സൈക്കിളേറി തുരത്താം, കോവിഡിനെ
Mail This Article
കോവിഡ് പ്രതാപിയാക്കി മാറ്റിയ പഴയൊരു താരമുണ്ട്, സൈക്കിൾ! ഫിറ്റ്നസ് സെന്ററുകൾ തുറന്നെങ്കിലും പടരുന്ന മഹാമാരിയുടെ ഭീതിയിൽ വ്യായാമം വീട്ടിലൊതുക്കിയവർ സൈക്കിളിനെ കൂടെ കൂട്ടിയതോടെ ഡിമാൻഡും കൂടി. കോവിഡ് കാലത്ത് വ്യാപാരം ഇരട്ടിയോളം വർധിച്ചു.
ട്രെൻഡ്
സൈക്കിൾ റൈഡേഴ്സ് ക്ലബുകളുടെ കടന്നു വരവു യുവ തലമുറയെ ഉൾപ്പെടെ സൈക്കിളിലേറ്റി. നല്ല വ്യായാമം നൽകുന്നതോടൊപ്പം പരിസ്ഥിതിക്ക് ഹാനികരമാകില്ലെന്നതും ഡിമാൻഡിനു കാരണമാണ്. ചെറിയ കുട്ടികളുടെയും മുതിർന്നവരുടെയും ഉൾപ്പെടെ എല്ലാത്തരം സൈക്കിളുകളുടെയും വിൽപനയിൽ വർധനയുണ്ട്. പല തരത്തിലുള്ള സൈക്ലിങ് റൈഡുകൾ ക്ലബുകൾ സംഘടിപ്പിക്കാറുണ്ട്. സമീപപ്രദേശങ്ങളിലുള്ള കറക്കം മുതൽ അയൽ ജില്ലകളിലേക്കു വരെ ഇവ നീളും.
വ്യായാമം
ജിംനേഷ്യങ്ങളും ഹെൽത്ത് ക്ലബ്ബുകളും ഫിറ്റ്‌നസ് സെന്ററുകളും അടച്ചിട്ടപ്പോഴും വ്യായാമത്തിനു പലരും സൈക്കിൾ ഉപയോഗിച്ചു തുടങ്ങിയിരുന്നു. പൊതു വാഹനങ്ങളിൽ യാത്ര സുരക്ഷിതമല്ലെന്നു കുറെപ്പേരെങ്കിലും കരുതുന്നതും പെട്രോൾ വില കൂടിയതും സൈക്കിളിന്റെ വിൽപനയ്ക്കു ഗുണമായി. പഠനം ഓൺലൈൻ മാത്രമാകുകയും വീടുകളിൽ തന്നെയിരിക്കാൻ നിർബന്ധിതരാകുകയും ചെയ്ത കുട്ടികളുടെ വ്യായാമത്തിനും വിനോദത്തിനും സൈക്കിൾ ഉപകരിക്കുന്നു.
കോവിഡ് കാലത്ത് ഒട്ടേറെ ആളുകളാണ് സൈക്കിൾ ക്ലബിൽ പുതുതായി അംഗങ്ങളാകുന്നത്. ഇതിൽ ചെറു പ്രായത്തിലുള്ളവരും 60 വയസ്സ് പിന്നിട്ടവരുമുണ്ട്. കാർഡിയോ വ്യായാമം ആയതിനാൽ ഹൃദയാരോഗ്യത്തിനു നല്ലതാണ്. മാനസിക പിരിമുറുക്കം കുറയ്ക്കാനും സഹായിക്കും.’’
English Summary : During lockdown, an increasing number of people have turned to walking and cycling