ADVERTISEMENT

‘അന്ധത നമ്മളെ വസ്തുക്കളിൽ നിന്നും അകറ്റും, എന്നാൽ ബധിരത നമ്മെ മനുഷ്യരിൽ നിന്നുമാണ് അകറ്റുക.’ - ഹെലൻ കെല്ലർ

മാർച്ച് 3 ലോക കേൾവി ദിനമായാണ് ആചരിക്കപ്പെടുന്നത്. 2021ലെ ലോക കേൾവി ദിന സന്ദേശം സർവർക്കും ശ്രവണ പരിചരണം എന്നതാണ്. അതായത് ശ്രവണ സംബന്ധമായ തകരാറുകൾ ഓരോ പ്രായത്തിലും നേരത്തെ കണ്ടെത്തുകയും സമയോചിതമായ ഇടപെടൽ നടത്തുകയും ചെയ്യുക.  

ചെലവുകുറഞ്ഞ മാർഗങ്ങൾ അവലംബിച്ചു ശ്രവണത്തകരാറുകൾ ഉള്ളവരെ കണ്ടെത്തുന്നത് കേൾവി നഷ്ടപ്പെടുന്നവർക്ക് ഏറെ പ്രയോജനം ചെയ്യും. സാർവത്രികമായ ആരോഗ്യപരിരക്ഷക്കായി ദേശീയ ആരോഗ്യ പദ്ധതികളിൽ ചെവി / ശ്രവണ പരിചരണം  സംയോജിപ്പിക്കുന്നത് ധാരാളം പേർക്ക് സഹായകരമാകും. 

പെട്ടെന്നുണ്ടാകുന്ന കേൾവിത്തകരാറുകൾ

പെട്ടെന്നുണ്ടാകുന്ന കേൾവി തകരാറുകൾ ഭയപ്പെടുത്തുന്ന ലക്ഷണമാണ്. വളരെ സ്വാഭാവികമായി ജീവിച്ചുകൊണ്ടിരിക്കുന്ന വ്യക്തി ഒറ്റ നിമിഷം കൊണ്ട് ചുറ്റുപാടുകളിൽ നിന്നും അന്യവൽക്കരിക്കപ്പെട്ടു പോകുന്ന നിമിഷമാണ് അത്. ഒരു ചെവിയെയോ ഒരേസമയം ഇരുചെവികളെയുമോ അത് ബാധിക്കാം. ഇത്തരത്തിൽ പെട്ടെന്നുണ്ടാകുന്ന കേൾവി കുറവ് ബാഹ്യ മധ്യ കർണങ്ങളുടെ  കുഴപ്പങ്ങൾ മൂലമോ (Conductive) ഉൾചെവിയേയോ ഞരമ്പിനെയോ ബാധിക്കുന്ന പ്രശ്നങ്ങൾ മൂലമോ ആകാം (Sensori Neural )

ലക്ഷണങ്ങൾ

∙ പെട്ടെന്ന്  ചെവി അടഞ്ഞു പോയതു പോലെ തോന്നുക. 

∙ ഒരു ഭാഗത്ത് മാത്രമാണെങ്കിൽ കേൾവി നഷ്ടപ്പെട്ടത് പെട്ടെന്ന് അറിയാൻ താരതമ്യേന കൂടുതൽ ശ്രദ്ധ വേണ്ടിവരും. 

∙ ജലദോഷം മൂക്കടപ്പ് മുതലായവ വരുമ്പോൾ ചെവി അടഞ്ഞു പോയതാണെന്ന് തെറ്റിദ്ധരിക്കാൻ ഇടയുണ്ട്.

∙ ചെവിയിൽ മൂളൽ ശബ്ദം

∙ തലകറക്കം 

രോഗനിർണയ പരിശോധനകൾ

∙ ലക്ഷണം തുടങ്ങിയശേഷം ആദ്യത്തെ 72 മണിക്കൂറുകൾ നിർണായകം ആണ്. ആ സമയത്ത് ഇടപെടൽ നടത്തിയാൽ പഴയതുപോലെ കേൾവി തിരികെ കിട്ടാനുള്ള സാധ്യത കൂടുതലാണ്.

∙ ഒരു ഇ എൻ ടി ഡോക്ടർ ഉടനെ കാണുകയും പരിശോധനകൾ നടത്തുകയും വേണം. ചെവിയിലെ ചെപ്പി / ചെവിക്കായം കൊണ്ടുള്ള പ്രശ്നമാണെങ്കിൽ എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കും. 

∙ അതല്ലെങ്കിൽ ഏതുതരം കേൾവി കുറവാണ് എന്നത് ലളിതമായ ട്യൂണിംഗ് ഫോർക്ക്  പരിശോധനയിലൂടെ തന്നെ ഒപി യിൽ നിന്നുതന്നെ കണ്ടെത്താൻ സാധിക്കും . 

∙ ഉൾചെവിയെയും ഞരമ്പിനെയും ബാധിക്കുന്ന കേൾവി കുറവ് കൂടുതൽ ഗുരുതരമാണ്. 

ഓഡിയോമെട്രിപരിശോധന

ഇതിലൂടെ അല്പംകൂടി കൃത്യമായ രോഗനിർണയം സാധ്യമാകും. കേൾവിയുടെ അടുത്ത മൂന്ന് ഫ്രീക്വൻസികളിൽ 30 ഡെസിബലിൽ അധികം കുറവുണ്ടെങ്കിൽ പെട്ടെന്നുണ്ടായ സാരമായ തകരാർ ആണെന്ന് അനുമാനിക്കാം. 

