Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹെപ്പറ്റൈറ്റിസിനെ സൂക്ഷിച്ചില്ലെങ്കിൽ

hepatitis

വിവിധ കാരണങ്ങളാൽ കരളിനു വീക്കമുണ്ടാകുന്ന അവസ്ഥയാണു ഹെപ്പറ്റൈറ്റിസ്. മദ്യപാനം (ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്), വൈറസ് (വൈറൽ ഹെപ്പറ്റൈറ്റിസ്), അമിത വണ്ണം, പ്രമേഹം, വ്യായാമം ഇല്ലായ്മ എന്നിവമൂലം കരളിലടിയുന്ന കൊഴുപ്പ് (നാഷ് ഹെപ്പറ്റൈറ്റിസ്/ഫാറ്റി ലിവർ), രോഗപ്രതിരോധശേഷി ക്രമവിരുദ്ധമായി പ്രവർത്തിച്ചു കരളിനെ ദോഷകരമായി ബാധിക്കുന്ന അവസ്ഥ (ഓട്ടോ ഇമ്യൂൺ ഹെപ്പറ്റൈറ്റിസ്), വിഷപച്ചക്കറികളുടെ ഉപയോഗം, സ്വയം ചികിൽസ എന്നിവ കാരണമാകാം. കേരളത്തിൽ മദ്യപാനമാണു പ്രധാനകാരണം. 

വൈറൽ ഹെപ്പറ്റൈറ്റിസ് 

എ,ബി,ഇ, സി ഹെപ്പറ്റൈറ്റിസുകൾ സാധാരണ കണ്ടുവരുന്നു. വൈറൽ ഹെപ്പറ്റൈറ്റിസ് രണ്ടു തരമുണ്ട്; അക്യൂട്ട് (ഹ്രസ്വകാലം), ക്രോണിക് (ദീർഘകാലം). അക്യൂട്ട് രോഗത്തിനു കാരണം എ, ബി, ഇ വൈറസുകൾ. കുട്ടികളിൽ സാധാരണ കാണുന്നത് ഹെപ്പറ്റൈറ്റിസ് എ. ലക്ഷണങ്ങൾ: പനി, വിശപ്പില്ലായ്മ, ഛർദി, മൂത്രത്തിനു മഞ്ഞനിറം, കണ്ണിനു മഞ്ഞനിറം. 

പൊതുവേ അപകടകാരിയല്ലാത്ത മഞ്ഞപ്പിത്തമാണ് ഇത്. അപൂർവമായി അപകടകരമാകാം. വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും അക്യൂട്ട് ഹെപ്പറ്റൈറ്റിസ് പകരാം. ശുദ്ധജലം തിളപ്പിച്ചാറിയശേഷം കുടി‌ക്കുക. കൈകൾ വൃത്തിയായി സൂക്ഷിക്കുക. ഹെപ്പറ്റൈറ്റിസ് എ തടയാൻ പ്രതിരോധ കുത്തിവയ്പുകളുണ്ട്. 

അക്യൂട്ട് ലിവർ ഫെയ്‌ലിയർ 

അക്യൂട്ട് ഹെപ്പറ്റൈറ്റിസിന്റെ പരിണിത ഫലമായി കരളിന്റെ പ്രവർത്തനം പൂർണമായി നിലയ്ക്കുന്ന അവസ്ഥയുണ്ടായേക്കാം (അക്യൂട്ട് ലിവർ ഫെയ്‌ലിയർ). മരണംവരെ സംഭവിക്കാം. ലക്ഷണങ്ങൾ: ബോധക്ഷയം, മൂക്കിൽനിന്നും വായിൽനിന്നും രക്തം വരിക, മലം കറുത്തു പോകുക. നല്ലപങ്ക് രോഗികൾക്കും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണ്ടിവരാം. 

