Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടിയേൽക്കുന്നവർ പ്രേതമാവുന്ന രോഗം

train-to-busan

അമേരിക്കയിൽ മാത്രം മരുന്നുള്ള അല്ലെങ്കിൽ ലക്ഷത്തിലൊരാൾക്ക് മാത്രം അപൂർവമായി വരുന്ന തരത്തിലുള്ള അസുഖങ്ങളാൽ സമ്പന്നമായിരുന്നു ഒരു സമയത്ത് മലയാളസിനിമ. അസുഖങ്ങളുടെ പേരുപറയാൻതന്നെ താരങ്ങള്‍ പണിപ്പെട്ടു. മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡറൊക്ക നമുക്ക് സുപരിചിതമായത് സിനിമയിലൂടെയാണ്. ലാലു അലക്സും പ്രതാപചന്ദ്രനുമൊക്കെ ഡോക്ടർമാരായെത്തിയ മലയാള സിനിമയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. എന്നാൽ ഇതിലൊക്കെ ഭീകരമായ രോഗങ്ങളാണ് ഹോളിവുഡ് സിനിമകളിലുള്ളത്. രാജ്യത്തെ പല രഹസ്യലാബുകളിലും മനുഷ്യരാശിയെ തുടച്ചുമാറ്റാൻ കെൽപ്പുള്ള വൈറസുകള്‍ സൃഷ്ടിക്കപ്പെടുകയാണേത്രേ. (ഹോളിവുഡ് സിനിമയില്‍) ഏതൊക്കെയാണ് ആ രഹസ്യകേന്ദ്രങ്ങളെന്ന് നോക്കാം...

ഇന്‍ഫെര്‍ണോ

ഡാന്‍ ബ്രൗണിന്റെ ഇന്‍ഫെര്‍ണോ എന്ന നോവലിനെ ആസ്പദമാക്കിയ സിനിമയാണ് ഇന്‍ഫെര്‍ണോ. നരകം എന്നതിന്റെ ഇറ്റാലിയൻ പേരാണ് ഇൻഫെർണോ. സോബ്രിസ്റ്റ് എന്ന ഗവേഷകൻ കണ്ടുപിടിച്ച മാരകമെന്ന് കരുതപ്പെടുന്ന രോഗാണുവിൽ നിന്നും ലോകത്തെ രക്ഷിക്കാൻ പ്രൊഫസർ റോബർട്ട് ലാങ്ടൺ നടത്തുന്ന യാത്രയാണ് സിനിമയും നോവലും പറയുന്നത്..

ജനസംഖ്യാ വർധനവ് എന്നത് വലിയ ദുരന്തമായിത്തീരുമെന്ന് കരുതുന്നയാളാണ് സോബ്രിസ്റ്റ്. ബയോടെററിസ്റ്റ് എന്നു മുദ്ര കുത്തപ്പെട്ട സോബ്രിസ്റ്റ് താൻ കണ്ടെത്തിയ വൈറസിനെ അജ്ഞാതമായൊരിടത്ത് സൂക്ഷിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടറായ എലിസബത്ത് സിൻസ്ക്കി നായകനായ ലാങ്ടണെ ഈ രഹസ്യം കണ്ടെത്താനേൽപ്പിക്കുന്നതിനെത്തുടർന്നുള്ള എലിയും പൂച്ചയും കളിയാണ് സിനിമ. ഈ വൈറസ് എന്താണ് ചെയ്യുകയെന്നത് കഥാന്ത്യത്തിൽ മാത്രമേ മനസിലാവുകയുളളൂ.

കാബിൻ ഫിവർ

ശരീരത്തിൽ ആദ്യം കാണപ്പെടുക രക്തം കിനിയുന്ന മുറിവുകളാണ്. ചൊറിച്ചിലനുഭവപ്പെടുന്നിടത്തെല്ലാം രക്തം കിനിയും. അവസാനം മാംസ പാളികൾ അടർന്നുവീഴും. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽനിന്നും രോഗാണു കലർന്ന വെള്ളം ഉപയോഗിക്കുന്നതിലൂടെയുമാണ് സിനിമയിലെ കഥാപാത്രങ്ങൾക്ക് ഈ രോഗം പകരുന്നത്. സിനിമ കണ്ടുകഴിയുമ്പോൾ‌ ജലസ്രോതസുകള്‍ മലിനമാക്കുന്നവർ അൽപ്പം ഭയപ്പെട്ടേക്കാം.

മാഡ് സോബീ ഡിസീസ്

നിരവധി സിനിമകളിലാണ് ഈ രോഗം അതിന്റെ സാന്നിധ്യം അറിയിച്ചിരിക്കുന്നത്. സോംമ്പീ സിനിമകളെന്ന കാറ്റഗറി പോലുമുണ്ട്. എന്തിന് മിരുതൻ എന്ന തമിഴ് സിനിമയും സോംബീകളെക്കുറിച്ചാണ്. അടുത്തെയിടെ പുറത്തിറങ്ങിട ട്രെയിൻ ടു ബുസാൻ വ്യത്യസ്തമായ ഒരു സോംബീ ചിത്രമാണ്. ചലിക്കുന്ന പ്രേതങ്ങളായി മാറുന്ന ഈ അസുഖം മറ്റൊരു സോംബീയുടെ കടിയേൽക്കുന്നതോടെയാണ് പകരുക.

റ്റി-വൈറസ്

റെസിഡന്റ് ഈവിൾ സിനിമയിൽ അംബ്രെല്ല കോർപ്പറേഷൻ സൃഷ്ടിക്കുന്ന വൈറസാണ് റ്റി-വൈറസ്. ആറോളം ഭാഗങ്ങളാണ് ഈ സിനിമയ്ക്കുണ്ടായത്. റ്റി-വൈറസ് ശരീരത്തിലെ എല്ലാ കോശങ്ങളെയും നശിപ്പിക്കും. രണ്ട് മുതല്‍ നാലുമണിക്കൂറെടുക്കും ഈ അസുഖം പൂർണ്ണമായും ബാധിക്കുവാൻ. തലച്ചോറിന്റെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുന്ന വൈറസ് പക്ഷേ വിശപ്പ് നിയന്ത്രിക്കുന്ന ഹൈപോതലാമസ് ഭാഗത്തെ ഉത്തേജിപ്പിക്കും. ഇതോടെ മുന്നിലെത്തുന്ന എന്തിനെയും ആക്രമിക്കും. നിരവധി സിനിമകളാണ് ഇത്തരത്തിൽ ഭാവനയിൽ നിന്ന് രോഗാണുക്കളെ സൃഷ്ടിച്ച് കോടികൾ വാരിയത്.