കോവിഡ് പരിശോധന; ഐസിഎംആറിന്റെ പുതുക്കിയ നിർദേശങ്ങൾ ഇങ്ങനെ
Mail This Article
കോവിഡ് പരിശോധനയ്ക്ക് എത്തുന്നവർ വാക്സീൻ സ്ഥിതിയും രേഖപ്പെടുത്തണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) മാർഗനിർദേശം. ഏതെങ്കിലും ഒരു ഡോസ് മാത്രമേ എടുത്തിട്ടുള്ളൂവെങ്കിലും അക്കാര്യം രേഖപ്പെടുത്തണം.
മറ്റു നിർദേശങ്ങൾ:
∙ ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവ് ആയാലും കോവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആർടിപിസിആർ കൂടി നടത്തണം.
∙ കൂട്ട നിരീക്ഷണത്തിനും പരിശോധനയ്ക്കും ആന്റിജൻ മതിയാകും. കൂടുതൽ സ്ഥലങ്ങളിൽ ഉറപ്പാക്കണം.
∙ പനി, തലവേദന തുടങ്ങിയ നേരിയ ലക്ഷണങ്ങളേയുള്ളൂവെങ്കിൽ പരിശോധന നടന്നില്ലെങ്കിൽ പോലും കോവിഡ് സംശയിക്കുന്നയാൾ സ്വയം നിരീക്ഷണത്തിൽ പോകണം.
∙ രോഗലക്ഷണമുള്ളവർ യാത്രകൾ ഒഴിവാക്കുക. രോഗലക്ഷണമില്ലാത്തവർ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുക.
ആർടിപിസിആർ ഒഴിവാക്കാവുന്ന സാഹചര്യം:
∙ റാപ്പിഡ് ആന്റിജൻ, ആദ്യ ആർടിപിസിആർ പരിശോധനകളിൽ പോസിറ്റീവായാൽ.
∙ കോവിഡ് സ്ഥിരീകരിച്ചു 10 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞവർക്കു തുടർച്ചയായി 3 ദിവസം പനിയോ മറ്റോ ഇല്ലെങ്കിൽ.
∙ കോവിഡ് മുക്തി നേടി ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്യാൻ.
∙ പൂർണാരോഗ്യമുള്ളവർ സംസ്ഥാനാന്തര യാത്ര നടത്തുമ്പോൾ.
രാജ്യത്ത് പ്രതിദിനം 15 ലക്ഷം ആർടിപിസിആർ പരിശോധനയാണ് നടത്താൻ കഴിയുക. പല ദിവസങ്ങളിലും ഇതിലേറെ പരിശോധന വരുന്നത് ഫലം വൈകാൻ കാരണമാകുന്നു. അതുകൊണ്ടാണ് പരിശോധന ഒഴിവാക്കാവുന്ന സാഹചര്യങ്ങൾ പുതിയ മാർഗനിർദേശത്തിലുൾപ്പെടുത്തിയത്.
English Summary : COVID-19 test; ICMR's nes guideline