ക്രോണിക് ഹെപ്പറ്റൈറ്റിസ് 

കാരണം: ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾ. ലക്ഷണങ്ങൾ പ്രകടിപ്പിക്കില്ല എന്നതാണ് വലിയ അപകടം. പരിശോധനയിലൂടെ മാത്രമേ കണ്ടെത്താനാകൂ. രോഗം നീണ്ടുനിൽക്കുന്നതിനനുസരിച്ചു കരളിൽ വ്രണങ്ങൾ രൂപപ്പെടും. സിറോസിസ് അടക്കമുള്ള അസുഖങ്ങൾ ഉണ്ടാകാം. 75 ശതമാനവും കരൾ നശിച്ചുകഴിഞ്ഞിട്ടേ സാധാരണ കരൾരോഗ ലക്ഷണങ്ങൾ പുറത്തുവരാറുള്ളൂ. സിറോസിസ് ലക്ഷണങ്ങൾ: മഞ്ഞപ്പിത്തം, കാലിൽ നീര്, കറുത്ത മലം, മഹോദരം, രക്തം ഛർദിക്കൽ, ദേഹത്തു കറുത്ത പാടുകൾ, ബോധക്ഷയം. 

ലിവർ കാൻസർ 

സിറോസിസ് രോഗികളിൽ ലിവർ കാൻസർ സാധ്യത കൂടുതലാണ്. അൾട്രാ സൗണ്ട് സ്കാനിങ്, സിടി സ്കാൻ, എംആർഐ സ്കാൻ, രക്തപരിശോധന എന്നിവയിലൂടെ അസുഖം കണ്ടെത്താം. സിറോസിസ് രോഗികൾ ആറുമാസത്തിലൊരിക്കൽ അൾട്രാസൗണ്ട് സ്കാനിങ് ചെയ്യണം. ഇത്തരത്തിൽ കരളിലുണ്ടാകുന്ന (മറ്റു ഭാഗങ്ങളിൽനിന്നു കരളിലേക്കു പകരുന്നവയല്ല) കാൻസറുകൾ ശസ്ത്രക്രിയയിലൂടെയോ റേഡിയോ അബ്ലേഷൻ ചികിൽസയിലൂടെയോ ഭേദമാക്കാം. ചിലപ്പോൾ കരൾമാറ്റം വേണ്ടിവരാം. 

ക്രോണിക് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗികൾക്കെല്ലാം സിറോസിസ് വരണമെന്നില്ല. ഹെപ്പറ്റൈറ്റിസ് ബി വൈറസ് ശരീരത്തിലെത്തിയാൽ അതു നിർജീവമായിരിക്കാനോ സജീവമാകാനോ സാധ്യതയുണ്ട്. രക്തപരിശോധനയിലൂടെയാണ് വൈറസുകളെ കണ്ടെത്തുക. നിർജീവ വൈറസുകൾക്കു ചികിൽസ വേണ്ട. ഇവ പിന്നീടു സജീവമാകാനിടയുള്ളതിനാൽ ഇടയ്ക്കിടെ പരിശോധന നടത്തണം. 

ഹൈപ്പറ്റൈറ്റിസ് ബി പകരുന്നത്: രക്തമാറ്റം, ലൈംഗിക ബന്ധം, അണുവിമുക്തമാക്കാത്ത സിറിഞ്ചുകൾ, സിറിഞ്ചിലൂടെയുള്ള ലഹരി ഉപയോഗം, അണുമുക്തമാക്കാത്ത ഡയാലിസിസ് മെഷിൻ, അമ്മയിൽനിന്നു കുഞ്ഞിലേക്ക്, മുറിവുകൾ എന്നീ മാർഗങ്ങളിലൂടെ.  വീട്ടിൽ ഒരാൾക്കു വന്നാൽ പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. കുടുംബാംഗങ്ങൾ പ്രതിരോധ കുത്തിവയ്പെടുക്കണം. 

ഹെപ്പറ്റൈറ്റിസ് ബിയേക്കാൾ വേഗത്തിൽ പകരും ഹെപ്പറ്റൈറ്റിസ് സി. നേരത്തെയുണ്ടായിരുന്ന കുത്തിവയ്പ് ചികിൽസയെക്കാൾ ഫലപ്രദമായ മരുന്ന് ഇതിന് ഇപ്പോഴുണ്ട്. 

