Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോളിയോ വൈറസ്; അറിയേണ്ടതെല്ലാം

Vaccine contamination forces tracking of recipient kids in UP

1. വൈൽഡ് പോളിയോ വൈറസ് എന്താണ്?

നൂറ്റാണ്ടുകൾ ആയി അംഗവൈകല്യം ഉണ്ടാക്കിയിരുന്ന പോളിയോയ്ക്ക് കാരണമായ വൈറസ് ഒരൊറ്റ ഇനം അല്ല. മൂന്നു തരം പോളിയോ രോഗാണുക്കൾ ഉണ്ട്. ടൈപ്പ് ഒന്ന്, ടൈപ്പ് രണ്ട്, ടൈപ്പ് മൂന്ന്.

ഇവയിൽ ഏറ്റവും പ്രധാനം ടൈപ്പ് ഒന്ന്. പോളിയോ രോഗനിർമാർജ്ജന ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങളിൽ എടുത്തു പറയാവുന്ന നാഴികക്കല്ലുകളിൽ ആദ്യത്തേത് മേലെ പറഞ്ഞ മൂന്നു തരം വൈറസുകളിൽ ടൈപ്പ് രണ്ട് ലോകത്തു നിന്ന് തന്നെ കെട്ടു കെട്ടിക്കുക ആയിരുന്നു. 1999നു ശേഷം ഈ വൈറസ് ലോകത്തു ഒരിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 2015–ൽ ഈ വൈറസ് നിർമാർജ്ജനം ചെയ്‌തതായി പ്രഖ്യാപിക്കപ്പെട്ടു. രണ്ടാമത്തെ നാഴികക്കല്ല് പോളിയോ വൈറസ് മൂന്ന്. 2012 നവംബർ മാസത്തിനു ശേഷം ലോകത്തൊരിടത്തും ടൈപ്പ് മൂന്നു വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇപ്പോൾ ലോകത്ത് ആകെ ഒരു തരം വൈൽഡ് പോളിയോ വൈറസേ ഉള്ളൂ. ടൈപ്പ് ഒന്നു മാത്രം. അതും ഏതാനും നാളുകൾ കൊണ്ട് തീരെ ഇല്ലാതെ ആവും. ഇക്കഴിഞ്ഞ സെപ്റ്റംബർ 25 വരെ ഉള്ള കണക്കു പ്രകാരം അതെത്ര എണ്ണം എന്നോ ? ആകെ പതിനെട്ടു കേസുകൾ. 14 എണ്ണം പാക്കിസ്ഥാനിലും നാലെണ്ണം അഫ്ഗാനിസ്ഥാനിലും.

2. എന്താണ് വാക്സിൻ വൈറസ് ?

പോളിയൊക്കെതിരെ വാക്സിൻ നിർമാണം തുടങ്ങിയത് 1930കളിൽ. അന്നു വരെ ഉള്ള സാങ്കേതിക വിദ്യ വച്ച് പോളിയോ രോഗാണുക്കളെ കൊന്നു വാക്സിൻ ആയി ഉപയോഗപ്പെടുത്തുക എന്ന രീതി ആയിരുന്നു. പലരും ആ രീതിയിൽ ശ്രമം നടത്തി എങ്കിലും 1955–ൽ ജോനാസ് സാൽക്ക് ആണ് ഇക്കാര്യത്തിൽ വിജയം കണ്ടത്. 

മൂന്ന് ഇനം പോളിയോ വൈറസുകളെ കൊന്ന്, കിൽഡ് പോളിയോ വാക്സിൻ ഉണ്ടാക്കി. അന്ന് തൊട്ട് അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ, യൂറോപ്പിലെ മറ്റു 47 രാജ്യങ്ങൾ ഈ വാക്സിൻ ഉപയോഗിച്ചു. 1988 ആവുമ്പോഴേക്കും ആ രാജ്യങ്ങളിൽ പോളിയോ ഉന്മൂലനം ചെയ്യപ്പെട്ടു. ഒരു പോരായ്‌മ മാത്രം. അതിനു വില ഒരു പാട് കൂടുതൽ.

1963–ൽ ആൽബർട്ട് സാബിൻ ഈ വൈറസുകളെ കൊല്ലാതെ രോഗം ഉണ്ടാക്കാനുള്ള കഴിവ് നശിപ്പിച്ചു വാക്സിൻ ഉണ്ടാക്കുന്ന സാങ്കേതിക വിദ്യയിലൂടെ ഓറൽ പോളിയോ വാക്സിൻ നിർമിച്ചു. അതായതു വൈറസ് പെറ്റുപെരുകും, രോഗം ഉണ്ടാക്കാതെ. ഇന്ത്യ അടക്കം നൂറ്റി 26 രാജ്യങ്ങൾ ഓറൽ പോളിയോ വാക്സിൻ ആണ് സ്വീകരിച്ചത്. പ്രധാന കാരണം അതിന്റെ വിലക്കുറവ് തന്നെ. 24 രാജ്യങ്ങൾ രണ്ടു വാക്സിനുകളും ഒരു പോലെ ഉപയോഗിച്ചു.

നമ്മൾ 1978 മുതൽ 2016 ഏപ്രിൽ 25 വരെ ഈ ഓറൽ പോളിയോ വാക്സിൻ ആണ് ഉപയോഗിച്ചത്. അതായതു 38 വർഷം. ഇതേ വാക്സിൻ ഉപയോഗിച്ചാണ് നമ്മൾ ഈ രാജ്യത്തു നിന്നു പോളിയോ ഇല്ലാത്ത അവസ്ഥയിൽ എത്തിച്ചത്. കേരളത്തിൽ ഒരു പോളിയോ കേസ് ഉണ്ടായതു 2000–ൽ. ഇന്ത്യയിൽ 2011 ജനുവരി 13–ന്.

