ലക്ഷണങ്ങൾ പ്രകടമാകും മുൻപേ അർബുദ നിർണയം നടത്താൻ സഹായിക്കുന്ന ഒരു പുതിയ രക്തപരിശോധന ഗവേഷകർ വികസിപ്പിച്ചു.
ജോൺഹോപ്കിൻസ് കിമ്മെൽ സെന്ററിലെ ഗവേഷകരാണ് നശിച്ചു കൊണ്ടിരിക്കുന്ന അർബുദ കോശങ്ങളിൽ നിന്ന് ചെറിയ അംശം ഡിഎൻഎ യെ തിരിച്ചറിയാവുന്ന ഈ ടെസ്റ്റ് വികസിപ്പിച്ചത്.
അർബുദ മുഴകളിലെ ഡിഎൻഎ യെയും മറ്റുതരം ഡിഎൻഎ യെയും അതായത് ചിലപ്പോൾ അർബുദത്തിന്റെ ജൈവസൂചകങ്ങൾ എന്നു തെറ്റിദ്ധരിക്കാറുള്ളവയെയും വേർതിരിച്ചറിയാൻ ഈ പരിശോധനയിലൂടെ സാധിക്കുന്നു.
ശ്വാസകോശാർബുദം, സ്തനാർബുദം, കുടലിലെ അർബുദം, അണ്ഡാശയ അർബുദം ഇവ നേരത്തെ തിരിച്ചറിയാൻ ഈ രക്ത പരിശോധയിലൂടെ സാധിച്ചു. പഠനത്തിൽ പങ്കെടുത്ത പകുതിയിലധികം രോഗികളിൽ അർബുദ നിർണയം നടത്താൻ ഗവേഷകർക്ക് സാധിച്ചു. എത്രയും നേരത്തെ അർബുദം തിരിച്ചറിയുക എന്നതായിരുന്നു ഗവേഷകരുടെ ലക്ഷ്യം.
ഇത്തരമൊരു പരിശോധന ആദ്യത്തെതാണെന്നും ഇതുവരെ അർബുദം നിർണയിക്കപ്പെടാത്തവരിൽ രോഗനിർണയം നടത്താൻ ഇതു സഹായിക്കും എന്നും ഗവേഷകർ അവകാശപ്പെടുന്നു.
എത്രയും നേരത്തെ രോഗം കണ്ടുപിടിക്കുന്നത് ജീവൻ രക്ഷിക്കാൻ വളരെ പ്രധാനമാണെന്ന് സയൻസ് ട്രാൻസിഷണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.