ഗർഭിണികളും പ്രായമായവരും ശ്രദ്ധിക്കുക 

ഗർഭിണികളെ ഹെപ്പറ്റൈറ്റിസ് ബി ബാധിക്കാം. ഗർഭകാല മഞ്ഞപ്പിത്തം അമ്മയുടെ മരണത്തിനോ ഗർഭഛിദ്രത്തിനോവരെ കാരണമായേക്കാം. വൈറസ് കൊണ്ടോ ഗർഭസംബന്ധമായ കാരണങ്ങൾ കൊണ്ടോ മഞ്ഞപ്പിത്തമുണ്ടാകാം. രക്തസമ്മർദമുയരുന്നതു കൊണ്ടും കരളിൽ കൊഴുപ്പടിഞ്ഞും മഞ്ഞപ്പിത്തമുണ്ടായേക്കാം. എത്രയും വേഗം രോഗം കണ്ടെത്തി ചികിൽസ ആരംഭിക്കുന്നതും പ്രസവം നേരത്തെയാക്കുന്നതുമാണു പ്രതിവിധി. ഹെപ്പറ്റൈറ്റിസ് ബി കുഞ്ഞിലേക്കും പകരാം. ഈ വൈറസ് ശരീരത്തിൽ ദീർഘകാലം തുടരാനും പിന്നീട് സിറോസിസ് പോലുള്ള രോഗങ്ങളിലേക്കെത്താനും സാധ്യതയുണ്ട്. ഇതു തടയാനായി അമ്മയ്ക്കു ഗർഭാവസ്ഥയിൽ ആവശ്യമായ ചികിൽസകളും പ്രസവശേഷം കുഞ്ഞിന് ആവശ്യമായ വാക്സിനുകളും നൽകണം. 

ഗർഭാവസ്ഥയിൽ ഹെപ്പറ്റൈറ്റിസ് ഇ വൈറസ് ഉണ്ടായാലും സാരമായി ബാധിക്കാം. പിത്തസഞ്ചിയിലെ കല്ല് പിത്തക്കുഴലിലേക്ക് ഇറങ്ങി കുഴലിൽ ബ്ലോക്കുണ്ടാക്കുന്നതു മൂലവും മഞ്ഞപ്പിത്തമുണ്ടാകാം. ഗർഭിണികൾക്കു പ്രസവമടുക്കുന്ന സമയത്തായി കഠിനമായ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. ചെറിയ ശതമാനം പേരിൽ ഇതുമൂലം കുഞ്ഞിനു വളർച്ചക്കുറവുണ്ടാകാം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ എത്രയുംവേഗം കരൾ പരിശോധന നടത്തണം.  മഞ്ഞപ്പിത്തം ഏറെ അപകടകരമാകുന്നതു പ്രായമായവരിലാണ്. കാരണം ലിവർ സിറോസിസോ പിത്തക്കുഴലിലെ തടസ്സമോ ആകാം. 

ഗിൽബേർട്ട് സിൻഡ്രോം 

ചിലരിൽ മറ്റു ലക്ഷണങ്ങളൊന്നും പ്രകടമാകാതെ മഞ്ഞപ്പിത്തം കണ്ടുവരാറുണ്ട്. ഇതു ജന്മനായുണ്ടാകുന്നതാണ് (ഗിൽബേർട്ട് സിൻഡ്രോം) വലിയ അപകടകാരിയല്ല. ആന്റിബയോട്ടിക്കുകൾ, അപസ്മാരത്തിനുള്ള മരുന്നുകൾ, വേദനസംഹാരികൾ എന്നിവയുടെ ഉപയോഗവും ചിലപ്പോൾ മഞ്ഞപ്പിത്തത്തിനു കാരണമായേക്കാം. 

ഭക്ഷണം ശ്രദ്ധിക്കുക 

കരൾരോഗം മൂർച്ഛിച്ചാൽ വിശപ്പു കുറയും, മെലിയും. ഇടവിട്ട് അൽപാൽപമായി ഭക്ഷണം കഴിക്കണം. സിറോസിസ് രോഗികളിൽ ആൽബുമിന്റെ അളവ് കുറയും. ഇവർ മുട്ടയുടെ വെള്ള കഴിക്കുന്നതു നല്ലതാണ്. കാപ്പി കുടിക്കുന്നതു കരൾരോഗങ്ങൾ തടയുമെന്നാണു പുതിയ പഠനങ്ങൾ പറയുന്നത്. പഞ്ചസാര ചേർക്കാതെ കട്ടൻകാപ്പി ഉയോഗിക്കുന്നതാണ് ഉത്തമം. ഉപ്പിന്റെ അളവ് കുറയ്ക്കണം. 

കടപ്പാട്: ഡോ. ജോൺ മേനാച്ചേരി, ഹെപ്പറ്റോളജിസ്റ്റ് 

രാജഗിരി ഹോസ്പിറ്റൽ 

ചുണങ്ങംവേലി, ആലുവ