3. എന്താണ് വി ഡി പി വി ( വാക്സിൻ ഡിറൈവ്ഡ് പോളിയോ വൈറസ്) ?

ഓറൽ പോളിയോ വാക്സിൻ ഉപയോഗിക്കുമ്പോൾ പത്തു ലക്ഷത്തിൽ ഒന്ന് എന്ന രീതിയിൽ ഈ വാക്സിൻ വൈറസിൽ ജനിതക മാറ്റം ഉണ്ടാവാം. ഇതിൽ ഏറ്റവും കൂടുതൽ സാധ്യത ടൈപ്പ് രണ്ട് വാക്സിൻ വൈറസിന്. അങ്ങനെ സംഭവിക്കുമ്പോൾ ഇത് രോഗം ഉണ്ടാക്കാനുള്ള കഴിവ് തിരികെ കിട്ടുന്നു. അത് മറ്റുള്ളവരിലേക്ക് പടരുകയും ചെയ്യും.

പോളിയോ ഉന്മൂലനം ചെയ്ത പല രാജ്യത്തും വി ഡി പി വി റിപ്പോർട്ട് ചെയ്യപ്പെടുന്നതാണ് നമ്മൾ പലപ്പോഴും പോളിയോ കേസ് എന്ന രീതിയിൽ വായിക്കാറ്. 2016–ൽ സിറിയയിൽ 92 കേസുകൾ ഉണ്ടായി. പക്ഷേ ഫലപ്രദമായ ഇടപെടലുകൾ കൊണ്ട് 2017–ൽ ഒരൊറ്റ കേസ് പോലും ഉണ്ടായില്ല. ഈ വർഷം ആഫ്രിക്കൻ രാജ്യങ്ങളിൽ ചില കേസുകളും മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. 

ഇന്ത്യയിൽ 2009–ൽ ആണ് ഇത്തിരി കേസുകൾ വി ഡി പി വി ഉണ്ടായത്. 2016–ൽ ഒരു കേസ്. അത് കഴിഞ്ഞു 17ലും 18ലും വി ഡി പി വി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഈ വൈറസുകളുടെ സാന്നിധ്യം ചുറ്റുപാടുകളിൽ ഉണ്ടോ എന്ന് നമ്മൾ ഏറെ ജാഗരൂകർ ആണ്. ഇന്ത്യയിലെ എട്ട് ലാബറട്ടറികളിൽ ആയിരക്കണക്കിന് സ്വീവേജ് സാമ്പിളുകൾ പരിശോധിക്കുന്നു. അത്തരം പരിശോധനകളിൽ ഒന്നാണ് രണ്ടു വർഷം മുൻപ് ഒരു വി ഡി പി വി റിപ്പോർട്ട് ചെയ്ത വാർത്ത നമ്മൾ വായിച്ചത്. അതുപോലെ സ്വീവേജ് സാമ്പിളിൽ ടൈപ്പ് രണ്ട് വാക്സിൻ വൈറസ് കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണത്തിൽ ആണ് വാക്സിൻ നിർമാണ കമ്പനി പണ്ട് ഉപയോഗിച്ചിരുന്ന ട്രിവാല്നട് പോളിയോ വാക്സിൻ ആണ് ഇറക്കിയത് എന്നത് മനസ്സിലാക്കുന്നത് 

എന്താണ് പോളിയോ എൻഡ് ഗെയിം സ്ട്രാറ്റജി ?

ലോകം പോളിയോ നിർമാർജ്ജന ലക്ഷ്യം നേടുന്നതിനുള്ള അവസാന പടികൾ ആണിത്.

പ്രധാനമായും മൂന്നു കാര്യങ്ങൾ 

1. ലോകത്തു നിന്ന് തീരെ ഇല്ലാതെ ആയ പോളിയോ വൈറസുകൾ അടങ്ങിയ ലൈവ് വാക്സിനുകൾ മാറ്റം വരുത്തുക. ആ തീരുമാന പ്രകാരം ആണ് നമ്മൾ ട്രിവാലന്റിൽ നിന്ന് ബിവാല്നട് വാക്സിനിലേക്കു മാറിയത്.

2. മെല്ലെ മെല്ലെ ഓറൽ പോളിയോ നിർത്തുക, പകരം കിൽഡ് വാക്സിൻ മാത്രം തുടരുക.

3. ഒടുവിൽ, പോളിയോ നിർമാർജ്ജനം എന്ന ലക്ഷ്യം നേടിയ ശേഷം എല്ലാ വാക്സിനുകളും നിർത്തുക.

ലോകം പോളിയോ നിർമാർജ്ജനത്തിന്റെ അവസാന പടിയിൽ എത്തി നിൽക്കുമ്പോൾ, ലോകം മുഴുവൻ അതിനായി ഓരോ രീതികൾ അവലംബിക്കുമ്പോൾ അതിനെ ഗൗനിക്കാതെ ആരെങ്കിലും നീങ്ങിയാൽ അത് അനുവദിച്ചു കൊടുത്തു കൂടാ.

നമ്മൾ ഭയപ്പെടേണ്ടതുണ്ടോ ?

കഴിഞ്ഞ 38 വർഷമായി നമ്മൾ ഉപയോഗിച്ച അതേ വാക്സിൻ ആണിത് എന്നതുകൊണ്ട് ഈ രാജ്യത്തെ ജനത ഇതേക്കുറിച്ചു വേവലാതിപ്പെടേണ്ടതില്ല.