മുൻപ് ഓഡിയോമെട്രി പരിശോധനയ്ക്ക് വിധേയമാകാത്ത ആളാണെങ്കിൽ രോഗലക്ഷണം ഉള്ള ചെവിയുടെ കേൾവി നോർമൽ ചെവിയുടെ കേൾവിയുമായി താരതമ്യപ്പെടുത്തിയാണ് രോഗനിർണയം നടത്തുക.

ബെര (BERA) എന്ന  പരിശോധന ട്യൂമറുകൾ പോലെയുള്ള മറ്റ് ഗുരുതരമായ അസുഖങ്ങൾ മൂലമുണ്ടായ കേൾവി കുറവാണോ എന്ന് മനസ്സിലാക്കാൻ സഹായിക്കും. 

പെട്ടന്നുള്ള കേൾവിത്തകരാറിന്റെ കാരണങ്ങൾ

A. 90% sensorineural hearing loss അഥവാ നാഡീഞരമ്പിനെ ബാധിക്കുന്ന കേൾവി നഷ്ടത്തിലും കാരണം ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. അതിനെ Idiopathic Sensorineural hearing loss എന്ന് പറയുന്നു 

B.Vestibular Shwanoma/ Acoustic  Neuroma എന്നിങ്ങനെ ഉള്ള ടൂമറുകൾ

C. സ്ട്രോക്ക് 

D. കാൻസർ പോലുള്ള രോഗങ്ങൾ 

E. ദീർഘകാലമായി കൂടുതൽ ശബ്ദം ഉള്ള സാഹചര്യങ്ങൾ, കേൾവി തകരാറിലാക്കുന്ന മരുന്നുകളുടെ ദീർഘകാല ഉപയോഗം 

F. ചിലയിനം വൈറൽ രോഗബാധ

ചികിത്സ

∙ 32 ശതമാനം മുതൽ 60 ശതമാനം വരെ പേരിലും രോഗം തനിയെ മാറുന്നതാണ്. 

∙ മിക്കപ്പോഴും ചെവിയിൽ മൂളൽ വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കുകയും  കാലങ്ങളോളം നിലനിൽക്കുകയും ചെയ്യാം. 

∙ രോഗശമനം പലപ്പോഴും രോഗിയുടെ പ്രായം, തലകറക്കം, ചെവിയിലെ മൂളൽ എന്നിവയുടെ സാന്നിധ്യം, ഓഡിയോമെട്രി പരിശോധനയിലെ കണ്ടെത്തലുകൾ, ചികിത്സ സഹായം നേടുന്നത് വന്നിട്ടുള്ള കാലതാമസം എന്നിവയൊക്കെ ആശ്രയിച്ചിരിക്കും.

∙ ഉയർന്ന ഡോസിലുള്ള സ്റ്റിറോയ്ഡ് മരുന്നുകൾ എത്രയും വേഗം തുടങ്ങുക എന്നതാണ് ഞരമ്പിനെയും ഉൾച്ചെവിയെയും ബാധിക്കുന്ന പെട്ടെന്നുള്ള കേൾവിക്കുറവിന്റെ പ്രധാന ചികിത്സ. 

∙ ഓഡിയോമെട്രി പരിശോധനയിലൂടെ ഇടയ്ക്കിടെ ചികിൽസാ പുരോഗതി നിർണയിക്കുകയും വേണം.

∙ മറ്റു രോഗകാരണങ്ങൾ കണ്ടെത്തിയാൽ അതിനനുസരിച്ച് ചികിത്സ നൽകേണ്ടിവരും

∙ ദീർഘകാലം തുടർചികിത്സയും പരിശോധനകളും ആവശ്യമായി വന്നേക്കാം

∙ ഒരു ചെവിയുടെ കേൾവി തിരിച്ചുകിട്ടിയില്ലെങ്കിൽ മറ്റെ ചെവി കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. 

∙ ആറുമാസം കൂടുമ്പോൾ ഓഡിയോളജി പരിശോധനയ്ക്ക് വിധേയമാക്കുകയും കേൾവിയെ ബാധിക്കാൻ സാധ്യതയുള്ള മരുന്നുകൾ ശബ്ദം എന്നിവ ഒഴിവാക്കുകയും വേണം.

∙ ഇത്തരത്തിൽ കേൾവി പൂർണമായും നഷ്ടപ്പെട്ടു എന്ന് ഉറപ്പുള്ള രോഗികൾക്ക് Cochlear implant നല്ലൊരു സാധ്യതയാണ്.

ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും കേൾവിയും ആശയവിനിമയവും പ്രധാനമാണ്. കേൾവി അനുബന്ധരോഗങ്ങളെയും കൃത്യസമയത്ത് തന്നെയുള്ള ഇടപെടലിനെയും പറ്റി ലോക കേൾവി ദിനം വീണ്ടും ഓർമിപ്പിക്കുന്നു.

കേൾവി തകരാറുകൾ മറ്റുള്ള ശാരീരിക അവശതകൾ പോലെ ഇതര വ്യക്തിക്ക് ദൃശ്യമല്ല. അതിനാൽ പലപ്പോഴും കേൾവിക്കുറവുള്ളവർ നമ്മോടു പ്രതികരിക്കാത്തത് അവരുടെ അപമര്യാദ കൊണ്ട് ആണെന്നോ, അവർക്കു ബൗദ്ധികമായ പ്രശ്നം ഉള്ളതു കൊണ്ടാണ് എന്നോ തെറ്റിദ്ധരിക്കാനിടയുണ്ട്.

കേൾവിക്കുറവുള്ളവരോട് അനുതാപ പൂർവം നാം ഓരോരുത്തരും പെരുമാറേണ്ടതിന്റെ ചേർത്തു നിർത്തേണ്ടതിന്റെ ആവശ്യം കൂടി ഈ ദിനം ഓർമിപ്പിക്കുന്നു.

English Summary : World hearing day, Hearing loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com