പ്രമേഹവും രക്തസമ്മർദവും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുന്നവർ ധാരാളമാണ്. എന്നാൽ തൈറോയ്ഡ് പരിശോധന നടത്തുന്ന കാര്യത്തിൽ നമ്മുടെ രാജ്യത്തെ ജനങ്ങൾ വളരെ പിന്നിലാണത്രേ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ റിസേർച്ച് ആൻഡ് കൺസൾട്ടിങ് ഓർഗനൈസേഷൻ നടത്തിയ പഠനത്തിൽ നിന്നാണ് ഈ കണ്ടെത്തൽ.
സ്ത്രീകളാണ് തൈറോയ്ഡ് പരിശോധന നടത്തുന്നതിന് ഏറ്റവുമധികം മടി കാണിക്കുന്നത്. പ്രത്യേകിച്ചും ഗർഭിണികളായ സ്ത്രീകളിൽ നാലിലൊന്നു പേർ മാത്രമേ അവരുടെ തൈറോയ്ഡ് പരിശോധന നടത്താറുള്ളു. വെറും അഞ്ചു ശതമാനത്തിൽ താഴെമാത്രം സ്ത്രീകളാണ് ഗർഭധാരണസമയത്തെ തൈറോയ്ഡ് പ്രശ്നങ്ങളുമായി ഡോക്ടർമാരെ സമീപിക്കാറുള്ളു എന്നും കണക്കുകൾ വ്യക്തമാക്കുന്നു.
സർക്കാർ ആശുപത്രികളിൽ മാത്രമല്ല, സ്വകാര്യ ആശുപത്രികളിലും തൈറോയ്ഡ് സംബന്ധമായ അസുഖങ്ങളുമായി സമീപിക്കുന്ന സ്ത്രീകളുടെ എണ്ണം താരതമ്യേന കുറവാണ്. സ്ത്രീകളിൽ തൈറോയ്ഡിന്റെ പ്രശ്നങ്ങൾ തിരിച്ചറിയപ്പെടാതെ പോകുന്നതിനും ഇത് ഇടയാക്കുന്നു. ഗർഭധാരണസമയത്തെ തൈറോയ്ഡ് വ്യതിയാനം പ്രസവത്തെയും പ്രസവാനന്തര ശാരീരികാവസ്ഥയെയും മാത്രമല്ല, കുഞ്ഞിനെപ്പോലും ദോഷകരമായി ബാധിച്ചേക്കാം.