പത്യത്തിനു ശേഷവും കുട്ടികളില്ലാതായതോടെയാണു ഈ രീതിയിൽ സന്താനോൽപാദനം നടത്തുന്നതിനു തയാറായത് .ദൈവത്തെ വെല്ലുവിളിച്ചു കൊണ്ടുള്ള ഗർഭധാരണമെന്നാണ് പരീക്ഷണകാലത്ത് വിവിധ മതവിഭാഗങ്ങളിൽ  നിന്നും സർക്കാരുകളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും വരെ ഡോക്ടർക്ക് കേൾക്കേണ്ടി വന്ന വിമർശനം. ഗർഭപാത്രത്തിൽ ബീജവും അണ്ഡവും കൂടിച്ചേർന്ന് കുഞ്ഞായി രൂപപ്പെടുന്ന സാധാരണരീതിയിലുള്ള ഗർഭധാരണത്തെ മറികടന്നുകൊണ്ടായിരുന്നല്ലോ ഡോക്ടറുടെ പരീക്ഷണം. അതും ഗർഭപാത്രത്തിനു പുറത്തുവച്ച് കൃത്രിമ സാഹചര്യങ്ങൾ സൃഷ്ടിച്ച് അതിൽ ബീജവും അണ്ഡവും കൂട്ടിച്ചേർത്ത് ‘ജീവൻ’ സൃഷ്ടിച്ചപ്പോൾ പ്രത്യേകിച്ചും. ഇത്തരത്തിൽ സൃഷ്ടിക്കുന്ന ‘ജീവനെ’ പിന്നീട് കൃത്യമായ ഇടവേളയ്ക്കു ശേഷം ഗർഭപാത്രത്തിൽ നിക്ഷേപിക്കും. 

ഉയർന്ന എതിർപ്പുകളും ശാസ്‌ത്രസമൂഹം ഉയർത്തിയ സംശയങ്ങളും അതിജീവിച്ചായിരുന്നു ലെസ്‌ലിയുടെ ഗർഭപാത്രത്തിൽ നിന്ന് കുഞ്ഞുലൂയീസിന്റെ ജനനം. ഇന്നും തികഞ്ഞ ആരോഗ്യത്തോടെ ജീവിക്കുന്ന ലൂയിസ്. മാത്രവുമല്ല 2004ൽ വിവാഹം കഴിഞ്ഞു. ഡോ.റോബർടും ആ ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. 2007ൽ സ്വാഭാവിക രീതിയിൽ ഒരു ആൺകുഞ്ഞിനെയും ലൂയിസ് പ്രസവിച്ചു. അവന്റെ പേര് കാമറൺ. 28–ാം വയസ്സിൽ ലണ്ടനിൽ അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്‌റ്റന്റായി ജോലി നോക്കുമ്പോഴായിരുന്നു പ്രസവം. അപ്പോഴും വിമർശനങ്ങൾക്ക് കുറവൊന്നുമില്ലായിരുന്നു. തന്റെ വീട്ടിലേക്കെത്തിയ വിമർശകരുടെ ചീത്തവിളി നിറഞ്ഞ കത്തുകളെല്ലാം സൂക്ഷിച്ചു വച്ചിട്ടുണ്ട് ലൂയിസ്. 

ടെസ്റ്റ്യൂബ് ശിശു എന്നു വിളിക്കുന്നത് കേൾക്കാൻ അത്ര ഇഷ്ടമില്ലെങ്കിലും വൈദ്യശാസ്ത്ര ചരിത്രത്തിലെ ഒരു നിർണായക കണ്ണിയായി മാറാൻ കഴിഞ്ഞതില്‍ ഏറെ സന്തോഷവതിയാണ് ലൂയിസ്. തന്റെ അനുഭവങ്ങളെല്ലാം ഉൾപ്പെടുത്തി My Life As the World's First Test-Tube Baby എന്ന ആത്മകഥയും രചിച്ചിട്ടുണ്ട്. ലോകത്തു ദമ്പതികളിൽ 10 ശതമാനത്തിനു വന്ധ്യതയുണ്ടെന്നാണു റിപ്പോർട്ട്. പാശ്‌ചാത്യരാജ്യങ്ങളിൽ മാത്രം രണ്ടു ശതമാനം വരെ കുട്ടികൾ ഇന്നു ജനിക്കുന്നത് ഐവിഎഫ് രീതിയിലാണ്.

Read more : വന്ധ്യത കാര്യവും കാരണവും