നിയമപരമായ അളവിനപ്പുറമാണ് പല സ്ഥലത്തെയും കുടിവെള്ളത്തിലടങ്ങിയിരിക്കുന്ന ലവണങ്ങളെന്നു റിപ്പോർട്ട്. 17 സംസ്ഥാനങ്ങളിലെ പതിനാലായിരത്തോളം ജനവാസ കേന്ദ്രങ്ങളിലെ 1.14 കോടി ജനങ്ങൾ കുടിക്കുന്നത് അമിതമായി ഫ്ളൂറൈഡ് അടങ്ങിയ ജലമാണെന്ന പഠനമാണ് പുറത്തുവന്നിരിക്കുന്നത്.
ശരീരത്തില്‍ ഫ്ളൂറൈഡ് എന്ന പദാര്‍ഥത്തിന്റെ അളവ് അമിതമാകുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകും. എല്ലിനെയും പല്ലിനെയുമൊക്കെ ബാധിക്കുന്നതാണ് വെള്ളത്തിലെ അമിതമായ ഫ്ളൂറൈഡിന്റെ സാന്നിധ്യമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
സന്ധിവേദന, നടുവേദന, പല്ലുകള്‍ക്കു ക്ഷതം, ഓര്‍മക്കുറവ്, ഗര്‍ഭിണികള്‍ക്ക് അനീമിയ എന്നിവയുണ്ടാകാം. സന്ധികള്‍ക്കു കേടുപാടുണ്ടാകാനും പല്ലിനു മഞ്ഞനിറമുണ്ടാകാനും ഇതു കാരണമാകും.
ചെറിയ അളവിലുള്ള ഫ്ളൂറൈഡ് ആരോഗ്യത്തിനു നല്ലതാണ്. എന്നാല്‍, അളവുകൂടിയാല്‍ ഇതു പുറന്തള്ളാന്‍ കഴിയില്ല. കുടിവെള്ളത്തില്‍ ഫ്ളൂറൈഡിന്റെ അളവ് 1 പിപിഎമ്മില്‍ കൂടുതലാകുമ്പോഴാണ് ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നത്.
കുടിവെള്ളത്തിൽ ഫ്‌ളൂറൈഡ് ലവണങ്ങളുടെ അമിത സാന്നിദ്ധ്യം തലച്ചോറിന്റെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നതൊടൊപ്പം ഡിമൻഷ്യ പോലെയുള്ള രോഗങ്ങൾക്കും കാരണമാകുന്നു.
നാഷണൽ റൂറൽ ഡ്രിങ്കിങ് വാട്ടർ പ്രോഗ്രാമിലൂടെ ഗ്രാമപ്രദേശങ്ങളിൽ ശുദ്ധജല ലഭ്യത ഉറപ്പുവരുത്താനുള്ള പദ്ധതിയിൽ സംസ്ഥാനങ്ങളുമായി സഹകരിക്കുമെന്നു കേന്ദ്ര ജലവിഭവമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.